ബിന ഡെല്‍ മാര്‍ (ചിലി): കോപ്പ അമേരിക്കയില്‍ മെക്സിക്കോക്ക് തുടക്കം സമനിലയോടെ. ശരാശരി നിലവാരത്തിലേക്ക് മാത്രം ഉയര്‍ന്ന മത്സരത്തില്‍ ബൊളീവിയയാണ് മെക്സിക്കന്‍ തിരമാലകളെ തടഞ്ഞുനിര്‍ത്തി സമനില സ്വന്തമാക്കിയത്. ഗ്രൂപ്പ് എയില്‍ നടന്ന മത്സരം ഗോള്‍രഹിതമായിരുന്നു. സമനിലയോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് സ്വന്തമായി. ഇരു ടീമുകള്‍ക്കും മികച്ച ചില അവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുള്ള ചിലിയാണ് ഒന്നാമത്. ഉദ്ഘാടന മത്സരത്തില്‍ ചിലി ഇക്വഡോറിനെ 2-0ന് പരാജയപ്പെടുത്തിയിരുന്നു.
ഹെരേരയും മാര്‍ക്വേസും മെഡിനയുമൊഴികെ പുതിയ മുഖങ്ങളെ അണിനിരത്തിയണ് മിഗ്വെല്‍ ഏണസ്റ്റോ ഹെരേര ബൊളീവിയക്കെതിരെ മെക്സിക്കോയെ ഇറക്കിയത്. മെക്സിക്കോ 5-3-2 എന്ന ശൈലിയിലും ബൊളീവിയ 4-4-2 എന്ന ശൈലിയിലുമാണ് കളിക്കളത്തിലിറങ്ങിയത്. പ്രതിരോധത്തിന് കരുത്തുകൂട്ടിയുള്ള ശൈലിയില്‍ ഇറങ്ങിയിട്ടും മെക്സിക്കോക്ക് തന്നെയായിരുന്നു കളിയില്‍ ആധിപത്യം.
ആക്രമണത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ മികച്ചുനിന്നതിനൊപ്പം നല്ല ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ കരുത്തനായൊരു സ്ട്രൈക്കറുടെ അഭാവമാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട വിജയം നിഷേധിച്ചത്.
തുടക്കത്തില്‍ മെക്സിക്കന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ബൊളീവിയ ഒന്നുവിരണ്ടെങ്കിലും പതിയെ താളം കണ്ടെത്താന്‍ കഴിഞ്ഞു. ഇതോടെ മെക്സിക്കന്‍ പ്രതിരോധത്തെ വിറപ്പിക്കുന്ന ചില നീക്കങ്ങളും അവര്‍ മെനഞ്ഞു.
എതിര്‍ബോക്സിലേക്ക് കൂടുതല്‍ ആക്രമണങ്ങള്‍ മെനഞ്ഞത് മെക്സിക്കോയായിരുന്നെങ്കിലും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് ബൊളീവിയയായിരുന്നു. കളിയുടെ 42-ാം മിനിറ്റില്‍ ജാസ്നി കാംപോസിന്റെ ഷോട്ട് മെക്സിക്കന്‍ ഗോളി കൊറോണ ഉജ്ജ്വലമായ മെയ്വഴക്കത്തോടെ കഷ്ടിച്ചാണ് കോര്‍ണറിന് വഴങ്ങി കുത്തിയകറ്റിയത്. തുടര്‍ന്ന് മെക്സിക്കന്‍ ബോക്സിലേക്ക് പറന്നിറങ്ങിയ കോര്‍ണര്‍ കൈപ്പിടിയിലാക്കാന്‍ മെക്സിക്കന്‍ ഗോളി കൊറോണയ്ക്ക് കഴിഞ്ഞില്ല. വലതു പോസ്റ്റില്‍ പന്ത് കിട്ടിയ പെഡ്രിയല് കുത്തിയിട്ടെങ്കിലും സൈഡ് നെറ്റിലാണ് അത് അവസാനിച്ചത്.
രണ്ടാം പകുതിയിലാണ് മെക്സിക്കോക്ക് ഏറ്റവും സുന്ദരമായ അവസരം വീണുകിട്ടിയത്. 49-ാം മിനിറ്റില്‍ ബൊളീവയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് വുയോസോ വലതു പാര്‍ശ്വത്തിലേയ്ക്ക് തള്ളിക്കൊടുത്ത പന്ത് മധ്യനിരതാരം ജീസസ് മാനുവല്‍ കൊറോണ പാഴാക്കി. 57-ാം മിനിറ്റില്‍ കൊറോണ നല്കിയ പാസ് പിടിച്ചെടുത്ത് മെഡീന തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കുന്നത് കണ്ട മെക്സിക്കോ കോച്ച് ഹെരേര ചില മാറ്റങ്ങള്‍ വരുത്തി. ഹെരേരയ്ക്ക് പകരം ജിമെന്സും അല്പം കഴിഞ്ഞ് പരിക്കേറ്റ് മുടന്തിയ മാര്ക്വേസന് പകരം അക്വിനോയും ഇറങ്ങിയതോടെ അവരുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്തുവന്നു.
73, 75 മിനിറ്റുകളില്‍ വിംഗുകളിലൂടെ പറന്ന് കയറിയ അക്വിനോ ബൊളീവിയയെ ശരിക്കും വിറപ്പിച്ചെങ്കിലും ഷോട്ടുകള്‍ പുറത്തേക്ക് പറക്കുകയും ചെയ്തു. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ബൊളീവിയന്‍ പ്രതിരോധക്കാര്‍ നന്നായി പാടുപെട്ടു.
16ന് പുലര്‍ച്ചെ 2.30ന് ഇക്വഡോറുമായാണ് ബൊളീവിയയുടെ അടുത്ത മത്സരം. അന്നു തന്നെ പുലര്‍ച്ചെ അഞ്ചിന് മെക്സിക്കോ ആതിഥേയരായ ചിലിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: