ന്യൂദല്‍ഹി: അതിര്‍ത്തി കടന്ന് ഭീകരസംഘടനകളെ നേരിടുകവഴി ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഭാരതം പുതിയ പോര്‍മുഖം തുറന്നുവെന്ന് ഭാരതത്തിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനിയേല്‍ കാര്‍മണ്‍. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ വിലയിരുത്താതെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതുമാത്രം കേട്ട് എടത്തുചാടരുതെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ കാര്‍മണ്‍ പറഞ്ഞു.
ഒരു രാജ്യത്തെ സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ് അതിര്‍ത്തി സംരക്ഷിക്കുകയെന്നത്. ഈ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ നടപടി അംഗീകരിക്കാനാകില്ല. നിഴല്‍ യുദ്ധത്തിലൂടെ ഭാരതവും ഇസ്രയേലും ഒരേ ഭീഷണിയാണ് നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ നാഴികക്കലാകും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ആഭ്യന്തര സുരക്ഷാ കരാര്‍ പുതുക്കുമെന്നും കാര്‍മണ്‍ പറഞ്ഞു.
മോദിയുടെ സന്ദര്‍ശന തീയതിയില്‍ അന്തിമരൂപമായിട്ടില്ല. അടുത്ത മാസം ജറുസലേമില്‍ സെക്രട്ടറിതല ചര്‍ച്ച നടക്കും. വര്‍ഷാവസാനത്തിനുള്ളില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇസ്രയേലിലെത്തും. 2016 തുടക്കത്തില്‍ സന്ദര്‍ശനം സാധ്യമാക്കുകയാണ് ലക്ഷ്യം. മോദിയുടെ സന്ദര്‍ശനം ചരിത്രപരവും മഹത്തരവുമാണ്. യുഎന്‍ രക്ഷാ സമിതിയില്‍ പാലസ്തീനെ അനുകൂലിച്ച ഭാരതത്തിന്റെ നടപടി പ്രശ്നമാകില്ല. രക്ഷാ സമിതിയിലെ വോട്ടിങ് നോക്കിയല്ല കാര്യങ്ങള്‍ വിലയിരുത്തുന്നത്. അതിനു ശേഷവും നിരവധി കാര്യങ്ങളില്‍ ഭാരതവും ഇസ്രയേലും യോജിപ്പിലെത്തിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: