കൊച്ചി: ദക്ഷിണേന്ത്യന്‍ സംഗീതത്തിന് അനുപമമായ സംഭാവന നല്കിയ ഷട്കാല ഗോവിന്ദമാരാരെ ശരിയായി മനസ്സിലാക്കാന്‍ അവസരമുണ്ടായില്ലെന്നും എല്ലാ സംഗീതധാരകളേയും കലകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനമായി ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകത്തെ മാറ്റിയെടുക്കണമെന്നും എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിനായി സംഗീത നാടക അക്കാദമി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമമംഗലത്ത് ടി.എം.ജേക്കബ് നഗറില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് ടി.എം.എബ്രഹാം അധ്യക്ഷനായി. കലാസമിതി പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് എസ്.പോള്‍ അന്തരിച്ച മന്ത്രി ടി.എം.ജേക്കബിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. പ്രശസ്ത വയലിനിസ്റ്റ് സ്മരണയില്‍ പ്രണമിച്ച് പഞ്ചരത്ന കീര്‍ത്തനാലാപനം നടന്നു. ടി.കെ.വിനയചന്ദ്രന്, താമരക്കാട് ഗോവിന്ദന് നമ്പൂതിരി, ഡോ. പ്രീതി സതീഷ്, നെടുമങ്ങാട് ശിവാനന്ദന്, വിഷ്ണു നമ്പൂതിരി, കോട്ടയം വി.സന്തോഷ് കുമാര്‍, മേവട ജയന്, പെരുകാവ് സുധീര്‍, രേണുക ദേവി തുടങ്ങിയവരും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംഗീത വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
സംഗീതോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്ന് രാവിലെ 9.30 ന് യുവപ്രതിഭകളായ പെട്രീഷ സാബുവും എലൈസ സാബുവും സംഗീതക്കച്ചേരി അവതരിപ്പിക്കും. 11 ന് കോട്ടയ്ക്കല്‍ മധുവും കലാനിലയം രാജീവും ചേര്‍ന്ന് അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരിയും ഉച്ചയ്ക്കുശേഷം 3 ന് പനമണ്ണ ശശിയുടെ തായമ്പകയും 4.30 ന് കലാസമിതി വിദ്യാര്‍ത്ഥികളുടെ നൃത്തസന്ധ്യയും അഖില ഗോപിനാഥിന്റെ മോഹിനിയാട്ടവും തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കാദമിയുടെ രാമായണ ഭരതനാട്യം നൃത്തനാടകവും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: