തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പ് ബാര്‍കോഴ കേസില്‍ നിന്ന് മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം. നിയമോപദേശവും എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശവും കണക്കിലെടുത്ത് മാണിയെ എത്രയും വേഗം കുറ്റവിമുക്തനാക്കണമെന്നാണ് ആവശ്യം. ബാര്‍ കോഴക്കേസില്‍ ഇനി നിര്‍ണായകം വിജിലന്‍സ് ഡറയക്ടറുടെ തീരുമാനമാണ്. 27ന് മുമ്പ് മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍. എം പോളിന് നല്കിയ നിര്‍ദ്ദേശം.
ആഭ്യന്തര വകുപ്പിനെ ഇനിയും വിശ്വാസിക്കാനാവില്ല. മാണിയെ കുരുക്കാന്‍ ഏതു തരത്തിലുമുള്ള ഇടപെടലുമുണ്ടാകാം. അതിനാല്‍ അരുവിക്കര തെരഞ്ഞെടുപ്പ് നടക്കുന്ന 27ന് മുമ്പു തന്നെ അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് കേരള കോണ്‍ഗ്രസ് എം നല്‍കിയിരിക്കുന്ന അന്ത്യശാസനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഇതേ അഭിപ്രായമാണ്. 27 നു മുന്‍പുതന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന സൂചന ഇന്നലെതന്നെ മുഖ്യമന്ത്രി നല്കി.
ബാര്‍കോഴ ആരോപണം തെരഞ്ഞെടുപ്പു രംഗത്ത് ഉപയോഗിച്ചാല്‍ അതു പ്രതിപക്ഷത്തിനുതന്നെ തിരിച്ചടിയാവുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനര്‍ത്ഥം വോട്ടെടുപ്പു നടക്കുന്നതിനു തൊട്ടുമുന്‍പ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ഉണ്ടാകുമെന്നാണ്. കുറ്റപത്രത്തിനു സാധ്യതയില്ലെന്ന വിവരം ഈ സമയപരിധിക്കുള്ളില്‍ കോടതിയെ അറിയിക്കുകയും ചെയ്യും. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനെ ബാര്‍കോഴ ആരോപണം തിരിഞ്ഞുകുത്തുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.
എന്നാല്‍ തീരുമാനം പരമാവധി വൈകിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. കുറ്റപത്രം വേണ്ടെന്നുവച്ചാല്‍ അതു കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. വകുപ്പിനെതിരെ കടുത്ത വിമര്‍ശനമുണ്ടാകും. അത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമന്ന് ചെന്നിത്തല ഒരുമുഴം നീട്ടിയെറിഞ്ഞിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദനും പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേസ് കോടതിയില്‍ എത്തുമെന്നുറപ്പാണ്.
കോടതിയില്‍ അന്വേഷണത്തിലെ പിഴവിന്റെ മുഴുവന്‍ പഴിയും വിജിലന്‍സ് മേധാവിക്കും ആഭ്യന്തരമന്ത്രിക്കും ചുമക്കേണ്ടിവരും. ബാര്‍ കോഴ കേസില്‍ ഭരണതലത്തില്‍നിന്നും സമ്മര്‍ദ്ദമുണ്ടായതായി വിജിലന്‍സിലെ മുന്‍ എഡിജിപിയും ഇപ്പോള്‍ ഫയര്‍ഫോഴ്സ് ഡിജിപിയുമായ ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. കുറ്റപത്രം വേണ്ടെന്ന തീരുമാനത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിക്കുന്നവര്‍ക്കു വേണമെങ്കില്‍ ഈ പ്രസ്താവനകള്‍ ബലം നല്‍കും.
ഒപ്പം ബാര്‍ കോഴ കേസ് അന്വേഷിച്ച എഡിജിപി എന്ന നിലയില്‍ ഡിജിപി ജേക്കബ് തോമസിനെ കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം. ഇതോടെ വിജിലന്‍സിന്റെ മുഖം വികൃതമാകുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ അവസാന തീരുമാനം കൈക്കൊള്ളുന്നത് രണ്ടാഴ്ചകൂടി നീട്ടിക്കൊണ്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: