മുംബൈ: മ്യാന്മറിലെ ഭാരത സൈന്യത്തിന്റെ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നടത്തിയ പ്രസ്താവനയ്ക്കെതിരെ ശിവസേനയുടെ മുഖപത്രം. പാക് അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളോട് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് സാമ്നയിലൂടെ ശിവസേന ചോദിക്കുന്നത്.
2011ല്‍ പാക് അതിര്‍ത്തിയില്‍ കടന്ന് അല്‍ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. സ്വന്തം രാജ്യത്തു നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാത്ത പാക്കിസ്ഥാന് മ്യാന്മാറില് ഭാരതം നടത്തിയ ആക്രമണത്തെ അപലപിക്കുന്നത് എന്തിനെന്നും ശിവസേന കുറ്റപ്പെടുത്തി.
മുന്‍ വര്‍ഷങ്ങളില്‍ അമേരിക്ക പാക് അതിര്‍ത്തികളില്‍ നടത്തിയ 100 ഡ്രോണ്‍ ആക്രമണങ്ങളിലായി മൂവായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരെയാണ് ലക്ഷ്യംവെച്ചതെങ്കിലും 84 പേരെ മാത്രമാണ് വധിക്കാനായത്. ഇത്രയും നിരപരാധികളെ കൊന്നൊടുക്കിയ അമേരിക്കന്‍ നടപടിയില്‍ പാക്കിസ്ഥാന് ഇപ്പോഴും മൗനം പാലിക്കുകയാണ്.
വിദേശരാജ്യങ്ങളില്‍ കടന്നുള്ള ഭാരതത്തിന്റെ ആക്രമണം ശരിയായില്ലെന്നും പാക്കിസ്ഥാനില്‍ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നുമായിരുന്നു പാക് പ്രസ്താവന നടത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ഭാരതീയരാണ് കൊല്ലപ്പെട്ടത്. ഭാരതത്തിനെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പൊറുക്കാന്‍ സാധിക്കുന്നതല്ല. മ്യാന്‍മറിലുണ്ടായ ഭാരത സൈന്യത്തിന്റെ മിന്നലാക്രമണം നല്ല പാഠമാണെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: