കോഴിക്കോട്: കരിപ്പൂര്‍ സംഭവത്തില്‍ സിഐഎസ്എഫിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരെ സംരക്ഷിക്കാന്‍ നീക്കം. എയര്‍ പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ താത്പര്യത്തിനനുസരിച്ച് കേസെടുക്കാനാണ് പോലീസിന്റെ നീക്കം.
നിഷ്പക്ഷമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യം ഉയരുകയാണ്.സിഐഎസ്എഫ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നെന്നും വകുപ്പു തലത്തില്‍ കളങ്കിതനാണെന്നുമുള്ള വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. നരഹത്യക്കെതിരെ സീതാറാം ചൗധരിക്കെതിരെയും കേസെടുത്തിരിക്കുകയാണ്.
ദേഹപരിശോധനക്കിടെ ചൗധരി എയര്‍ പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരെ ദ്രോഹിച്ചന്നാണ് പരാതികളുടെ ഉള്ളടക്കം. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷാക്രമീകരണത്തിന്റെ മേല്നോട്ടമല്ലാതെ ചൗധരി നേരിട്ട് ദേഹപരിശോധന നടത്താറില്ല. സുരക്ഷാപരിശോധന കര്‍ശനമാക്കാന്‍ നേതൃത്വം കൊടുത്തതിന്റെ പകയാണ് ഇപ്പോള്‍ ചൗധരിക്കെതിരെ ഒരുവിഭാഗം ജീവനക്കാര്‍ ഉപയോഗിക്കുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും ചൗധരിയെ കൊലപാതകിയായി മുദ്രകുത്തുന്ന നിലപാടാണ് എടുത്തിട്ടുള്ളത്.
ഇത്തരം മാധ്യമങ്ങള്‍ രചിക്കുന്ന തിരക്കഥയനുസരിച്ചാണ് കേരള പോലീസ് കേസെടുക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. കടുത്ത അച്ചടക്ക നിഷ്ഠയുള്ള സിഐഎസ്എഫ് തങ്ങളുടെ വാദങ്ങളുമായി മാധ്യമങ്ങളെ തേടിയെത്താത്ത സാഹചര്യം മുതലെടുത്താണ് സിഐഎസ്എഫിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്.
കഴിഞ്ഞ ആറ് മാസക്കാലമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. രാജ്യത്തെ മറ്റ് 52 വിമാനത്താവളങ്ങളിലും ഇല്ലാത്ത പ്രശ്നം കരിപ്പൂരില്‍ ഉയര്‍ന്നുവരാന്‍ കാരണം സുരക്ഷാ ക്രമീകരണങ്ങളെ മറികടക്കാനുള്ള ഒരു വിഭാഗം ജീവനക്കാരുടെ ശ്രമമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ പൂര്‍ണ്ണ ചുമതലയുള്ള സിഐഎസ്എഫിനെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് മലപ്പുറത്ത് ആസൂത്രിതമായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: