കോഴിക്കോട്: സിഐഎസ്എഫ് പരിശോധനയില്‍ ഇളവു വരുത്തണമെന്നാവശ്യപ്പെടുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന് പിടിയിലായവരില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും. സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളുമടക്കം പന്ത്രണ്ടുപേരാണ് ഇക്കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണക്കടത്തിനിടെ കുടുങ്ങിയത്.
കസ്റ്റംസും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത 52 കേസുകളിലായാണ് പന്ത്രണ്ട് ജീവനക്കാര്‍ പ്രതിസ്ഥാനത്തുള്ളത്. എയര്‍ ഹോസ്റ്റസ്, മാനേജര്‍, സൂപ്രണ്ട് തസ്തികകളില്‍ ജോലിചെയ്യുന്നവരും ഇതില്‍ പ്പെടും.
കര്‍ശന പരിശോധനയും ദേഹപരിശോധനയും ഒഴിവാക്കണമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനാ പോയിന്റുകളെക്കുറിച്ചുള്ള പരിചയം ഉപയോഗിച്ചാണ് ജീവനക്കാരില്‍ ചിലര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്നത് നഗ്നസത്യം. എയര്‍ പോര്‍ട്ട് അതോറിറ്റി ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ സൂപ്രണ്ട്, ശുചീകരണ വിഭാഗത്തിലെ മാനേജര്‍ എന്നിവരാണ് ഇക്കഴിഞ്ഞവര്ഷം സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ പിടിയിലായത്. എയര്‍ കസ്റ്റംസിലെ ഇന്റലിജന്‍സ് വിങ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
2013 നവംബര്‍ 8ന് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശിനിയായ എയര്‍ ഹോസ്റ്റസില്‍ നിന്നും പിടിച്ചെടുത്തത് 6 കിലോഗ്രാം സ്വര്‍ണ്ണമായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
അതീവസുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്കടക്കം പ്രവേശിക്കുന്നതിന് കരിപ്പൂരില്‍ വലിയ തടസ്സങ്ങളൊന്നുമില്ല. ജീവനക്കാരുടെ പ്രവേശന പാസ് ഉപയോഗിച്ചാണ് ഈ നിര്‍ബാധ സഞ്ചാരം. പരിശോധന കര്‍ശനമാക്കണമെന്ന സിഐഎസ്എഫിന്റെ തീരുമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം. സിഐഎസ്എഫിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ രംഗത്തുവന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.
നൂറുകണക്കിന് കരാര്‍ ജീവനക്കാരുള്ള കരിപ്പൂര്‍ വിമാനത്താവളം രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ 475 സ്വര്‍ണ്ണകള്ളക്കടത്ത് കേസുകളില്‍ മലബാറിലെ രണ്ടു പ്രദേശങ്ങളിലായി മാത്രം 178 കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടുന്നുവെന്നു കണക്കുകള്‍ തെളിയിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കാസര്‍കോഡ് എന്നിവയാണ് ഇവ. കസ്റ്റംസ് ഡ്യൂട്ടി അടച്ചുകൊണ്ട് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന വിമാനത്താവളങ്ങളിലും കരിപ്പൂര്‍ ഒന്നാമതാണ്. 2013 ല്‍ 1983 കിലോഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ വന്നിറങ്ങിയത്.
സിഐഎസ്എഫ് സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് കരിപ്പൂര്‍ സംഭവത്തിനു ശേഷം നടക്കുന്നത്. എയര്‍ പോര്‍ട്ടിന്റെ നിയന്ത്രണം കയ്യടക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: