ഫതുള്ള: ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഏറെ ഭാഗവും മഴ അപഹരിക്കുന്ന കളിയില്‍ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സുമായി അശ്വിനും 7 റണ്‍സുമായി ഹര്ഭജന് സിംഗുമാണ് ക്രീസില്‍.
ഇന്നലെയും മഴ പെയ്തതോടെ മൂന്നാം ദിവസം 47.3 ഓവര്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. ആദ്യ ദിവസം 56 ഓവര്‍ കളി നടന്നെങ്കിലും രണ്ടാം ദിവസം ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. 173 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 150 റണ്‍സെടുത്ത മുരളി വിജയിന്റെയും സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വച്ച് പുറത്തായ അജിന്‍ക്യ രഹാനെയും മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
150 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്നലെ ആദ്യം നഷ്ടമായത്. 195 പന്തുകളില്‍ നിന്ന് 23 ബൗണ്ടറികളോടെ 173 റണ്‍സെടുത്ത ധവാനെ ഷാക്കിബ് അല്‍ ഹസ്സന് സ്വന്തം ബൗളിംഗില്‍ പിടികൂടി. ആദ്യ വിക്കറ്റില്‍ ധവാന്-മുരളി വിജയ് കൂട്ടുകെട്ട് 283 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ 89 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന മുരളി സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.
201 പന്തില്‍ നിന്നായിരുന്നു വിജയുടെ ശതകം. ആദ്യ വിക്കറ്റ് നഷ്ടമായശേഷം ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. രോഹിത് ശര്‍മ്മ ആറ് റണ്‍സെടുത്തും ക്യാപ്റ്റന്‍ വിരാട് കോഹ്ലി 14 റണ്‍സെടുത്തും മടങ്ങി. പിന്നീട് വിജയും അജിന്‍ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റില്‍ 114 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സ്കോര്‍ 424-ല്‍ എത്തിയപ്പോള്‍ 150 റണ്‍സെടുത്ത വിജയിനെ ഷക്കിബ് അല്‍ ഹസ്സന് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ വൃദ്ധിമാന്‍ സാഹ (6) റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രഹാനെയെ ഷക്കിബ് മടക്കി. 103 പന്തില്‍ നിന്ന് 14 ബൗണ്ടറികളോടെ 98 റണ്‍സാണ് രഹാനെ നേടിയത്. ബംഗ്ലാദേശിന് വേണ്ടി ഷക്കിബ് അല്‍ ഹസ്സന് 105 റണ്‍സ് വഴങ്ങി നാലും ജുബൈര്‍ ഹൊസൈന്‍ 113 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: