പത്തനംതിട്ട: നിലവിലുള്ള സാഹചര്യത്തില്‍ പാല്‍വില വര്‍ദ്ധിപ്പിക്കില്ലെന്ന് മില്‍മ ചെയര്മാന് കല്ലട രമേശ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചതായി ചെയര്മാന് പറഞ്ഞു. ആദ്യവര്‍ഷം ആയിരം വനിതാ ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ ക്ഷീരകര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തി അവരെ ഈ മേഖലയില്‍തന്നെ നിലനിര്‍ത്താന്‍ പദ്ധതി സഹായകരമാകുമെന്ന് കരുതുന്നു.
പാലുല്‍പ്പന്ന വിതരണരംഗത്ത് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിന് മില്‍മ പദ്ധതികള്‍ ആവിഷ്ക്കരിച്ചു.പട്ടികജാതി യുവാക്കളുടെ ഉന്നമനത്തിനായി 40 യുവാക്കള്‍ക്ക് ഐസ്ക്രീം കാനോപ്പി വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ഇത് വിജയകരമാണെന്ന് തെളിഞ്ഞതോടെ ഈമാസം 80 ഐസ്ക്രീം കാനോപ്പി വാഹനങ്ങള്‍കൂടി വാങ്ങാന്‍ തീരുമാനം ആയിട്ടുണ്ട്.ഇതുവഴി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് നല്‍കാനാകും എന്നും അദ്ദേഹം അവകാശപ്പെട്ടു.
പാല് ഉല്‍പ്പാദനത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളം സ്വയംപര്യാപ്തത നേടുമെന്ന് മില്‍മ ചെയര്മാന് പറഞ്ഞു. കൂടുതല്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുക എന്നതാണ് മില്‍മയുടെ ലക്ഷ്യം. 1700 കിടാരികളേയും സബ്സിഡിയോടെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ തൊഴുത്ത് നിര്‍മ്മാണം, കാലിത്തീറ്റ, കിടാരികളെ പരിപാലിക്കുക എന്നിവയ്ക്കും സഹായം നല്‍കുന്നതായി ചെയര്മാന് പറഞ്ഞു.
ചക്ക ഐസ്ക്രീം, ആട്ട, തുടങ്ങിയ ഉല്‍പ്പന്നങ്ങളും മില്‍മയില്‍ നിന്നും ഉടന്‍ വിപണിയിലെത്തും. കൂടുതല്‍ പാല്പൊടിയും സ്വന്തമായി ഉല്‍പ്പാദിപ്പിക്കും. പുതിയ മില്‍മ ഹബ്ബുകളും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: