ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭംമൂലം ഭരണം ഒരുവര്‍ഷമായി നിശ്ചലമായിരിക്കുകയാണെന്ന പരാതിയില്‍ സുപ്രീംകോടതി ആന്ധ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാനസര്‍ക്കാരിന് പുറമെ സമരം നടത്തുന്ന തെലുങ്കാന രാഷ്ട്രസമിതിക്കും ആന്ധ്ര ഹൈക്കോടതി രജിസ്ട്രാര്‍ക്കും സ്റ്റേറ്റ് ബാര്‍ കൗണ്‍സിലിനും ജസ്റ്റിസുമാരായ ജി.എസ്. സിംഗ്വിയും എസ്. മുഖോപാധ്യായയും അടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു. ആന്ധ്രയില്‍നിന്ന് തെലുങ്കാന എന്ന ഒരു പുതിയ സംസ്ഥാനത്തിന്റെ രൂപീകരണത്തിനെതിരെ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് അഡ്വക്കേറ്റ് പി.വി. കൃഷ്ണയ്യയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ഒരുവര്‍ഷമായി ഭരണത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള അധികാരം ഭരണഘടനയുടെ അനുഛേദം മൂന്ന് പ്രകാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാണെന്നും ഇത് ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തദ്ദേശീയര്‍ക്ക് പരിഗണനകള്‍ നല്കുന്ന ഭരണഘടനയുടെ അനുഛേദം 371 ഡി ഭേദഗതി ചെയ്യാതെ കഴിയില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭംമൂലം സാധാരണ ജനജീവിതം മാത്രമല്ല, ഹൈക്കോടതി ഒഴിച്ചുള്ള മറ്റു കോടതികളുടെ പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലായതായും പോലീസുകാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തെലുങ്കാനക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തതായും ഹര്‍ജിയില്‍ പറയുന്നു. റെയില്‍ തടയുക, റോഡ് ഉപരോധിക്കുക എന്നീ സമരമുറകളും പൊതുമേഖലാ സ്ഥാപനമായ സിംഗര്ണി കോളിയേഴ്സിലെ പണിമുടക്കും പൊതുഖജനാവിന് നഷ്ടം വരുത്തുകയും പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിച്ചതായും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: