രാഗാദ്വേഷാദികള് വെടിയാത്ത മൂഢന് ജന്മാന്തരങ്ങള് കഴിഞ്ഞാലും യോഗ ഭൂമികയില്‍ പ്രവേശനം ലഭിക്കുന്നതുവരെ സംസാരബന്ധം നീങ്ങുന്നില്ല. ഒരു പക്ഷേ കാകതാലീയന്യായേന അവന് സാധുസംഗം ലഭിച്ച് സംസാരദോഷങ്ങളകന്ന് വൈരാഗ്യം സിദ്ധിച്ചെന്നുവരാം. വൈരാഗ്യം ഭൂമികോദയത്തിന് കാരണമാണെന്നും ഭൂമിക ഉദിച്ചാല്‍ സംസാരം നശിച്ചുപോകുമെന്നുമാണ് ശാസ്ത്ര സിദ്ധാന്തം. ഏതോ ഒരു ഭൂമികയെ ആരോഹിച്ച് മരിച്ച ശരീരിയുടെ ജീവന് ആ ഭൂമികയുടെ ശ്രേഷ്ഠതത്ത്വത്തെ അനുസരിച്ചുള്ള പാപക്ഷയം സംഭവിച്ച് സുകൃതത്തിന്റെ ആധിക്യത്താല്‍ ശ്രീമാന്മാരും ഗുണവാന്മാരുമായ സാധുക്കളുടെ ഭവനത്തില്‍ യോഗികളായി ജനിക്കുന്നു. ഈ ജീവന് വാസനാരൂപേണ യോഗത്തെത്തന്നെ സേവിക്കുകയും പൂര്വജന്മത്തില് പ്രാപിച്ചു കഴിഞ്ഞ ഭൂമികാക്രമം അറിഞ്ഞ് അനന്തരഭൂമികളിലേക്കുള്ള അഭ്യാസം തുടരുകയും ചെയ്യുന്നു.
ജാഗ്രത്തെന്നറിയപ്പെടുന്ന ഈ ഭൂമികാത്രയത്തെ ആരോഹിക്കുന്ന യോഗിക്ക് ഉല്‍കൃഷ്ടനായ ഒരു മുമുക്ഷുവിന്റെ ലക്ഷണങ്ങള്‍ പ്രകാശിക്കും കര്‍ത്തവ്യങ്ങളെ അറിഞ്ഞ് അവ അനുഷ്ഠിച്ചും കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയും ദേഹധാരണാവശ്യങ്ങളെ ആചരിക്കുന്നവനും മനസ്സിനെ വഞ്ചിക്കാതേയും ആചാരത്തേയും ശാസ്ത്രത്തെയും ലംഘിക്കാതേയും മര്യാദകളെ മാനിച്ച് ലോകവ്യവഹാരം നടത്തുന്നവന് ശ്രേഷ്ഠനാണ്. ശ്രേഷ്ഠത്വമാകട്ടെ ഒന്നാമത്തേതില്‍ മുളച്ച് രണ്ടാമത്തേതില്‍ വികാസം പ്രാപിച്ച് മൂന്നാമത്തേതില്‍ ഫലം പ്രാപിക്കുന്നു. ശ്രേഷ്ഠത്വം പ്രാപിച്ചയോഗി മരിച്ചുകഴിഞ്ഞാല്‍ വിശുദ്ധസങ്കല്പങ്ങളാല് സമാഹരിക്കപ്പെട്ട ഭോഗങ്ങളെ ചിരകാലം ഭുജിച്ച് യോഗശാലിയായിത്തന്നെ വീണ്ടും ജനിക്കും. ആദ്യ ഭൂമികകള്‍ മൂന്നും അഭ്യസിക്കുക നിമിത്തം അജ്ഞാനനാശവും ജ്ഞാനോദയവും ഉണ്ടായി പൂര്‍ണ്ണ ചന്ദ്രോദയംപോലെ മനോഹരക്കുളിര്മ്മയടയുന്ന മനസ്സ് അനാദ്യന്തചിദ്വസ്തുവില് സമ്മേളിച്ച് നാലാമത്തെ ഭൂമികയില്‍ കടക്കുന്ന യോഗി സര്‍വലോകങ്ങളും നിര്വിഭാഗമായും സമമായും കാണുന്നു. അദ്വൈത ബുദ്ധി ഉറയ്ക്കുകയും ദ്വൈതബുദ്ധി നശിക്കുകയും ചെയ്യുമ്പോള്‍ കേവലം സ്വപ്നംപോലെ അവര്‍ ലോകത്തെ ദര്‍ശിക്കുന്നു.
ജാഗ്രത്തിലേപ്പോലെ ഭേദബുദ്ധി സ്ഫുരണം ഉള്ളതുകൊണ്ട് ആദ്യഭൂമികാത്രയത്തിന് ജാഗ്രത്തെന്ന് പേരുണ്ടായതുപോലെ; ശരല്ക്കാലത്ത് കാര്മേഘങ്ങളെന്നപോലെ മനസ്സ് ലയിച്ചുപോകുന്നതുകൊണ്ട് നാലാമത്തെ ഭൂമികക്ക് സ്വപ്നമെന്നു പറയുന്നു. സുഷുപ്തമെന്ന അഞ്ചാമത്തെ ഭൂമികയിലെത്തിയ യോഗി ദൃശ്യപ്രതീതി നിശ്ശേഷം നീങ്ങി അദ്വൈതത്തില്‍ തന്നെ സ്ഥിതിചെയ്ത് ദ്വൈതഭാവന ഒട്ടുംതന്നെ ഉണ്ടാകാതെ സന്തുഷ്ടനും ബോധിയുമായി സുഷുപ്തനെപ്പോലെ ഘനീഭൂതനായി ഭവിക്കുന്നു.
ബാഹ്യകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചാലും മനസ്സിനെ അന്തര്‍മുഖമാക്കി ഉറപ്പിച്ച് പ്രശാന്തനായി ഇരിക്കുന്നതിനാല്‍ അവന് നിദ്രാലുവായി കാണപ്പെടുന്നു. ക്രമേണ വാസനകളെ ത്യജിച്ച് തുര്യമെന്ന ആറാമത്തെ ഭൂമികയില്‍ കടന്ന് സദ്രൂപനും, അസദ്രൂപനുമല്ലാതെ, അഹന്തയും അനഹന്തയുമില്ലാതെ മനനമറ്റ് ഭേദഅഭേദ ഭാവങ്ങളെ മറികടന്ന് അഹങ്കാര ഗ്രന്ഥി അഴിഞ്ഞ് സംശയങ്ങളെല്ലാം നശിച്ച് വാസനകള്‍ അറ്റ് ജീവന്മുക്തനായി നിര്വാണനായി വര്‍ത്തിക്കുന്നു.
വിദേഹാവസ്ഥയെന്നോ തുര്യാതീതമെന്നോ വിശേഷിക്കപ്പെടുന്ന ഏഴാമത്തെ ഭൂമിക വാക്കുകള്‍ക്കതീതവും പ്രശാന്തവും ഭവഭൂമികകളുടെ അവസാനപദവുമാകുന്നു. നിരൂപാധികമാകകൊണ്ട് വ്യവഹാരവിഷയമല്ലെങ്കിലും മതഭേദമനുസരിച്ച് ഓരോരുത്തരും അതിനെ ശിവനെന്നും, ബ്രഹ്മാവെന്നും, വിഷ്ണുവെന്നും അര്‍ത്ഥമെന്നും, കാലമെന്നും,ശൂന്യമെന്നും, പ്രകൃതിപുരുഷാത്മകമെന്നും പലനാമത്തില്‍ വ്യവഹരിക്കുന്നു. ഈ ഭൂമികകളില്‍ മദോന്മത്തയും, മൃദുമന്ദ സഞ്ചാരിണിയും ഇടംവലം തേറ്റകളാല്‍ പ്രശോഭിതവും യുദ്ധേദ്യുക്തയുമായ വലിയ ഒരു പിടിയാന ആക്രമണത്തിനായി നിര്‍ഭയം ചുറ്റിനടക്കുന്നുണ്ട്. മഹാ അനര്‍ത്ഥങ്ങളുണ്ടാക്കുന്ന ആ ജന്തുവിനെ നിഗ്രഹിച്ചാലല്ലാതെ ആര്‍ക്കും സംസാരപ്പോര്ക്കളത്തില് യുദ്ധവീരത്വം വരിക്കാനും ഭൂമികാസ്ഥിരതന്മാരാകാനും സാധ്യമല്ല.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: