തിരുവനന്തപുരം: അരുവിക്കരയില്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. ഒരാള്‍ പിന്‍വലിച്ചതോടെ 16 സ്ഥാനാര്‍ത്ഥികള്‍ ഉറപ്പിച്ചു. അപരന്മാരായെത്തിയ ശബരിനാഥും വിജയകുമാരന്മാരും മുന്നണികളുടെ കെണിയില്‍ വീണില്ല. രണ്ടു ദിവസമായി അപരന്മാരെ തേടി നെട്ടോട്ടമായിരുന്നു.’അഡ്ജസ്റ്റ്മെന്റ’ സമരംപോലെ അപരന്മാരെ ഒഴിപ്പിക്കാന്‍ കാണാമറയത്ത് ചിലരൊത്തുകൂടുകയും ചെയ്തു. പക്ഷെ ഒന്നും നടന്നില്ല. കുപ്പി കാലിയായതും അച്ചാറ് തീര്‍ന്നതും മെച്ചം.
ഇടതു പ്രചാരണത്തില്‍ വിഎസ്സാണ് തുറുപ്പ് ചീട്ടത്രേ. അദ്ദേഹത്തിന്റെ ചീട്ട് പാര്‍ട്ടി എപ്പം കീറുമെന്ന് കാണാനിരിക്കുന്നതേയുള്ളു. മടിച്ച് മടിച്ചാണ് വിഎസ് മണ്ഡലത്തിലെത്തിയതുതന്നെ. എങ്ങനെ മടിവരാതിരിക്കും.! ക്യാപിറ്റല്‍ പണിഷ്മെന്റ് വിധിച്ചിരിക്കുകയല്ലേ. പാര്‍ട്ടിയുടെ മരണവാറണ്ടും കയ്യിലേന്തിയാണെങ്കിലും മണ്ഡലത്തിലെത്തിയ വി.എസ്, ചിഹ്നം പറയാനും സ്ഥാനാര്‍ത്ഥിയുടെ പേരുച്ചരിക്കാനുമൊന്നും മുതിര്‍ന്നില്ല. ഇനിവരുമ്പോള്‍ പറയിപ്പിക്കുമായിരിക്കും. ഊന്നല്‍ നല്‍കിയത് അഴിമതികഥയവതരിപ്പിക്കാനാണ്.
കുറുക്കിയും നീട്ടിയും ആവര്‍ത്തിച്ചുമുള്ള വിഎസിന്റെ ശൈലി പതിവുപോലെ പാര്ട്ടിക്കാരാസ്വദിച്ചു. പക്ഷെ അഴിമതി ആരു നടത്തിയാലും അവരെ വെറുതെ വിട്ടുകൂടാ എന്ന ഒറ്റവാചകം മതിയല്ലോ ആളെ അളക്കാന്‍.ലാവ്ലിന് പോരാട്ടം വിഎസ്സായി അവസാനിപ്പിച്ചിട്ടില്ല. അതിനു പുറമെ വീണുകിട്ടിയിരിക്കുന്നു എളമരത്തിന്റെ വളര്‍ച്ച. അതിനെക്കുറിച്ചദ്ദേഹം പഠിച്ചേ പറയൂ. ‘പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലേ ചരിഞ്ഞാല്‍ മുറിക്കണം’ അതാണ് നാട്ടുനടപ്പ്. ഏത് മരമാണ് പൊന്നു കായ്ക്കുന്നത്, ഏത് മരമാണ് പുരയ്ക്കുമേലേ ചാഞ്ഞത് എന്നൊക്കെ അരുവിക്കര കടന്നാലേ കാണാനൊക്കൂ.
അരുവിക്കര ലോക്സഭാ മണ്ഡലമല്ല. നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കേന്ദ്രഭരണം ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ ഗുട്ടന്‍സ് എന്താണ്? ഉത്തരം ലളിതം. അടിയൊഴുക്കുകള്‍ ബോധ്യപ്പെട്ടിരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. പല പാര്‍ട്ടികളിലുമുള്ള സാധാരണ ജനങ്ങള്‍ ഒരു തീരുമാനത്തിലെത്തിച്ചേര്ന്നിരിക്കുന്നു. ഇത്തവണ ഒ.രാജഗോപാലിനെ കൈവിട്ടുകൂടാ. താമര ചിഹ്നത്തെ മറന്നു കൂടാ.
ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ഇവന്മാരു പറയുംപോലെ ഒന്നും ചെയ്തില്ലെന്ന ന്യായം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഉറപ്പില്ലാത്ത മുന്നണികള്‍ രണ്ടും കേന്ദ്ര ഭരണം അരുവിക്കരയിലെത്തിച്ച് വികൃതമാക്കി രാജഗോപാലിന് അനുകൂലമായ അന്തരീക്ഷം മറച്ചു പിടിക്കാനാണ് ശ്രമം. കൈവെള്ളയിലെ നെല്ലിക്കപോലെയല്ലേ ഇന്നത്തെ കേന്ദ്രഭരണം!. ‘ഗരീബി ഹഠാവോ'(ദാരിദ്ര്യം തുടച്ചു നീക്കും) എന്ന മുദ്രാവാക്യം കേട്ടിട്ട് നാലരപതിറ്റാണ്ടായി. അരുവിക്കരയിലെ വനവാസി മേഖലയില്‍ മുറുമുറ പട്ടിണി ഇന്നുമുണ്ട്. കോണ്‍ഗ്രസിനെ ജയിപ്പിച്ചില്ലെ?. ഇടതിനെ വിജയിപ്പിച്ചില്ലെ?. വല്ലതും നടന്നോ?.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതി അടുത്ത സ്വാതന്ത്ര്യദിനത്തിന് മുമ്പ് നടപ്പാക്കിയ ഏതെങ്കിലും കാലമുണ്ടോ? ബാങ്കിന്റെ പടികയറിയിട്ടില്ലാത്ത, അക്കൗണ്ടും പാസ് ബുക്കും കണ്ടിട്ടില്ലാത്ത 15 കോടി സാധാരണക്കാരന് ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടുള്ളവരായി. അരുവിക്കര മണ്ഡലത്തിലും ഈ പദ്ധതിയില്‍ പങ്കാളികള്‍ നിരവധിയുണ്ടല്ലോ. ഒരു രൂപ പോലും ഡെപ്പോസിറ്റ് ചെയ്യേണ്ട. അതേസമയം 5000 രൂപ വരെ ഈ അക്കൗണ്ടില്‍ നിന്നും വായ്പ എടുക്കുകയും ചെയ്യാം.
ഒരു മാസം ഒരു രൂപ, ഒരു വര്‍ഷം 12 രൂപ മുടക്കിയാല്‍ ഇന്‍ഷുറന്‍സില്‍ ചേരാം. രണ്ടു ലക്ഷം രൂപവരെ ലഭിക്കുന്നതാണീ പദ്ധതി. 210 രൂപ വര്‍ഷം കൊടുത്താല്‍ പെന്ഷന് ലഭിക്കുന്നത് നിസ്സാര കാര്യമാണോ? ആ പദ്ധതിയിലും അംഗങ്ങളായ സാധാരണക്കാര്‍ കള്ളപ്രചാരണത്തെ ഗൗനിക്കുന്നതേയില്ല.
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ വിമുക്തഭടന്മാര് ബിജെപിക്കെതിരെ വോട്ടു ചെയ്യുമെന്ന വിചിത്ര പ്രസ്താവന നടത്തി തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നത്. അറുപത് വര്‍ഷമായി ആവശ്യപ്പെടുന്ന സംഗതിയാണിത്. കോണ്‍ഗ്രസ് സര്‍ക്കാരിനോ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ഒരുമിച്ചു ഭരിച്ചപ്പോഴോ ഇത് നടപ്പാക്കണമെന്ന ചിന്ത ഉദിച്ചില്ല. ഭരണത്തിലേക്ക് ഇനി തിരിച്ചുകയറില്ലെന്ന് ഉറപ്പായപ്പോഴാണ് യുപിഎ ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ സ്കീം തയ്യാറാക്കിയിട്ടില്ല. ഒരു പൈസപോലും നീക്കിവച്ചില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ഈ വിഷയത്തിന് മുന്തിയ പരിഗണന നല്കി.
വിമുക്തഭടന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കത്തക്ക സംവിധാനമാണ് വരാന്‍ പോകുന്നത്. 22000 കോടി രൂപയാണ് അതിനായി നീക്കിവയ്ക്കാന്‍ പോകുന്നത്. അടുത്ത സ്വാതന്ത്ര്യദിനത്തിന് മുമ്പ് അത് പ്രാബല്യത്തിലാകും. ഇതൊക്കെ തിരിച്ചറിയുമ്പോള്‍ എന്തിന് ജനങ്ങള്‍ വേറെ ആലോചിക്കണം. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി രാജഗോപാലാണെന്ന ബോധ്യം വോട്ടര്‍മാര്‍ക്കുണ്ട്. അതിനെ തകിടം മറിക്കാനുള്ള നുണക്കഥകളുടെ ഭാണ്ഡം തുറന്നുവച്ചിട്ടും കൈനീട്ടം വില്‍ക്കുന്നില്ല. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ടം കാണാന്‍ പള്ളിയില്‍ പോകണം. പള്ളിക്കൂടത്തില്‍ ചെല്ലണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: