കാഠ്മണ്ഡു:ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഭൂകമ്പവും അതിന്റെ തുടര്‍ചലനങ്ങളും വരുത്തിയ നഷ്ടത്തിന്റെ കണക്കുകള്‍ നേപ്പാള്‍ പുറത്തുവിട്ടു. റിക്ടര്‍ സ്കെയിലില്‍ 7.9 പ്രഹരശേഷി രേഖപ്പെടുത്തിയ ഭൂകമ്പവും പിന്നാലെയുള്ള ചലനങ്ങളും 700 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് നേപ്പാള്‍ ആസൂത്രണ കമ്മീഷന്.
ഭൂകമ്പം നാശംവിതച്ച 20 മേഖലകള്‍ കേന്ദ്രീകരിച്ച് 200ലധികം വിദഗ്ധരാണ് കണക്കെടുപ്പ് നടത്തിയത്.ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നേപ്പാള്‍ പ്രധാനമന്ത്രി സുശില്‍ കൊയ്രാളയ്ക്ക് കൈമാറി. അന്തിമവിശകലനത്തിനുശേഷം ജൂണ്‍ 25ന് കാഠ്മണ്ഡുവില്‍ ചേരുന്ന അന്താരാഷ്ട്ര സഹായ ദാതാക്കളുടെ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്.
നേപ്പാളിന്റെ പരിസ്ഥിതിക്കും കാര്‍ഷിക, സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ സഞ്ചാര, വ്യവസായ, ഗതാഗത, ഊര്‍ജ്ജ രംഗങ്ങള്‍ക്കും ഭൂകമ്പം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.106കോടി ഡോളറിന്റെ നഷ്ടങ്ങള്‍ ഈ മേഖലകളിലെല്ലാം ചേര്‍ന്നുണ്ടായി. ഇതുകൂടാതെ 513 കോടി ഡോളറിന്റെ വസ്തുവകകള്‍ നശിച്ചു.ഭവനമേഖലയിലാണ് ഏറ്റവും നഷ്ടങ്ങളുണ്ടായത്,300 കോടി ഡോളര്‍. 5 ലക്ഷം വീടുകള്‍ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നു.
2, 79,000 എണ്ണത്തിന് കേടുപാടുകള്‍ സംഭവിച്ചു.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 666 കോടി ഡോളറെങ്കിലും ചെലവാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.നേപ്പാളിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മുക്കാല്‍ഭാഗം വരുമിത്.
ഏപ്രില്‍ 25ലെ ഭൂകമ്പത്തിലും പിന്നാലെയുള്ള തുടര്‍ ചലനങ്ങളിലും നേപ്പാളില്‍ 8700 പേരാണ് മരിച്ചത്. 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 422 ദശലക്ഷം ഡോളര്‍ നേപ്പാളിന് അടിയന്തര സഹായമായി നല്‍കണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ വെറും 31 ശതമാനം തുകമാത്രമേ ഇതുവരെ നേപ്പാളിന് ലഭിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: