പായസം പങ്കുവച്ചതിനെപ്പറ്റി പല രാമായണങ്ങളില്‍ പലവിധത്തില്‍ പറയുന്നു. എഴുത്തച്ഛന് പറയുന്നതിങ്ങനെ- പായസത്തിന്റെ പകുതി ഉടന്‍തന്നെ പ്രീതിയോടെ പട്ടമഹിഷിയായ കൗസല്യയ്ക്കു കൊടുത്തു. പിന്നെ പതറിയ മനസ്സോടുകൂടി ബാക്കി പകുതി കൈകേയിക്കു നല്കി. ഇവിടെ മനസ്സു പതറാന്‍ കാരണമുണ്ട്. കൗസല്യ പട്ടമഹിഷിയായതുകൊണ്ടാണ് നേര്‍പകുതി കൊടുത്തത്. പിന്നെയുള്ള രണ്ടുഭാര്യമാരില്‍ ഏറ്റവും പ്രിയം കൈകേയിയോടാണല്ലോ.
സുമിത്ര ഒരിക്കലും പരാതിക്കാരിയാവില്ല. കൈകേയി ചിലപ്പോള്‍ കലഹിച്ചെന്നുവരും. അതുകൊണ്ടാണ് ശൈഥില്യാത്മനാ എന്നു പറഞ്ഞത്. എന്നാല്‍ കൗസല്യയ്ക്ക് ഇളയ ഭാര്യയായ സുമിത്രയുടെ സ്വഭാവഗുണം നന്നായിട്ടറിയാം. അതുകൊണ്ട് തന്റെ പകുതി യാതൊരു മടിയും കൂടാതെ സുമിത്രയ്ക്കു നല്കി. അതുകണ്ട് കൈകേയിലും തന്റെ പങ്കില്‍ പകുതി നല്കി. ചുരുക്കത്തില്‍ സുമിത്രയ്ക്ക് നേര് പകുതി കിട്ടി.
വാല്മീകി രാമായണത്തില്‍ പായസം പങ്കുവച്ചത് മറ്റൊരു കണക്കിലാണ്. ദശരഥന് ആദ്യം പായസത്തില്‍ പകുതി കൗസല്യക്ക് നല്കി. പിന്നെയുള്ളതിന്റെ പകുതി അതായത് നാലില്‍ ഒരുഭാഗം സുമിത്രയ്ക്കാണ് നല്‍കിയത്. ബാക്കിയുള്ളതിന്റെ പകുതി അതായത് എട്ടില്‍ ഒരു ഭാഗമാണ് കൈകേയിക്കു നല്‍കിയത്. എട്ടിലൊന്ന് ബാക്കിവന്നു. നല്ലവണ്ണം ആലോചിച്ചശേഷം അതും സുമിത്രയ്ക്കു തന്നെ കൊടുത്തു.
ദേവന്മാര് നിര്‍മ്മിച്ച വിശേഷപ്പെട്ട പായസൗഷധം ഫലിച്ചു. പുത്രനില്ലാതിരുന്ന ദശരഥന്റെ മൂന്നുഭാര്യമാരും ഗര്‍ഭിണികളായി. അദ്ദേഹം അതിരില്ലാതെ സന്തോഷിച്ചു. ബ്രാഹ്മണരെയൊക്കെ വരുത്തി. ഗര്‍ഭരക്ഷയ്ക്കു വേണ്ടിയുള്ള ജപ-ഹോമാദി കര്‍മ്മങ്ങളൊക്കെ അനുഷ്ഠിച്ചു.
ഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുന്തോറു-
മുള്‍പ്രേമം കൂടെക്കൂടെ വര്ദ്ധിച്ചുന്യപേന്ദ്രനും.
തല്‍പ്രണയിനിമാര്‍ക്കുള്ളാഭരണങ്ങള്‍പോലെ
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും
അല്പമായ് ചമഞ്ഞിതു സന്താപം ദിനന്തോറു-
മല്പഭാഷിണിമാര്‍ക്കു വര്‍ദ്ധിച്ചു തേജസ്സേറ്റം.
മറ്റു രാമായണങ്ങളിലോ മൂലകൃതിയിലോ ഇല്ലാത്ത സവിശേഷമായ ഈ പ്രയോഗം എഴുത്തച്ഛന്റെ സ്വന്തമാണ്. പത്നിമാരുടെ ഗര്‍ഭലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്തോറും ദശരഥന് അവരോടുള്ള ഉള്പ്രേമവും വര്‍ദ്ധിച്ചുവന്നു. ഗര്‍ഭഭാരം വര്‍ദ്ധിക്കുന്തോറും അവരണിയുന്ന ആഭരണങ്ങളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. ഇതോടൊപ്പം ബ്രാഹ്മണര്‍ തുടങ്ങിയ പ്രജകള്‍ക്കും ഭൂമിദേവിക്കും ദേവകള്‍ക്കും സന്താപവും കുറഞ്ഞുവന്നു.
ഗര്‍ഭിണികള്‍ മിതഭാഷിണികളായിരിക്കണം അതിനാല്‍ സുന്ദരിമാരായ രാജ്ഞിമാരുടെ സംഭാഷണവും കുറഞ്ഞുവന്നു. ദിവ്യമായ ഈശ്വരഭക്തി ഗര്‍ഭത്തില്‍ പ്രവേശിച്ചതിനാല്‍ അവരില്‍ അത്യധികമായ തേജസ്സുണ്ടായി. രാജാവ് ഷോഢശ്ശ വിധിപ്രകാരം ഗര്‍ഭിണികള്‍ക്കായി നാലാം മാസത്തില്‍ നടത്തുന്ന സീമന്തം ഗര്‍ഭസ്ഥശിശു പുരുഷപ്രജയായിത്തീരാനുള്ള പുംസവനം തുടങ്ങിയവയൊക്കെ നടത്തി. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കാനുള്ള ദാനകര്‍മ്മങ്ങളും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: