ഇടുക്കി ജില്ലയില്‍ മണക്കാട് പഞ്ചായത്തിലാണ് മദ്ധ്യകേരളത്തില്‍ പ്രസിദ്ധമായ മണക്കാട് നരസിംഹസ്വാമി ക്ഷേത്രം. സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ മഹാക്ഷേത്രം പണ്ട് ഭദ്രകാളി സങ്കല്പത്തിലുള്ള ക്ഷേത്രമായി പ്രശസ്തിയാര്ജ്ജിച്ചിരുന്നു. മലബാറിലെ കുറമ്പത്തൂര്‍ ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബം മണക്കാട് വന്ന് താമസിക്കുകയും അവരുടെ കുടുംബ പരദേവനായ നരസിംഹസ്വാമിയെ ഭഗവതിയുടെ ശ്രീകോവിലിനു പുറകില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് ഐതിഹ്യം.
ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ മനോഹരമായ കാഴ്ചകള്‍ ഇടുക്കിയിലെ റോഡുകളിലൂടെയുള്ള യാത്ര ആരെയും ഉല്ലാസഭരിതരാക്കും. റോഡരുകില്‍ ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം. അവിടെനിന്നാല്‍ ക്ഷേത്രം കാണാം. ചുറ്റും വയല്‍ അതിന്റെ കരയില്‍ ക്ഷേത്രം. മുന്നില്‍ കുളം കുളക്കരയില്‍ ചെറുതായൊരു കാവ്. പടികള്‍ കയറിചെല്ലുന്നിടത്ത് നാലു തൂണുകളുള്ള നടപ്പന്തല്‍. ഭിത്തിയില്‍ അനന്തശായിയായ ഭഗവാന്റെ ചിത്രം. ചുറ്റുമതിലരികില് ചെടികള്‍. ഇടതുവശത്ത് പടര്‍ന്നുപന്തലിച്ച ആലും വലതുവശത്ത് ദേവീക്ഷേത്രവും ധ്വജമുണ്ട്.
ബലിക്കല്‍പ്പുരയിലും മുഖമണ്ഡപത്തിലും കൊത്തുപണികളും കാണാം. ചതുരശ്രീകോവിലില്‍ ഭഗവാന് നരസിംഹസ്വാമി. നരസിംഹകലയുമായി ബന്ധപ്പെട്ട വിഷ്ണുവായിട്ടാണ് സങ്കല്പം. പടിഞ്ഞാറോട്ട് ദര്‍ശനം. അത്യുഗ്രമൂര്‍ത്തിയായ ദേവന്റെ ദൃഷ്ടി അങ്ങ് പടിഞ്ഞാറേ കടല്‍ത്തീരം വരെ പതിയുന്നുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. എന്നാല്‍ ആ ശക്തി കുറയ്ക്കാനാണ് കുളമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീകോവിലിനോട് ചേര്‍ന്ന് ഗണപതിയും നാലമ്പലത്തിനകത്ത് വടക്കുകിഴക്കായി ശിവനും ചുറ്റുമതിലിന് പുറത്ത് തെക്കുഭാഗത്തായി ഭഗവതിയും ഉപദേവപ്രതിഷ്ഠകളാണിവിടെ. മൂന്നുനേരം പൂജ. പ്രധാന വഴിപാട് പിഴിഞ്ഞുപായസമാണ്. എന്നാല്‍ ശര്‍ക്കരയും ചുക്കും ജീരകവും ഏലക്കയും ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ചുനല്കുന്ന പാനകം പ്രതേ്യക വഴിപാടാണ്.
അതുപോലെ വെള്ളനിവേദ്യത്തില്‍ തേങ്ങ തിരുമ്മി മുകളിലിട്ട് തയ്യാറാക്കുന്ന നരനിവേദ്യം വിശിഷ്ട നിവേദ്യമാണ്. മണ്ഡലകാലം മകരവിളക്കുവരെ ആഘോഷിക്കുന്നു.
ഭഗവതിക്ഷേത്രത്തില്‍ മീനഭരണിക്ക് കുംഭകുടം എഴുന്നെള്ളത്തുണ്ട്. ഇത് രാവിലെ ആരംഭിക്കും രാത്രിയില്‍ പ്രസിദ്ധമായ ഗരുഡന് തൂക്കവുമുണ്ട്. മകരമാസത്തിലാണ് മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം.. ചോതികഴിഞ്ഞാലുടനെ കൊടിയേറ്റം. ചോതിക്ക് ഊട്ടുമുണ്ട്. അഞ്ചാംനാളിലെ ഉത്സവബലിക്കും ആറാംദിവസത്തെ ആറാട്ടിനും ആനയെഴുന്നള്ളത്തിനും ഇന്നാട്ടിലെ മുഴുവന്‍ ഭക്തജനങ്ങളും ഇവിടെ എത്തിച്ചേരും. അപ്പോള്‍ മൂവാറ്റുപുഴയാറിലെ കാക്കക്കടവില് ഭക്തിസാന്ദ്രമായ ആറാട്ടുനടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: