ലക്നോ: യുപിയിലെ ഷാജഹാന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്ത്. യുപി സര്‍ക്കാരില്‍നിന്നു തന്റെ മകനു നീതികിട്ടില്ലെന്നും അതിനാല്‍, കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട ജാഗേന്ദ്ര സിംഗിന്റെ പിതാവ് ആവശ്യപ്പെട്ടു.
നേരത്തേ സംഭവവുമായി ബന്ധപ്പെട്ടു സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശ്രീപ്രകാശ് റായി ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ ഒന്നിനായിരുന്നു മാധ്യമപ്രവര്‍ത്തകനായ ജാഗേന്ദ്ര സിംഗ് കൊല്ലപ്പെടുന്നത്.
അനധികൃത ഖനനവുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ മന്ത്രിക്കെതിരേ ജാഗേന്ദ്ര സിംഗ് പോസ്റ്റിട്ടിരുന്നു. വാര്‍ത്താ ചാനലുകള്‍ ഇതു സംപ്രേഷണം ചെയ്തതോടെയാണു സിംഗിനു വധഭീഷണിയുണ്ടായത്.
തുടര്‍ന്ന് മന്ത്രിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ജഗേന്ദ്ര സിങ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജഗേന്ദ്രയുടെ മരണമൊഴിയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രകാശ് റാവുവും മറ്റ് ഉദ്യോഗസ്ഥരും അകാരണമായി മര്‍ദിച്ചതായും പോലീസിന്റെ സാന്നിധ്യത്തില്‍ മന്ത്രി റാം മൂര്‍ത്തി വര്‍മ്മയുടെ ഗുണ്ടകള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നും വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: