കോഴിക്കോട്: പെര്‍ഫോമന്‍സ് ഓഡിറ്റ് പ്രതിമാസമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകള്‍ ഫണ്ട് നീക്കിവെക്കണമെന്ന നിര്‍ദ്ദേശം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് പ്രതിമാസമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ഓഡിറ്റ് യൂണിറ്റിന് വേണ്ടി എല്ലാ ഗ്രാമപഞ്ചായത്തുകളും വര്‍ഷം തോറും പതിനായിരം രൂപ വീതം നീക്കിവെയ്ക്കണമെന്നും ഉത്തരവുണ്ട്.
ഓഡിറ്റ് യൂണിറ്റിന്റെ ഓഫീസ്, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഫര്‍ണിച്ചര്‍, സ്റ്റേഷനറി, യാത്രാബത്ത തുടങ്ങിയവക്കായാണ് ഈ തുക. സര്‍ക്കാര്‍ സംവിധാനമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം ചെലവഴിക്കേണ്ടത് സര്‍ക്കാരിന്റെ ചുതമലയാണ്. അതിന് പകരം പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് പണം നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുക്കുകയാണ് സര്‍ക്കാര്‍. ഇത് നീതീകരിക്കാവുന്നതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എല്ലാ മാസവും ഓഡിറ്റ് നടത്തുന്നത് ഫയലുകള്‍ കുറ്റമറ്റതാക്കാന്‍ ഉപകരിക്കുമെന്നാണ് കരുതുന്നത്. അതേസമയം പഞ്ചായത്തുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെയുള്ള ഈ നീക്കംവിപരീത ഫലമുണ്ടാക്കുമെന്നും പറയുന്നു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ഓഡിറ്റ് യൂണിറ്റിലേക്ക് പോകുന്നത് പഞ്ചായത്ത് ജീവനക്കാര്‍തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: