ന്യൂദല്‍ഹി: പാക്കിസ്ഥാന്,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്നുള്ള രണ്ടുലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് ഭാരതപൗരത്വം നല്കാന് കേന്ദ്രം തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തില്‍ 4,300 പേര്‍ക്ക് ഉടന്‍ പൗരത്വം ലഭിക്കും.പാക്കിസ്ഥാന്,എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു,സിഖ് വിഭാഗക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വം നല്കാന് കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
ലോകത്തിന്റെ വിവിധരാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന ഹിന്ദുക്കളുടെ സ്വന്തംവീടാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കുന്ന നടപടിക്രമങ്ങള്‍ ആഭ്യന്തരമന്ത്രാലയം ഊര്‍ജ്ജിതമാക്കിയത്. ഭാരതത്തില്‍ നിലവിലുള്ള മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2014 മെയില്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ മധ്യപ്രദേശില്‍ കഴിയുന്ന 19,000 അഭയാര്‍ത്ഥികള്‍ക്ക് നീണ്ടകാലാവധിയുള്ള വിസ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. രാജസ്ഥാനില്‍ 11,000വും ഗുജറാത്തില്‍ 4000വും നീണ്ട കാലാവധിയുള്ള വിസകളും കേന്ദ്രം അനുവദിച്ചു. 2015 ഏപ്രിലില്‍ നീണ്ട വിസയ്ക്കാവശ്യമായ നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകളും ഇതിനായി കൂടുതല്‍ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
കൊടുംക്രൂരതകള്‍ക്കിരയായി ഭാരതത്തിലേക്ക് വിസനേടി എത്തിയ പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്ക് ഇവിടെ സ്ഥിരതാമസമെന്ന സംവിധാനത്തിന്റെ ഭാഗമായാണ് നീണ്ടകാലാവധിയുള്ള വിസകളുടെ വിതരണം ഊര്‍ജ്ജിതമാക്കിയത്.
പാക്കിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളുടെ 400 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്സാല്‍മീര്‍, ബിക്കാനീര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലുള്ളത്. പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ് അഭയാര്‍ത്ഥികളും കഴിയുന്നു. പഞ്ചാബ്,ദല്‍ഹി. ഛണ്ഡീഗട്ട് എന്നിവിടങ്ങളിലാണ് സിഖ് അഭയാര്‍ത്ഥി ക്യാമ്പുകളുള്ളത്.
മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും യാതനാപൂര്‍ണ്ണമായ ജീവിതമാണ് പൗരത്വമില്ലാത്തതുമൂലം ജനങ്ങള്‍ക്ക് നയിക്കേണ്ടിവരുന്നത്. പൗരത്വത്തിനായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്. കഴിഞ്ഞകാല കേന്ദ്രസര്‍ക്കാരുകള്‍ വിഷയത്തില്‍ കാണിച്ച അലംഭാവമാണ് അഭയാര്‍ത്ഥികളുടെ ജീവിതം നരകപൂര്ണ്ണമാക്കിയത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേവലം 1,023 പേര്‍ക്ക് മാത്രമാണ് ഭാരത പൗരത്വം നല്‍കിയത്.
അയല്‍രാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കുന്ന വിഷയത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി നിലപാട് വ്യക്തമാക്കിയിരുന്നതാണ്. പാക്-ബംഗ്ലാദേശി അഭയാര്‍ത്ഥികളെ സ്വന്തം പൗരന്മാരെപ്പോലെ തന്നെ കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കുന്ന നടപടികളിലേക്ക് കടന്നതോടെ കൂടുതല്‍ അഭയാര്‍ത്ഥികള്‍ വിവിധ അയല്‍രാജ്യങ്ങളില്‍ നിന്നും ഭാരതത്തിലേക്ക് എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: