തൃശൂര്‍: മന്ത്രി മണ്ഡലത്തിലെ വ്യവസായ സ്ഥാപനത്തിന് മരണമണി മുഴങ്ങുന്നു. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മണ്ഡലത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ വടക്കാഞ്ചേരി വിരുപ്പാക്ക കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലാണ് എത് നിമിഷവും അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിലനില്‍ക്കുന്നത്.
ഏറെ ദിവസത്തെ ലേഓഫിന് ശേഷം ഇന്നലെ മില്‍ തുറന്നെങ്കിലും തൊഴിലാളി യൂണിയനുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ 300 ഓളം വരുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം 27 മുതല്‍ ലേ ഓഫിലായ കമ്പനി ഇന്നലെ മുതലാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചത്. മൂന്നു ഷിഫ്റ്റില്‍ പ്രവര്‍ത്തനം നടക്കുന്ന കമ്പനിയിലേക്ക് ആകെ കൊണ്ടുവന്നിരിക്കുന്നത് ഒരു ലോഡ് പഞ്ഞി മത്രമാണ്. അസംസ്കൃത വസ്തുവായ പഞ്ഞി ഇല്ലാത്തതും വൈദ്യുതി പ്രതിസന്ധി മൂലവുമാണ് ലേ ഓഫ് പ്രഖ്യാപിച്ചത്. കോടികളുടെ വൈദ്യുതി കുടിശികയാണ് നിലനില്‍ക്കുന്നത്.
വൈദ്യുതി കുടിശിക നിലനില്‍ക്കുമ്പോഴും അതാത് മാസത്തെ ബില്‍ കൃത്യമായി അടച്ചാല്‍ വൈദ്യുതി ബന്ധം വിഛേദിക്കില്ലെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടും കൃത്യമായി നല്കാന് കമ്പനി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കോടികളുടെ കുടിശ്ശിക ഗഡുക്കളായി അടയ്ക്കുന്നതിന് ബോര്‍ഡ് സാവകാശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത കോടികള്‍ വരുന്ന പി.എഫ്, ഇ.എസ്.ഐ എന്നിവയും അടച്ചിട്ടില്ല. മുന്‍ തൃശൂര്‍ മേയര്‍ ജോസ് കാട്ടൂക്കാരനാണ് മില്ലിന്റെ ഇപ്പോഴത്തെ ചെയര്മാന്. മില്ലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി ചെയര്‍മാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. മില്ലിലെ അംഗീകൃത യൂണിയനുകളായ സിഐടിയു, ഐഎന്‍ടിയുസി സംഘടകളാണ് പണിമുടക്കിന് അഹ്വാനം നല്‍കിയിട്ടുള്ളത്.
നാളിതുവരെയായി തൊഴിലാളികളുടെ ഗുണത്തിന് വേണ്ടി പ്രവര്‍ത്തിക്കാതിരുന്ന ഇരു യൂണിയനുകളില്‍ നിന്നും ഇതിനോടകം നിരവധി പേര് രാജിവെച്ച് ബിഎംഎസില്‍ ചേര്‍ന്നിരുന്നു. കമ്പനിയില്‍ വര്‍ഷങ്ങളായി റഫറണ്ടം നടക്കാറില്ല. ഇതില്‍ തൊഴിലാളികള്‍ അസംതൃപ്തരാണ്. റഫറണ്ടം നടത്തിയാല്‍ നിലവിലെ യൂണിയനുകളുടെ അംഗീകാരം നഷ്ടമാകുമെന്ന ഭയത്തിലാണ് മറ്റ് യൂണിയനുകള്‍. റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് ബിഎംഎസ് യൂണിയന് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: