സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീന നാളെ ആദ്യ പോരാട്ടത്തിനിറങ്ങും. പരാഗ്വെയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നിനാണ് കിക്കോഫ്.
മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ബി ഗ്രൂപ്പില്‍ ഉറുഗ്വെയും വടക്കേ അമേരിക്കന്‍ പ്രതിനിധികളുമായ ജമൈക്കയുമാണ് അര്ജന്റീനക്കും പരാഗ്വെക്കുമൊപ്പം കളിക്കുന്നത്.
അര്‍ജന്റീന 26 തവണ കോപ്പ അമേരിക്കയുടെ ഫൈനലില്‍ കളിക്കുകയും 14 തവണ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ കളിച്ചെങ്കിലും ബ്രസീലിനോട് പരാജയപ്പെട്ടു. 1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993 എന്നീ ചാമ്പ്യന്ഷിപ്പുകളിലായിരുന്നു കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഇത്തവണ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സിക്കൂട്ടം ഇന്ന് കളത്തിലിറങ്ങുന്നത്.
കോപ്പയില്‍ പതിനഞ്ചാം കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീന ടീം സൂപ്പര്‍താരങ്ങളാല്‍ സമ്പുഷ്ടമാണ്.പതിവുപോലെ ആക്രമണമാണ് ടീമിന്റെ കരുത്ത്. അഞ്ച് മുന്നേറ്റനിരക്കാരുമായാണ് ടീം കളിക്കാനിറങ്ങുന്നത്. ലോകകപ്പിനുശേഷം പരിശീലക ചുമതലയേറ്റെടുത്ത ജെറാര്‍ഡോ മാര്‍ട്ടീനോയുടെ ആദ്യ പരീക്ഷണമാണ് കോപ്പ അമേരിക്ക. അറ്റംകൂര്‍ത്ത മുന്നേറ്റമാണ് ടീമിന്റെ കരുത്ത്. ലോകകപ്പിലെ പ്രതിരോധപരീക്ഷണങ്ങള് ടീം തുടരമോ അതോ ആക്രമണ ഫുട്ബോളിലേക്ക് തിരികെ പോകുമോയെന്ന് ടൂര്‍ണമെന്റ് വ്യക്തമാക്കും.
ടീമില്‍ അഞ്ച് സ്ട്രൈക്കര്‍മാരെയാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെസ്സിക്ക് പുറമേ സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്, കാര്‍ലോസ് ടെവസ്, എസീക്വല്‍ ലാവേസി എന്നിവാണ് സ്ട്രൈക്കര്‍മാര്‍. അഗ്യൂറോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും ടെവസ് ഇറ്റാലിയന്‍ ലീഗിലെയും ടോപ് സ്കോറര്‍മാരാണ്. മെസ്സിയാകട്ടെ സീസണില്‍ 57 കളിയില്‍ നിന്ന് 58 ഗോളുകള്‍ നേടി മാരകഫോമിലും. എസീക്വല്‍ ലാവേസി ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി.ക്കായി നന്നായി തിളങ്ങിയിട്ടുമുണ്ട്.
മധ്യനിരയില്‍ ഹാവിയര്‍ മഷെറാനോ, എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ പാസ്തോറെ, എവര്‍ ബനേഗ, എറിക് ലമേല എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധത്തില്‍ മാര്‍ക്കോസ് റോജോ, മാര്ട്ടിന് ഡെമിഷെലസ്, പാബ്ലോ സബലേറ്റ എന്നിവരുണ്ട്. ഗോള്‍വലക്ക് മുന്നില്‍ സീരി എ ക്ലബ് സാംപദോറിയയുടെ സെര്‍ജിയോ റൊമേറോയും ഇറങ്ങും.
മറുവശത്ത് പരാഗ്വെയുടെ ലക്ഷ്യം 36 വര്‍ഷത്തിനുശേഷം കോപ്പ അമേരിക്ക കിരീടം നേടുകയാണ്. മുന്‍പ് എട്ട് തവണ ഫൈനല്‍ കളിച്ച അവര്‍ രണ്ട് തവണമാത്രമാണ് കിരീടം ചൂടിയിട്ടുള്ളത്. 1953ലും 79ലും. അവസാനം ഫൈനല്‍ കളിച്ചത് 2011-ലാണ്. എന്നാല്‍ അന്ന് ഉറുഗ്വെയോട് പരാജയപ്പെട്ടു. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമൊന്നും ടീമിലില്ലെങ്കിലും പൊരുതാന്‍ മനസ്സുള്ള യുവതാരങ്ങളും അനുഭവസമ്പത്തുള്ളവരുമടങ്ങിയതാണ് പരാഗ്വെ ടീം.
105 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള റോക്കി സാന്റാക്രൂസാണ് ടീം നായകന്. മികച്ച സ്ട്രൈക്കര്‍ കൂടിയായ സാന്റാക്രൂസിന്റെ ബൂട്ടുകള്‍ ഗോള്‍ നേടുന്നതില്‍ വിജയിച്ചാല്‍ ഇന്ന് ഒരു അട്ടിമറി വിജയമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. നായകനൊപ്പം നെല്‍സണ്‍ വാല്‍ഡസ്, എഡ്ഗാര്‍ ബെനിസ്സ്സ്, 21 വയസ്സുള്ള യുവതാരം ഡെര്‍ലിസ് ഗൊണ്‍സാലസ്, ലൂക്കാസ് ബാരിയോസ് എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ നെസ്റ്റര്‍ ഒര്ട്ടിഗോസയാണ് കളിനിയന്ത്രിക്കാനിറങ്ങുക. ഒപ്പം ഓസ്വാള്‍ഡോ മാര്‍ട്ടിനസ്, റിച്ചാര്‍ഡ് ഓര്‍ട്ടിസ്, വൈസ് ക്യാപ്റ്റന്‍ കൂടിയായ വിക്ടര്‍ കസേറസ്, എഡ്വാര്‍ഡോ അറാന്‍ഡ എന്നിവരും അദ്ധ്വാനിച്ചുകളിക്കുന്നവരാണ്.
പ്രതിരോധത്തില്‍ പാബ്ലോ അഗ്വിലാര്‍, ബ്രൂണോ വാല്‍ഡസ്, ഇവാന് പിറിസ്, മിഗ്വേല്‍ സമുഡിയോ തുടങ്ങിയവരും പോസ്റ്റിന് മുന്നില്‍ ജസ്റ്റോ വില്ലാറും ഇറങ്ങാനാണ് സാധ്യത. എന്നാല്‍ അര്‍ജന്റീനയുടെ താരത്തിളക്കത്തെ പേടിക്കാതെ പരാഗ്വെ മൈതാനത്തിറങ്ങിയാല്‍ വാശിയേറിയ പോരാട്ടം വീക്ഷിക്കാന്‍ ആരാധകര്‍ക്ക് കഴിയും.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെ ജമൈക്കയുമായി ഏറ്റുമുട്ടും. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ രാജ്യമാണ് ഉറുഗ്വെ. 21 തവണ ഫൈനലില്‍ കളിച്ച അവര്‍ 15 തവണയാണ് ജേതാക്കളായിട്ടുള്ളത്. 2011ലെ കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെയെ 3-0ന് തകര്‍ത്താണ് ഉറുഗ്വെ കിരീടം സ്വന്തമാക്കിയത്. ഇതിന് മുന്‍പ് 1916, 1917, 1920, 1923, 1924, 1926, 1935, 1942, 1956, 1959, 1967, 1983, 1987, 1995 എന്നീ വര്‍ഷങ്ങളിലായിരുന്നു ഉറുഗ്വെയുടെ കിരീടധാരണം. എന്നാല്‍ സൂപ്പര്‍താരം ലൂയി സുവാരസിന്റെ അഭാവത്തിലാണ് ഉറുഗ്വെ ഇത്തവണ കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലി ഡിഫന്‍ഡര്‍ ജോര്‍ജിയോ ചില്ലെനിയെ കടിച്ചതിന്റെ പേരില്‍ ഒന്‍പതു രാജ്യാന്തര മത്സരങ്ങളില്‍ വിലക്കുള്ളതിനാലാണ് സുവാരസിന് കോപ്പ അമേരിക്ക നഷ്ടമായത്. ഇതോടെ പിഎസ്ജിയുടെ എഡിസണ് കവാനിക്കാണ് ഗോളടിക്കേണ്ട ഉത്തരവാദിത്വം. അത്ലറ്റികോയുടെ ഡീഗോ ഗോഡിന് നയിക്കുന്ന പ്രതിരോധയും കരുത്തുറ്റതാണ്.
യുവതാരങ്ങളായ ജോനാഥന് റോഡ്രിഗസും ആബേല്‍ ഹെര്‍ണാണ്ടസും ഡീഗോ റോലനും ക്രിസ്റ്റിയന്‍ സ്റ്റുവാനിയുമാണ് ടീമിലെ മറ്റ് സ്ട്രൈക്കര്‍മാര്‍. മറുവശത്ത് ലോക ഫുട്ബോളില്‍ ഏറെ മേല്വിലാസമൊന്നുമില്ലാത്തവരാണ് ജമൈക്ക. 1998ലെ ഫ്രഞ്ച് ലോകകപ്പില്‍ കളിച്ചതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ഇന്നത്തെ മത്സരത്തില്‍ ജമൈക്കക്ക് ഏറെ സാധ്യതയൊന്നും ആരും കല്‍പ്പിക്കുന്നില്ല. എങ്കിലും അവര്‍ പൊരുതാനുറച്ചായിരിക്കും കളത്തിലിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: