വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നരഹത്യ നടത്തിയതിന് അമേരിക്കന്‍ പട്ടാള കോടതി സര്‍ജന്റ് കാല്വിന് ജിബ്സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടവരുടെ കൈവിരലുകള്‍ സൂക്ഷിച്ചുവെക്കുന്നത് തന്റെ ശീലമായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. താന്‍ മനപൂര്‍വം കൊല നടത്തിയിട്ടില്ലെന്നും ശത്രുവിന്റെ വെടിവെപ്പിനെ പ്രതിരോധിക്കുകയായിരുന്നുവെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. 3 പേരെ മനപൂര്‍വം കൊന്നതിനാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നതെങ്കിലും ജിബ്സിന് ഒമ്പത് കൊല്ലത്തിനുശേഷം പരോള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ കേസില്‍ ജിബ്സും മറ്റ് പട്ടാളക്കാരും മൃതദേഹങ്ങ
ള്‍ക്കരികെ ആയുധങ്ങള്‍ വെച്ചതിനാല്‍ മരിച്ചവര്‍ അക്രമികളാണെന്ന തോന്നല്‍ കാണുന്നവര്‍ക്ക് ഉണ്ടാകുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി. കേസില്‍ പിടിയിലായ മറ്റ് മൂന്നു പട്ടാളക്കാര്‍ തങ്ങളുടെ കൂടി കുറ്റങ്ങള്‍ ജിബ്സിനെ പഴിചാരുകയായിരുന്നുവെന്ന് പ്രതിയുടെ അഭിഭാഷകന് വാദിച്ചു. നാല് മണിക്കൂര്‍ നേരത്തെ കൂടിയാലോചനകള്‍ക്കുശേഷമാണ് ഉന്നയിക്കപ്പെട്ട 15 കേസുകളിലും ജിബ്സ് കുറ്റക്കാരനെന്ന് അഞ്ചംഗ ജൂറി കണ്ടെത്തിയത്.
അഫ്ഗാനിസ്ഥാനില്‍ നിയോഗിക്കപ്പെട്ട അഞ്ച് സ്ട്രൈക്കര്‍ ബ്രിഗേഡിനെ കേന്ദ്രീകരിച്ചാണ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇക്കൂട്ടത്തില്‍പ്പെടുന്ന പട്ടാളക്കാര്‍ നിയന്ത്രണാതീതമായി പെരുമാറിയതായും ലഹരിമരുന്നുകള്‍ ഉപയോഗിക്കുകയും തകര്‍ന്ന അഫ്ഗാന്റെ ചിത്രങ്ങളെടുക്കുകയും ലഹരിമരുന്ന് ഉപയോഗം അറിയിച്ച ഒരു സഹപട്ടാളക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബ്രിഗേഡിലെ ആഡം വിന്‍ഫീല്‍ഡ് എന്ന പട്ടാളക്കാരന് ആദ്യത്തെ അഫ്ഗാന് സിവിലിയന്റെ വധം തന്റെ മാതാപിതാക്കളെ അറിയിക്കുകയും കൂടുതല്‍ കൊലപാതകങ്ങള്‍ ഉണ്ടാവുമെന്ന് പറയുകയുമുണ്ടായി. ഈ കൊലപാതക സംഘത്തെക്കുറിച്ച് സഹപ്രവര്‍ത്തകരായിരുന്ന രണ്ടുപേരാണ് പട്ടാള അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. വിന്‍ഫീല്‍ഡിന് കുറ്റം സമ്മതിച്ചതിനാല്‍ ചെറിയ ശിക്ഷ മാത്രമാണ് ലഭിച്ചത്. 2010 ല്‍ ജിബ്സ് ഈ സേനാവിഭാഗത്തില്‍ ചേര്‍ന്നപ്പോള്‍തന്നെ സാധാരണ ജനങ്ങളെ അകാരണമായി വധിക്കാന്‍ താല്പര്യം കാട്ടിയതായി തെളിയുന്നു. താന്‍ വധിച്ച നിരായുധര്‍ അക്രമികളാണെന്നു വരുത്തിത്തീര്‍ക്കാന്‍ അവരുടെ ശവശരീരങ്ങള്ക്കരികെ ഗ്രനേഡുകളും എകെ 47 തോക്കുകളും ജിബ്സ് വെച്ചിരുന്നതായി ഒരു പട്ടാളക്കാരന് സാക്ഷ്യപ്പെടുത്തുന്നു. 2010 ല്‍ അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് ഈ കൊലപാതകങ്ങള്‍ നടന്നത്.
മനുഷ്യരുടെ വിരലുകള്‍ സൂക്ഷിച്ചുവെച്ചത് വേട്ടയില്‍ കൊല്ലപ്പെട്ട മാനിന്റെ കൊമ്പുകള്‍ സൂക്ഷിച്ചുവെക്കുന്നതുപോലെയാണെന്ന് എഴു ദിവസത്തെ സൈനിക വിചാരണയില്‍ ജിബ്സ് വെളിപ്പെടുത്തിയിരുന്നു. 2011 മാര്‍ച്ചില്‍ തങ്ങള്‍ വധിച്ച അഫ്ഗാനികള്‍ക്കൊപ്പം പട്ടാളക്കാര്‍ നില്ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തരം ചിത്രങ്ങള്‍ തങ്ങളുടെ സൈന്യത്തിന്റെ നിലവാരത്തകര്‍ച്ച സൂചിപ്പിക്കുന്നതായി സമ്മതിച്ചുകൊണ്ട് ഇതില്‍ അമേരിക്കന്‍ സേന ക്ഷമാപണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: