രാമന് ചോദിച്ചു. ഗുരോ മദോന്മത്തയായ ആ പിടിയാന ഏതാണ്? അതിനെ നിഗ്രഹിക്കാനുള്ള മാര്‍ഗ്ഗവും പറഞ്ഞുതന്നാലും. സംസാരം അതിന്റെ നിഗ്രഹമാണ് മോക്ഷം ഇതത്രേജ്ഞാനോപദേശങ്ങളുടെ സാരസര്‍വസ്വം.
ഇച്ഛയാല്‍ ആക്രാന്തനായ ജീവന് എല്ലാസമയത്തും ദീനനായിരിക്കും. അസംവേദനമാത്രത്താല് സംസാരാങ്കുരം മുളയ്ക്കാതെ തടുക്കാം. അസംവേദനമെന്നത് മനസ്സിന്റെ മൗനാവസ്ഥയാകുന്നു. ഇത് പ്രത്യാഹാരമെന്ന യോഗാംഗമാണ് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് യോഗശാസ്ത്രത്തിലെ അഷ്ടാംഗ മാര്‍ഗ്ഗങ്ങള്‍. ഇതെനിക്കുവേണം എന്ന ഇച്ഛക്ക് കല്പനമെന്നുപേര് ബാഹ്യാര്ത്ഥങ്ങളെ ഭാവിക്കാതുള്ള ഇരിപ്പാണ് കല്പനത്യാഗം. സങ്കല്പമെന്നത് സ്മരണവും, സ്മരണമില്ലായ്മ ശിവവും, ശാന്തവുമായ ബ്രഹ്മമാകുന്നു.
സങ്കല്പ്പമില്ലായ്മ ഒന്നു തന്നെയാണ് പരമമായ ശ്രേയസ്സ് ഏതൊരു പരമപദം ചക്രവര്ത്തിത്വത്തെപ്പോലും തൃണപ്രായമാക്കുന്നുവോ, അതിനെ പ്രാപിക്കാന്‍ അസങ്കല്പനം മാത്രമതിയാകുന്നതാണ്. സങ്കല്പനം മഹാബന്ധവും അതില്ലാതിരിക്കുന്നത് മോക്ഷവുമാണ്. കാണപ്പെട്ടജഗത്തെല്ലാം ശാന്തവും, അനന്തവും, അനശ്വരവുമായ പരിശുദ്ധ ചിത്തായി ദര്‍ശിച്ച് നിര്‍വൃതനായി വസിക്കുക. സര്‍വാത്മനാ തന്മയനായ നിന്റെ വാസ്തവരൂപമേതോ അതില്‍തന്നെ സ്ഥിതിചെയ്യുക ഹേ കുമാരാ ! സര്‍വത്ര പരിപൂര്‍ണ്ണവും നിര്‍വികാരവും, ജന്മനസ്വരൂപവുമായ ചില്ബ്രഹ്മത്തെ സര്വ്വാത്മകമായി ഭാവന ചെയ്യുന്നതുതന്നെ ശരിയായ കര്‍മ്മത്യാഗം.
ബ്രഹ്മ വിചാരത്തില്‍ ക്ഷണനേരമെങ്കിലും മനസ്സിനെ സ്ഥിരമായി നിര്ത്തുന്നവന് ത്രൈലോക്യ പൂജിതനാണ് എന്നു പറഞ്ഞു മഹര്‍ഷി തന്റെ വാക്കുകളെ ഉപസംഹരിച്ചു.
വസിഷ്ഠമുനിയാല്‍ ബോധിതനായ രാമന് സംസാരമോഹ പ്രതിബന്ധങ്ങള്‍ നീങ്ങി തിരയടങ്ങിയ കടല്‍പോലെ പരിശുദ്ധസത്വ പരിപൂര്‍ണ്ണനായി വിളങ്ങി. യോഗാജ്ഞാനപരാവാരത്തില് മുങ്ങിക്കുളിച്ചും ശ്രീരാമന് പിതാവിനോടും സഹോദരന്മാരായ തങ്ങളോടും കൂടി വസിഷ്ഠപാദത്തില് നമസ്കരിച്ചു.
മഹര്‍ഷിയുടെ ഈ ഉപദേശങ്ങളാണ് രാമനെ ദൈവതുല്യനാക്കിത്തീര്ത്തത് സഹോദരങ്ങളായ തങ്ങളിലും ഈ ഉപദേശങ്ങള്‍ പ്രഭാവം ചെലുത്തിയെങ്കിലും രാമനെക്കഴിഞ്ഞാല് ഈ ഉപദേശങ്ങളുടെ പ്രഭാവം തിളങ്ങിയത് ഭരതനില്‍ മാത്രമാണ്. ജീവിതത്തിന്റെ പലഘട്ടങ്ങളിലും ഈ രണ്ടുപേര്‍ക്കും പ്രത്യേകിച്ച് രാമന് സ്ഥിരചിത്തനാകാന് കഴിഞ്ഞത് ഈ ഉപദേശത്തിന്റെ ഫലമായിട്ടാണ്.
ഇങ്ങനെ പലതും ചിന്തിച്ച് എത്രദൂരം നടന്നെന്ന ചിന്ത ലക്ഷ്മണന് മറന്നു. യാത്രാക്ഷീണം തീര്‍ക്കുന്നതിന്നായി വഴിയരികിലുളള അശ്വത്ഥ വൃക്ഷത്തിന്റെ ചുവട്ടില്‍ ലക്ഷ്മണന് വിശ്രമാര്‍ത്ഥം ഇരുന്നു.
അയോദ്ധ്യയില്‍ നിന്നും സരയൂവിലേക്ക് ആറുകോശം ദൂരമുണ്ട് അതില്‍ രണ്ടു കോശംദൂരംപോലും താന്‍ പിന്നിട്ടുകഴിഞ്ഞിട്ടില്ല.
ലക്ഷ്മണന്റെ യാത്രാക്ലേശം അകറ്റാനെന്നവണ്ണം മന്ദമാരുതന് അദ്ദേഹത്തെ തടവിക്കൊണ്ടിരുന്നു. ഏതോ അവാച്യമായ ആനന്ദത്താല്‍ ലക്ഷ്മണന് പുളകിതഗാത്രനായി. ചിന്തകള്‍ വീണ്ടും ലക്ഷ്മണനെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വസിഷ്ഠോപദേശത്തിനു ശേഷം രാമനില്‍ ഒരു അദ്ഭുതകരമായ മാറ്റം സംഭവിച്ചു. രാമനിലെ മാറ്റംകണ്ട് സന്തുഷ്ടനായ അച്ഛന് രാമനെ മഹര്‍ഷി വിശ്വാമിത്രനോടൊത്ത് ചെല്ലുവാന്‍ നിര്‍ദ്ദേശിച്ചു ഓര്‍മ്മവെച്ചനാള്‍ മുതല്‍ വിട്ടുപിരിയാത്ത താനും രാമനോടൊപ്പം പുറപ്പെട്ടു. വിശ്വാമിത്രന് രാമനെ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ.
പക്ഷേ രാമനെ പിരിഞ്ഞിരിക്കാന്‍ തനിക്കുകഴിയല്ല എന്ന് മനസ്സിലാക്കിയത്കൊണ്ടായിരിക്കണം താന്‍ കൂടെ പുറപ്പെട്ടപ്പോള്‍ താതനോ മറ്റുള്ളവരോ എന്തിനേറെ വിശ്വാമിത്രന് പോലും എതിര്‍ത്തില്ല. മാതാക്കളുടെയും അച്ഛന്റേയും അനുഗ്രഹത്തോടെ ഭേരീശംഖാദിവാദ്യങ്ങള് മുഴങ്ങെ തങ്ങള്‍ വിശ്വാമിത്രനൊന്നിച്ച് പുറപ്പെട്ടു. പലവിധത്തിലുള്ള പൂര്‍വകഥകള്‍ പറഞ്ഞുകൊണ്ട് മഹര്‍ഷിയും, അവ കേട്ടു രസിച്ചുകൊണ്ടും വനഭംഗികള്‍ കണ്ട് ആസ്വദിച്ചുകൊണ്ട് തങ്ങളും യാത്ര തുടര്‍ന്നു. മധുരമായ തെളിനീര് കൊണ്ടലംകൃതമായ പൊയ്കകളും ചെവിക്കിമ്പംനല്കുന്ന പറവകളുടെ പലവിധത്തിലുള്ള കൂജനങ്ങളെക്കൊണ്ടും നറുമണം കലര്‍ന്ന പൂമണം വഹിച്ചുവരുന്ന കാറ്റേറ്റും ഞങ്ങള്‍ ആഹ്ലാദചിത്തരായി യാത്രാക്ഷീണം വകവെക്കാതെ മഹര്‍ഷിയോടൊപ്പം നടന്നുനീങ്ങി.
വിശപ്പിനാലും ദാഹത്താലും ദേഹത്തളര്ച്ചയാലും തങ്ങളില്‍ പ്രകടമായിത്തുടങ്ങിയെങ്കിലും തങ്ങള്‍ അതവഗണിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. സരയൂനദിയും അനേകം ഋഷികവാടങ്ങളും കാമാശ്രമവും കടന്ന് സരയൂവിന്റെ ദക്ഷിണതടത്തില്‍ ചെന്നപ്പോള്‍ വിശ്രമാര്‍ത്ഥം തങ്ങള്‍ ഉപവിഷ്ഠരായി. മഹര്‍ഷി പറഞ്ഞു കുമാരന്മാരെ നിങ്ങള്‍ക്ക് വിശപ്പും ക്ഷീണവും ഉണ്ടായിരിക്കാം അതിന് ഞാന്‍ ‘ബല’ ‘അതിബല’ എന്നീ ഔഷധവിദ്യകള്‍ ഉപദേശിച്ചു തരാം. വിശപ്പും ദാഹവും ക്ഷീണവും അകറ്റുന്ന ഈ വിദ്യനിങ്ങള് മനനം ചെയ്ത് ഉറപ്പിക്കുക. ഇത് നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രയോജനപ്പെടുന്ന അപൂര്‍വ വിദ്യയാണ്. മഹര്‍ഷി ആവിദ്യ പ്രദാനം ചെയ്തപ്പോള്‍ രണ്ടുപേരും ഹര്‍ഷഭരിതരായി വിനയത്തോടെ സ്വീകരിച്ചു. അന്നുരാത്രി മൂവരും സരയൂതീരത്ത് അന്തിയുറങ്ങി.
”കൗസല്യാസുപ്രജാ രാമ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠനരശാര്ദ്ദുല കര്‍ത്തവ്യം ദൈവമാഹ്നികം” (ബാലകാണ്ഡം 2:32)
കൗസല്യാസുതനായ രാമാ നേരം പുലര്‍ന്നു. വീരാ എഴുന്നേല്ക്കൂ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കൂ എന്ന വിശ്വമിത്ര വചനങ്ങള്‍ കേട്ടാണ് തങ്ങള്‍ ഉണര്‍ന്നത്. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചശേഷം പരമപവിത്രമായ ഗായത്രീജപത്തില്‍ മുഴുകി. ജപധ്യാനാദികള്ക്കുശേഷം മഹര്‍ഷി ചില ദിവ്യശസ്ത്രങ്ങളും ശാസ്ത്രങ്ങളും തങ്ങള്‍ക്ക് സന്ദര്‍ഭ സിദ്ധങ്ങളാക്കിത്തീര്ത്തു. ഇവിടെ വെച്ചാണ് മഹര്‍ഷി രാമന് ”ജ്രൂംഭകാസ്ത്രം” പ്രത്യേകമായി ഉപദേശിച്ചത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: