കേരളം, പ്രത്യേകിച്ച് സ്ത്രീസമൂഹം ശ്വാസമടക്കി കാത്തിരുന്ന സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതി പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് പ്രസ്താവിച്ചാണ്. സെക്ഷന്‍ 302 പ്രകാരം വധശിക്ഷ, സെക്ഷന്‍ 376 പ്രകാരം ജീവപര്യന്തം, സെക്ഷന്‍ 394 പ്രകാരം കവര്‍ച്ച മുതലായവക്ക് ഏഴ് കൊല്ലവും ഒരു ലക്ഷം രൂപ പിഴയും സെക്ഷന്‍ 447 പ്രകാരം അതിക്രമിച്ച് കടക്കലിന് മൂന്ന് മാസം തടവുമാണ് ശിക്ഷ. ജീവിച്ചിരുന്നാല്‍ സ്ത്രീസമൂഹത്തിനുതന്നെ ഭീഷണിയാകുന്ന, ദയ അര്‍ഹിക്കാത്ത ക്രൂരനായ, നിരാലംബയും നിസ്സഹായയുമായ സ്ത്രീയെ, രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതിരുന്ന ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ട് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച് ട്രാക്കലിട്ട് ബലാല്‍സംഗം ചെയ്ത ക്രൂരനായ ഗോവിന്ദച്ചാമിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല എന്നാണ് ഈ മാതൃകാപരമധയ വിധി പ്രസ്താവിച്ച് കോടതി പറഞ്ഞത്. സ്ഥിരം കുറ്റവാളിയായ, എട്ട് സമാന കേസുകളില്‍ പ്രതിയായിരുന്ന ഗോവിന്ദച്ചാമി നല്ല നടപ്പിനവസരം കിട്ടിയിട്ടും ഉപയോഗിച്ചില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന് പൊറുക്കാന്‍ സാധിക്കാത്ത ഈ കൊടുംക്രൂരത മാപ്പര്‍ഹിക്കുന്നില്ല എന്നും അതിനാല്‍ പരമാവധി ശിക്ഷയാണ് നല്‍കുന്നതെന്നും കോടതി പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായ സൗമ്യയെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍വെച്ച് കയറിയ ഗോവിന്ദച്ചാമി ആഭരണവും മൊബെയില്‍ ഫോണും അപഹരിച്ചശേഷം പുറത്തേക്ക് തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റപ്പെട്ട സൗമ്യ ഫെബ്രുവരി ആറിന് മരിച്ചു. ഫെബ്രുവരി ഏഴിന് ഷെര്‍ളി വാസു, നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ട് ഡോ. ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നതും ദുരൂഹത ഉയര്‍ത്തിയിരുന്നു.
ഡോ. ഉന്മേഷിനെ സസ്പെന്റ് ചെയ്യാനും വിധിയുടെ കോപ്പി കിട്ടിയിട്ട് ഭാവിനടപടികള്‍ എടുക്കുമെന്നും ആരോഗ്യമന്ത്രിയും പറഞ്ഞു. വെറും ഒന്‍പത് മാസം കൊണ്ടാണ് ദൃക്സാക്ഷികളില്ലാത്ത ഈ കേസില്‍ 82 സാക്ഷികളെ വിസ്തരിച്ച് 43 തൊണ്ടിമുതലുകളും 101 രേഖകളും പരിശോധിച്ച് നാലായിരത്തിലധികം പേജ് വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി സ്വന്തം കൈപ്പടയില്‍ എഴുതി, 1000 പേജുള്ള കുറ്റപത്രം മൂന്ന് വാല്യങ്ങളിലാക്കി നല്കി എന്നതും സമാനതകളില്ലാത്ത വിധിയാക്കി ഇതിനെ മാറ്റുന്നു. സൗമ്യാ കേസ് സമാനതകളില്ലാത്ത കേസാകുന്നത് സമാനതകളില്ലാത്ത കൊടുംക്രൂര കൊലപാതകം നടത്തിയതിനുമാണ്. ദൃക്സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ആയിരുന്നു പ്രതിഭാഗം വാദം. എന്നിട്ടും പ്രോസിക്യൂഷന് വാദം ജയിച്ചു. അഭൂതപൂര്‍വമായ ജനപിന്തുണയാണ് ഈ കേസിന് കിട്ടിയത്. മനഃസാഷിയെ ഞെട്ടിച്ച കൊലപാതകത്തിന് ന്യായമായ ശിക്ഷ ലഭിക്കണമെന്ന് ഏകമനസോടെയാണ് സ്ത്രീസമൂഹവും മനഃസാക്ഷിയുളളവരും പ്രാര്‍ത്ഥിച്ചത്. കാരണം ഇന്ന് കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമാണ്. പ്രതിക്കെതിരെ പോലീസ് ശക്തമായ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രതിക്കെതിരെ സാക്ഷി പറയാന്‍ സൗമ്യയുടെ സഹയാത്രികനടക്കം നിരവധി പേര് മുന്നോട്ടുവന്നതും അസാധാരണ സംഭവമായിരുന്നു.
പ്രതി തന്റെ പേര് ചാര്‍ളി എന്നായിരുന്നു പറഞ്ഞത്. പോലീസ് തമിഴ്നാട്ടിലെത്തി യഥാര്‍ത്ഥ പേരും വിവരങ്ങളും കരസ്ഥമാക്കി. പല പേരുകളില്‍ കുറ്റം ചെയ്തിരുന്ന ഇയാള്‍ സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമിയല്ല എന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി കേസ് പഴുതില്ലാതെയാക്കാന് ചെന്നൈയില്‍നിന്ന് വിരലടയാള വിഗദ്ധയെയും കൊണ്ടുവന്നു. ഇത് വെല്ലുവിളിച്ച പ്രതിഭാഗത്തോട് വിരലടയാള വിദഗ്ധ പറഞ്ഞത് പേരും മുഖവും ആകൃതിയും മാറ്റാം പക്ഷെ വിരലടയാളം മാറ്റാന്‍ സാധ്യമല്ല എന്നായിരുന്നു. സൗമ്യ കേസ് ആദ്യം മുതല്‍ ജനങ്ങളെ രോഷാകുലരാക്കിയിരുന്നു. ഗോവിന്ദച്ചാമിയെ അറസ്റ്റുചെയ്തപ്പോഴും തെളിവെടുപ്പിനെത്തിച്ചപ്പോഴും ജനം അയാളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കോടതിതില്‍ ഹാജരാക്കിയതും അതീവ ജാഗ്രതയോടെയാണ്. കോടതിവിധി കാത്ത് കോടതി പരിസരത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടവും പ്രതിഫലിപ്പിച്ചത് ഈ രോഷവും വികാരവുംതന്നെയായിരുന്നു. വിധി കേട്ട് ജനം ആര്‍ത്തുവിളിച്ചതും ഇത് തെളിയിക്കുന്നു. യാചകനായി അറിയപ്പെടുന്ന ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന ബി.എ. ആളൂര്‍ എത്തിയതിലെ ദുരൂഹതയും പ്രതിയുടെ സാമ്പത്തികസ്രോതസ്സിനെപ്പറ്റി അന്വേഷണം നടത്താന്‍ പ്രേരകമായി. ആളൂരാന് 10 ലക്ഷം രൂപയാണ് ഫീസായി നല്‍കിയത്. ഈ ദുരൂഹത നീക്കാനുള്ള അന്വേഷണവും നടക്കുകയാണ്. സൗമ്യവധം കഴിഞ്ഞ ശേഷം ഉയര്‍ന്ന പ്രതിഷേധക്കൊടുങ്കാറ്റില്‍ റെയില്‍വേവകുപ്പ് വനിതാ കമ്പാര്‍ട്ടുമെന്റില്‍ സുരക്ഷ ഉറപ്പാക്കത്തതില് നിശിതമായ വിമര്‍ശനത്തിന് പാത്രമായിരുന്നു. അന്ന് വനിതാ കമ്പാര്‍ട്ടുമെന്റില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും യാചകശല്യം ട്രെയിനില്‍ ഒഴിവാക്കുമെന്നും ആര്‍പിഎഫിലെ വനിതാ പോലീസുകാരെ ട്രെയിനില്‍ നിയോഗിക്കുമെന്നും വാഗ്ദാനമുണ്ടായെങ്കിലും ഒന്നും നടപ്പായിട്ടില്ല. സൗമ്യ വധത്തിന് ശേഷവും നിരവധി സ്ത്രീകള്‍ക്ക് ട്രെയിനില്‍ പീഡനമനുഭവപ്പെട്ടെങ്കിലും റെയില്‍വേ പോലീസ് നിഷ്ക്രിയത്വമാണ് പുലര്‍ത്തുന്നത്.
സ്ത്രീകള്‍ ഒന്നടങ്കം സൗമ്യ വധക്കേസിലെ വിധിയെ സ്വാഗതം ചെയ്തു. പീഡനമനുഭവിക്കുന്ന കേരളത്തിലെ അമ്മ-സഹോദരി-മകള്‍ എന്നിവരടങ്ങുന്ന സമൂഹത്തിന് ആഹ്ലാദകരമായ വിധിയായി, മാതൃകാവിധിയായി ഇതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷെ ഇത് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും എത്തുമ്പോള്‍ ഈ വിധി സ്ഥിരീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാനാവില്ല. ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സും ഉണ്ടായേക്കാവുന്ന രാഷ്ട്രീയബന്ധവും വിധിയെ സാധാരണ സംഭവിക്കുന്നപോലെ അട്ടിമറിച്ചേക്കാം. ലൈംഗിക കേസുകളില്‍ കുറ്റവാളികള്‍ രക്ഷപ്പെടാറാണ് പതിവ്. ഒരു പെണ്‍വാണിഭക്കേസില്‍ പീഡിതയെ കുറ്റാരോപിതയാക്കിയാണ് വിധി വന്നിട്ടുള്ളത്. ഈ വിധികൊണ്ടുമാത്രം കേരള സമൂഹത്തില്‍ അരങ്ങേറുന്ന സ്ത്രീപീഡനം പോലുള്ള ധര്മച്യൂതികള് അപ്രത്യക്ഷമാകുമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്താണ്. ജയിലില്‍ ആയത് ഒരു ഗോവിന്ദച്ചാമി മാത്രമാണ്. മദ്യപരുടെ കൂട്ടായ്മയായ കേരളസമൂഹത്തില്‍ അനേകം ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകും. സൗമ്യമാര്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. റെയില്‍വേയുടെ അവഗണനാ മനോഭാവം തുടര്‍ന്നാല്‍ ഇനിയും സൗമ്യമാര്‍ ഉണ്ടായേക്കാം. പക്ഷെ സൗമ്യാവധവും അതിനെതിരെ ഉയര്‍ന്ന ജനരോഷവും ലൈംഗികാക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ മനോഭാവവും എല്ലാം പ്രതീക്ഷ നല്‍കുന്നതാണ്. അതോടൊപ്പം യാത്രചെയ്യുന്ന സ്ത്രീകള്‍ സ്വന്തം സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതും ശക്തമായ പ്രതിരോധത്തിനും പ്രതികരണത്തിനും സജ്ജമായിരിക്കേണ്ടതുമാണ്. സൗമ്യ വധക്കേസില്‍ ജാഗ്രതയോടെ അന്വേഷണം നടത്തി ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിച്ച് ഈ മാതൃകാ വിധി പ്രഖ്യാപനത്തിലേക്കെത്തിച്ച അന്വേഷണ ഉദ്യോഗസ്ഥരെ വേണ്ട വിധത്തില്‍ അംഗീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാതാര്ഹമാണ്. സൗമ്യ കേസും കേസ് വിധിയും കേരളസമൂഹത്തിന് ഒരു സന്ദേശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: