മട്ടാഞ്ചേരി: 32 വര്‍ഷത്തിനകം 52 പ്രാവശ്യം രക്തദാനം നടത്തി പങ്കജ് രസിക്ലാല്‍ പരേഖ് രക്തദാന സന്ദേശം പകരുന്നു. മട്ടാഞ്ചേരി ഗുജറാത്തി സമൂഹാംഗമാണ് 52 വയസ് പിന്നിട്ട പങ്കജ് രസിക്ലാല്‍. 19-ാം വയസിലാണ് ആദ്യമായി രക്തം ദാനം ചെയ്തത്. രക്തദാനത്തിന്റെ കേട്ടറിവുപോലും ആശങ്കയുണര്‍ത്തുന്ന 1983 ലായിരുന്നു അത്. ഗുജറാത്തി സമൂഹത്തിലെ ഒരംഗത്തിന് സര്‍ജറിയെത്തുടര്‍ന്ന് രക്തം അനിവാര്യമായ ഘട്ടത്തില്‍ കൂട്ടുകാരുമൊത്ത് പോയാണ് രക്തം നല്‍കിയത്.
രക്തഗ്രൂപ്പ് ഏതെന്നുപോലും അറിയാതെ ഐഎംഎയില്‍ ചെന്നാണ് ഗ്രൂപ്പ്നിര്ണയം നടത്തിയത്. ഗ്രൂപ്പ് ‘എ പോസിറ്റീവ്.’ പങ്കജ് രസിക്ലാല്‍ പറഞ്ഞു. പിന്നീട് വിവിധ ഘട്ടങ്ങളില്‍ രക്തദാനം നടത്തി. ഒരുവര്‍ഷം നാല് പ്രാവശ്യം രക്തം നല്കിയ ഘട്ടവുമുണ്ടായിട്ടുണ്ട്. രക്തദാനത്തിന്റെ ആവശ്യവും അനിവാര്യതയും തിരിച്ചറിഞ്ഞാണ് സമ്മതിക്കുക. ചില ഘട്ടങ്ങളില്‍ ഐഎംഎയില്‍ എക്സ്ചേഞ്ച് ആയും രക്തദാനം നടത്തിയിട്ടുണ്ട്, പങ്കജ് കൂട്ടിച്ചേര്‍ത്തു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രക്തദാനം നടത്തിയ പങ്കജ് ഒരിക്കല്‍ ചെന്നൈയില്‍ രക്തദാനം നടത്തിയതും ഓര്‍ക്കുന്നു. 1995-ലായിരുന്നു അത്.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാള്‍ക്ക് രക്തം വേണമെന്നായപ്പോള്‍ 13 അംഗ രക്തദാതാക്കളോടൊപ്പം പങ്കജും പങ്കാളിയായി. കൊച്ചി നഗരത്തിലെ പ്രമുഖ ആശുപത്രികളിലെല്ലാം പങ്കജിന്റെ പേരും ഫോണ്‍നമ്പറുമുണ്ട്. ഏത് ഘട്ടത്തിലും രക്തദാനത്തിന് സജ്ജനായ പങ്കജിന്റെ മനസ്സില്‍ മായാത്ത രണ്ട് സംഭവങ്ങള്‍ ജന്മദിനത്തിലെ രക്തദാനമാണ്. കാല് മുറിച്ചുമാറ്റിയ സ്ത്രീക്ക് രക്തം നല്കിയ സംഭവമായിരുന്നു അത്. ഒപ്പം ഗുജറാത്തില്‍ നിന്ന് കൊച്ചിയിലെത്തിയ ബാങ്ക് ജീവനക്കാരന്റെ ഭാര്യക്ക് പ്രസവശുശ്രൂഷക്കായി രക്തദാനം നടത്തിയതും.
സ്വയം രക്തദാനം നടത്തുന്ന പങ്കജ് ഒട്ടേറെ സുഹൃത്തുക്കളില്‍ രക്തദാനത്തിന്റെ ആവശ്യകതയും സന്ദേശവും പകര്ന്നുനല്കി രക്തദാതാക്കളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ആരോരുമറിയാതെയുള്ള പങ്കജിന്റെ രക്തദാനമഹത്വം സമുദായം പോലും തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്കു മുമ്പ് ജൈന്‍ ഫൗണ്ടേഷന് നടത്തിയ ആദരവിലൂടെയാണ്.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ പങ്കജ് രസിക്ലാല്‍ പരേഖ് ആറുമാസം മുമ്പാണ് അവസാനമായി രക്തദാനം നടത്തിയത്.
ചേംബര്‍ റോഡിലെ സണ്‍റെയ്സ് അപ്പാര്‍ട്ടുമെന്റില്‍ ഭാര്യ ആശക്കും രണ്ടു മക്കള്‍ക്കുമൊത്ത് ജീവിക്കുന്ന പങ്കജ് രക്തദാന പ്രക്രിയയില്‍ സമ്പൂര്‍ണ സംതൃപ്തനും സന്തോഷവാനുമാണ്. 52-ാം വയസിലും തികഞ്ഞ ആരോഗ്യത്തോടെ യാതൊരുവിധ രോഗങ്ങളുമില്ലാതെ ദൈവം കാത്തുരക്ഷിക്കുന്നു, പങ്കജ് പറഞ്ഞു. ലോക രക്തദാന ദിനത്തില്‍ രക്തദാനത്തിന്റെ മഹത്വം ജനങ്ങള്‍ തിരിച്ചറിയണമെന്നും സല്‍കര്‍മ്മത്തിന് മുന്നോട്ടുവരണമെന്നും പങ്കജ് ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: