യൂറോ 2016 യോഗ്യതാ മത്സരങ്ങളില്‍ കരുത്തരായ നെതര്‍ലന്‍ഡ്സ്, വെയ്ല്‍സ്, ഐസ്ലന്ഡ് ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ ഇറ്റലിക്ക് സമനില.ഗ്രൂപ്പ് എച്ചില് നടന്ന കളിയില്‍ ക്രൊയേഷ്യയാണ് ഇറ്റലിയെ 1-1ന് സമനിലയില്‍ തളച്ചത്. ഏറെ വാശിയേറിയ മത്സരത്തില്‍ ക്രൊയേഷ്യക്ക് വേണ്ടി മരിയോ മാന്‍സുകിച്ചും ഇറ്റലിക്ക് വേണ്ടി പെനാല്‍റ്റിയിലൂടെ അന്റോണിയോ കാന്ഡ്രിവയും ഗോളുകള്‍ നേടി. മത്സരത്തില്‍ മാന്‍സുകിച്ച് ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
കളിയുടെ 6-ാം മിനിറ്റിലാണ് ക്രൊയേഷ്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഇറ്റാലിയന്‍ താരം ഡേവിഡ് അസ്റ്റോറി ബോക്സിനുള്ളില്‍ വച്ച് ക്രൊയേഷ്യന്‍ താരം ഡാരിജോ സര്‍നയെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. മാന്‍സുകിച്ച് എടുത്ത കിക്ക് ഇറ്റലിയുടെ ഇതിഹാസ ഗോളി കയ്യിലൊതുക്കി. എന്നാല്‍ നാല് മിനിറ്റിനുശേഷം മാന്‍സുകിച്ച് ടീമിനെ മുന്നിലെത്തിച്ചു. ഇവാന് റാക്കിട്ടിക്ക് നല്കിയ പാസാണ് ക്ലോസ്റേഞ്ചില്‍ നിന്ന് മാന്‍സുകിച്ച് വലയിലെത്തിച്ചത്. ആക്രമിച്ചു കളിച്ച ഇറ്റലി 36-ാം മിനിറ്റില്‍ സമനില പിടിച്ചു.
ബോക്സിനുള്ളില്‍ വച്ച് മാന്‍സുകിച്ച് പന്ത് കൈകൊണ്ട് തടുത്തതിന് ലഭിച്ച പെനാല്‍റ്റിയാണ് കാന്‍ഡ്രിവ വലയിലെത്തിച്ചത്. തുടര്‍ന്ന് ഇരുടീമുകളും വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇരു ഗോളിമാരും പ്രതിരോധനിര താരങ്ങളും മികച്ച പ്രകടനം നടത്തിയതോടെയാണ് വിജയഗോള്‍ ഒഴിഞ്ഞുനിന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ബള്‍ഗേറിയ 1-0ന് മാള്‍ട്ടയെ പരാജയപ്പെടുത്തിയപ്പോള്‍ അസര്ബെയ്ജാന് നോര്‍വേയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗ്രൂപ്പില്‍ 14 പോയിന്റുമായി ക്രൊയേഷ്യയും 12പോയിന്റുമായി ഇറ്റലിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ബിയില്‍ നടന്ന കൡയില്‍ സൂപ്പര്‍താരം ഗരെത്ത് ബെയ്ലിന്റെ ഏക ഗോളിന് വെയ്ല്‍സ് ബെല്‍ജിയത്തെ കീഴടക്കി. കളിയുടെ 25-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച ഗോള്‍ പിറന്നത്. യോഗ്യതാ റൗണ്ടിലെ ആറ് മത്സരങ്ങളില്‍ നിന്ന് ബെയ്ലിന്റെ അഞ്ചാം ഗോളാണിത്. വെയ്ല്‍സിന് വേണ്ടി 50-ാം അന്താരാഷ്ട്ര മത്സരമാണ് ഗെയ്ല് ഇന്നലെ കളിച്ചത്. വിജയത്തോടെ വെയ്ല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
6 കളികളില്‍ നിന്ന് 14 പോയിന്റാണ് വെയ്ല്സിനുള്ളത്. ബല്‍ജിയത്തിന് 11 പോയിന്റും. അതേസമയം കഴിഞ്ഞ ലോകകപ്പിനുശേഷം ബെല്‍ജിയത്തിന്റെ ആദ്യപരാജയമാണിത്. മറ്റ് മത്സരങ്ങളില്‍ ബോസ്നിയ-ഹെര്‍സഗോവിന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇസ്രയേലിനെയും സൈപ്രസ് ഇതേ മാര്‍ജിനില്‍ അന്‍ഡോറയെയും കീഴടക്കി.
ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സും ഐസ്ലന്ഡും തുര്‍ക്കിയും വിജയം കരസ്ഥമാക്കി. നെതര്‍ലന്‍ഡ്സ് 2-0ന് ലാത്വിയയെയും തുര്‍ക്കി 1-0ന് കസാക്ക്സ്ഥാനെയും പരാജയപ്പെടുത്തിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഐസ്ലന്ഡ് കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത്.
ആറ് കളികളില്‍ നിന്ന് അഞ്ച് വിജയവുമായി 15 പോയിന്റുള്ള ഐസ്ലന്ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. 13 പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്കാണ് രണ്ടാമത്. ഐസ്ലന്ഡിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുമായിരുന്നു. 10 പോയിന്റുമായി നെതര്‍ലന്‍ഡ്സ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: