ദിനകൃത്യങ്ങള്‍ക്ക് ശേഷം മൂവരും യാത്ര തുടര്‍ന്നു. അന്ന് രാത്രി ഗംഗാസരയു സംഗമത്തിലെ കാമാശ്രമത്തില്‍ തങ്ങി. പിറ്റേദിവസം നദി കടന്ന് ഘോരവനത്തിലെത്തിച്ചേര്‍ന്നു. ആ വനം ‘സുന്ദ’പത്നിയായ താടകയുടെ വിഹാരരംഗമാണെന്ന് വിശ്വാമിത്രന് ഞങ്ങളെ അറിയിച്ചു. അവള് ദുര്വൃത്തയാകയാല് വധാര്ഹയാണെന്നും അവളെ വധിച്ച് വനത്തെ സംരക്ഷിക്കണമെന്നും മഹര്‍ഷി നിര്‍ദ്ദേശിച്ചു. അദ്ദേഹം താടകയുടെ കഥ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.
ഗന്ധര്‍വരാജാവായ സുരക്ഷകന്റെ പുത്രനായ സുകേതുവിന് തപ:ഫലമായി താടക എന്ന ഒരു പുത്രി ജനിച്ചു, പുരുഷന്മാരെപ്പോലുള്ള കായികശക്തിയും പരുഷമായ അക്രമപ്രവൃത്തിയും അമേയമായ മായാപ്രവൃത്തിയും താടകയ്ക്ക് സ്വതസിദ്ധമായിരുന്നു. അവള് സുന്ദന്‍
എന്ന ഒരു ഗന്ധര്‍വ യുവാവിനെ സ്വഭര്ത്താവായി വരിച്ചു. മാരീചനെന്നും, സുബാഹുവെന്നും രണ്ട് പുത്രന്മാര് അവര്‍ക്കു ജനിച്ചു. മതാവിനെപ്പോലെതന്നെ അവരും മഹാശക്തിശാലികളും മായാവികളും ആയിത്തീര്‍ന്നൂ. മദോന്മത്തനായി ഒരിക്കല്‍ അഗസ്ത്യാശ്രമം ആക്രമിച്ച സുന്ദന്‍ മുനിയുടെ കോപാഗ്നിയില്‍ ഭസ്മാവശേഷനായിത്തീര്ന്നു. പകരംവീട്ടാന്ചെന്ന താടകയെയും പുത്രന്മാരേയും അഗസ്ത്യന് ശപിച്ച് രാക്ഷസരാക്കിത്തീര്ത്തു.
തല്‍ക്ഷണം ഘോരരൂപികളായിത്തീര്‍ന്ന അവര്‍ ആദ്യം രാക്ഷസവംശ പിതാവായ സുമാലിയോടൊന്നിച്ച് പാതാളത്തിലും പിന്നെ രാക്ഷസരാജാവായ രാവണനോടൊത്ത് ലങ്കയിലും താമസിച്ചു. ഇപ്പോള്‍ അവര്‍ രാവണ നിര്ദേശമനുശരിച്ച് സജ്ജനങ്ങളെ ദ്രോഹിക്കുന്നതിനായി നാട്ടിലെല്ലാം സഞ്ചരിക്കുകയാണ്. അഗസ്ത്യശാപം ഭയന്നും മക്കളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുകൊണ്ടും കുറേകാലമായി താടക ഈ വനത്തിലാണ് താമസം. മനുഷ്യരോ വനദേവതകളോ എന്തിനേറെ ദേവന്മാര്‍പോലും ഈ വനാന്തരങ്ങളില്‍ എത്തിനോക്കാറില്ല. താടകയുടെ പുത്രന്മാരും അവരുടെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമയാഗം മുടക്കുന്നത് ആ കാണുന്ന മഹാഗിരി താടകയുടെ വാസകേന്ദ്രമാണ്.
ഇങ്ങിനെ വിശ്വമിത്രമഹര്ഷി കഥ പറഞ്ഞു ഞങ്ങള്‍ അതു ശ്രവിച്ച് നടക്കുന്നതിന്നിടയില്‍ താടകാഗിരിയുടെ അടുത്തുള്ള കൊടുങ്കാട്ടില്‍ നിന്നും ഘോരരൂപിണിയായ താടക ഒരു വലിയ ശൂലവും ധരിച്ചുകൊണ്ട് അടുത്തുവരുന്നത് ഞങ്ങള്‍ കണ്ടു.
ആ ദൃശ്യം വീക്ഷിച്ചുകൊണ്ട് മഹര്‍ഷി പറഞ്ഞു ഇതാ ഈ വരുന്നവളാണ് ആ ദുഷ്ട രാക്ഷസി.
അതുകേട്ടു രാമന് പറഞ്ഞു ഇവള് കാഴ്ചയില്‍തന്നെ ആളൊരു ഭയങ്കരിയാണ് പക്ഷെ ഒരു സ്ത്രീയല്ലെ, സ്ത്രീഹത്യ പാതകമല്ലെ?
രാമ വചനത്തിന് മറുപടിയായി വിശ്വാമിത്രന് പറഞ്ഞു രാമ ഇവള് രൂപം കൊണ്ട് മാത്രമാണ് ഒരു സ്ത്രീ. പക്ഷെ പ്രവൃത്തികള്‍ അങ്ങിനെയല്ല. ഇവളോട് അനുകമ്പ കാട്ടേണ്ട ആവശ്യമില്ല. പാപികളായ സ്ത്രീകളെ വധിക്കുന്നത് പാതകമാവുകയില്ല. പണ്ട് ഇന്ദ്രന് തന്നെ കമതി എന്നുപേരായ ഒരു നീചനാരിയെ വധിച്ചിട്ടുണ്ട്. ഭൃഗുരാമന്‍ സ്വന്തം മാതാവായ രേണുകയെ കൊന്നിട്ടുണ്ട്. ഇങ്ങനെ സ്ത്രീവധം പലതും നടന്നിട്ടുണ്ട്. അതിനെയൊന്നും ആരും അധിക്ഷേപിച്ചിട്ടില്ല. ഇത്തരത്തിലുള്ള ദുഷ്ടകളെ വധിക്കാതിരിക്കുന്നതാണ് മഹാപാതകം ദുഷ്ടശിക്ഷയും, ശിഷ്ടരക്ഷയുമാണല്ലോ രാജധര്‍മ്മം. ശാസിക്കേണ്ടിടത്ത് ശാസിക്കുകയും വധിക്കേണ്ടിടത്ത് വധിക്കുകയമാണ് രാജധര്‍മ്മം. ഇവള് എല്ലാംകൊണ്ടും ശിക്ഷാര്‍ഹയാണ്.
ഇതുകേട്ട ശ്രീരാമന് സാധു ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി അങ്ങയുടെ നിര്‍ദ്ദേശം അനുസരിക്കുന്നതാണ് എന്നു പറഞ്ഞു. മഹര്‍ഷിയോട് അപ്രകാരം പറഞ്ഞെങ്കിലും സ്ത്രീയായതുകൊണ്ട് അവളെ കൊല്ലുന്നതു ശരിയല്ലെന്നു കരുതി അവളുടെ കൈകാലുകള്‍ ഒടിച്ച് ചെവിയും മൂക്കും മുറിച്ച് കളയാമെന്ന് ശ്രീരാമന് തന്നോട് പറയുകയുണ്ടായി. അതിനുശേഷം ഞാണൊലി ഉച്ചത്തില്‍ മുഴക്കി. ഇത്രയുമായപ്പോഴേക്കും രാക്ഷസി അടുത്തുവരികയും തങ്ങളെക്കണ്ട് ആദ്യം ഒന്ന് ഹസിക്കുകയും പിന്നീട് അട്ടഹസിക്കുകയും ചെയ്തു.
അനന്തരം അവള് ഒരു പാറയെടുത്തുയത്തി വിശ്വാമിത്രന്റെ നേര്‍ക്ക് എറിഞ്ഞു. ഉടന്‍തന്നെ രാമന് ഒരു ബാണമയച്ച് പാറപൊടിച്ചു കളഞ്ഞു മാനഹാനിയാല്‍ കുപിതയായ രാക്ഷസി അലറി വായുംപിളര്ന്ന്കൊണ്ട് രാമനോടടുത്തു. ആര്‍ക്കും ഒന്നും കാണാന്‍ പറ്റാത്തവിധം അവിടമാകെ പൊടിപടലം നിറഞ്ഞു. അവള് വീണ്ടും പാറത്തുണ്ടുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. രാമന് അവളുടെ കൈകളും ലക്ഷ്മണന് മൂക്കും ചെവിയും അരിഞ്ഞുവീഴ്ത്തി. എന്നിട്ടും അവള് കല്മഴ നിര്‍ത്തിയില്ല.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: