ആലപ്പുഴ: തിരുവനന്തപുരം ചാല, എറണാകുളം ഹൈക്കോടതി ജംഗ്ഷന്, കോഴിക്കോട് മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ സാറ്റലൈറ്റ് ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ഫയര്‍ഫോഴ്സില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഫയര്‍ഫോഴ്സിന്റെ പുതിയ വെബ്സൈറ്റ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍- ഫയര്‍ഫോഴ്സ് വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലെ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പ്രത്യേക നിരീക്ഷണത്തിലാക്കും.
ബഹുനില കെട്ടിടങ്ങളുടെ ഫയര്‍ എന്‍ഒസി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കും. വിയ്യൂര്‍ ഫയര്‍ അക്കാദമിയില്‍ സെല്‍ഫ് ഫൈനാന്‍സ് കോഴ്സുകള്‍ തുടങ്ങാനും തീരുമാനിച്ചു. സ്കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കുന്ന ജലരക്ഷാ പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. വ്യവസായ യൂണിറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അഗ്നിശമന സേനാപരിശീലനം നല്‍കും. ഉയരം കൂടിയ കെട്ടിടങ്ങളില്‍ സേഫ്റ്റി ഓഡിറ്റിംഗ് നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് 50 മീറ്ററിലധികം ഉയരമുള്ള ഏരിയല്‍ ലാഡര്‍ പഌറ്റ് ഫോം വാങ്ങും.
അഗ്നിശമന സേനയില്‍ ഫയര്മാന്മാരുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികളിലേക്കും, ജയില്‍ വകുപ്പിലുള്ള അസി. പ്രിസണ്‍ ഓഫീസര്‍മാരുടെ ഒഴിവുകളും പിഎസ്സിക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. സേനയില്‍ നടപ്പാക്കുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി ഫയര്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കുള്ള റിവാര്‍ഡ് തുക വര്‍ധിപ്പിക്കും.
അടിയന്തരഘട്ടങ്ങളില്‍ രക്ഷപ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ആലപ്പുഴ, പത്തനംതിട്ട ജയിലുകളിലെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കും. തൃശൂരിലെ അതീവ സുരക്ഷാ ജയിലിന്റെ പണിയും അടിയന്തരമായി പൂര്‍ത്തിയാക്കും. ജീവപര്യന്തം തടവുകാരുടെ വിടുതല്‍ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടുത്ത കാലത്ത് രണ്ട് തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താനും ഉന്നതതല യോഗം തിരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: