അരുവിക്കരയിലൂടെ….
തിരുവനന്തപുരം: ‘അരുവിക്കരയില്‍ നല്ല മത്സരമാണ് നടക്കുന്നത്. അത് മുന്നണികള്‍ തമ്മിലാണ്. ബിജെപി മത്സരിച്ചിട്ടെന്ത് കാര്യം?’ ചാനല്‍ ചര്‍ച്ചയില്‍ രണ്ടു മുന്നണികളുടെയും വക്താക്കളുടെ വിലയിരുത്തലും ചോദ്യവുമാണ് മുകളില്‍ പറഞ്ഞത്. വോട്ടിന്റെ കണക്കും കണക്കുകൂട്ടലുമൊക്കെ വച്ചാണീ അഭിപ്രായ പ്രകടനം. കണക്കു കൂട്ടലുകളൊക്കെ തെററുകയാണ്. തെറ്റിക്കൊണ്ടിരിക്കുകയാണ്. അതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണ്ടത്.
ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപിപോലും കരുതിയില്ല. നരേന്ദ്രമോദി പോലും ഞെട്ടിക്കാണും കേവല ഭൂരിപക്ഷവും കടന്ന് ബിജെപി മുന്നേറിയപ്പോള്‍. ഇടതുപക്ഷത്തെ പിന്നിലാക്കി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ രണ്ടാംസ്ഥാനത്തെത്തിയില്ലേ! ചിത്രവും ചരിത്രവും മാറും ചിലര്‍ വരുമ്പോള്‍. നരേന്ദ്രമോദി വന്നപ്പോള്‍ ചരിത്രം സൃഷ്ടിച്ചു. ഒ.രാജഗോപാല്‍ അരുവിക്കരയിലെത്തിയതും ചരിത്രം സൃഷ്ടിക്കാനാണ്. ജനങ്ങള്‍ അതിനൊപ്പം അണിനിരക്കുകയാണ്.
കോണ്‍ഗ്രസ് പലകുറി ജയിച്ച മണ്ഡലം. ഇക്കുറി തോറ്റാല്‍ ഭരണം മാറില്ല. ഇടതു സ്ഥാനാര്‍ത്ഥി ജയിച്ചെന്നു കരുതിയും അത്ഭുതം സംഭവിക്കില്ല. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവ് ഒരു തവണ ജയിച്ചാല്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അരുവിക്കരയ്ക്ക് കിട്ടും. അത് ഈ പിന്നാക്ക മണ്ഡലത്തിന്റെ ഭാവി തന്നെ ശോഭനമാക്കും. രാജഗോപാലിനെ അവഗണിച്ചാല്‍ എല്ലാം പതിവുപോലെ. എന്നാല്‍ പരിഗണിച്ചാല്‍, അത് വോട്ടിലൂടെയാകുമ്പോള് അരുവിക്കര വരണ്ടുണങ്ങില്ല. സമൃദ്ധി നിറഞ്ഞ് കവിയും. അത് ജനങ്ങള്‍ തിരിച്ചറിയുന്നു. വേണ്ട ഇനിയൊരു പരീക്ഷണമെന്ന ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടി ഓഫീസുകളില്‍ ബുദ്ധിപണയപ്പെടുത്താത്ത ബഹുഭൂരിപക്ഷം വോട്ടര്‍മാരും.
1,77,594 വോട്ടര്‍മാരാണ് അരുവിക്കര മണ്ഡലത്തിലുള്ളത്. വനിതാവോട്ടര്‍മാരാണ് കൂടുതല്‍. 83,991 പുരുഷന്മാരും 93603 സ്ത്രീകളും വോട്ടര്‍ പട്ടികയിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെക്കാള്‍ രണ്ടായിരത്തോളം വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഏതാണ്ട് 10,000 വോട്ട് കൂടുതല്‍. മൊത്തം വോട്ടര്‍മാരില്‍ 30ശതമാനമെങ്കിലും ഏതെങ്കിലുമൊരു രാഷ്ട്രീയ ചായ്വുള്ളവരല്ല. അവരാണ് ഇത്തവണ മനസ്സുറപ്പിച്ചിട്ടുള്ളത്. കൂട്ടത്തില്‍ ബിജെപിയുടെ ശക്തിയും ചേര്‍ത്താല്‍ വന്‍ഭൂരിപക്ഷത്തിന് രാജഗോപാല്‍ വിജയിക്കുമെന്നുതന്നെയാണ് നിഷ്പക്ഷ നിരീക്ഷകരെല്ലാം വിലയിരുത്തുന്നത്.
മുന്നണികള്‍ക്കും അതറിയാം. അതുകൊണ്ടുതന്നെ രണ്ടാംസ്ഥാനം കിട്ടാനാണ് അവരുടെ അധ്വാനം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ ക്ഷീണം ഇനി എപ്പോള്‍ തീരുമെന്നാര്‍ക്കും പറയാനാകുന്നില്ല.
മുന്നണികളുടെ ഘടന തന്നെ മാറിയതും രാജഗോപാലിനെയാണ് സഹായിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയുടെ കാര്യമാണ് കഷ്ടം. മുന്നണി സ്ഥാപകനെന്ന് അവകാശപ്പെടുന്ന ബാലകൃഷ്ണപിള്ളയും മകന് എംഎല്‍എയും ആ മുന്നണി വിട്ടില്ലെ? ചീഫ് വിപ്പ് ആയിരുന്ന പി.സി.ജോര്‍ജ്ജ് ഇന്ന് മുന്നണിക്ക് പുറത്താണെന്ന് മാത്രമല്ല എതിര്‍പ്പിലുമാണ്. ജോര്‍ജ്ജിന്റെ അഴിമതിവിരുദ്ധ മുന്നണിക്ക് അവിടെ സ്ഥാനാര്‍ത്ഥി സജീവമായുണ്ട്. സിഎംപിയുടെയും ജെഎസ്എസിന്റെയും തലയാണോ വാലാണോ മുന്നണി വിട്ടതെന്നേ സംശയമുള്ളു.
ഏതായാലും ഒരു വിഭാഗമില്ല. കോണ്‍ഗ്രസിലെ സ്ഥാനാര്ത്ഥിക്കുപ്പായമിട്ട അരഡസന്‍ പേരെങ്കിലും അരുവിക്കരയെ കുടുംബസ്വത്താക്കി നല്‍കിയതില്‍ അമര്ഷക്കാരാണ്. പാലക്കാട് വീരനെ ചതിച്ച ജെഡിയു അവസരത്തിനായി കാത്തുനില്ക്കുന്നു. കോണ്‍ഗ്രസ്സിനെ സേവിച്ച നേതാക്കളുടെ പരമ്പര ഉള്ളപ്പോഴാണ് ടാറ്റയെ സേവിച്ച് സമ്പാദ്യം വര്‍ദ്ധിപ്പിച്ച വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിന്റെ അമര്‍ഷം കണ്ണീരില്‍ മുക്കിക്കൊല്ലാനാകുമോ? പിണറായിയുടെ സേവ പിടിച്ച് സ്ഥാനാര്‍ത്ഥിയായ ഇടതു സ്ഥാനാര്‍ത്ഥി വീണ്ടും വിഎസിന്റെ സേവകനാകാന്‍ കാട്ടുന്ന വ്യഗ്രത സിപിഎമ്മില്‍ പുകയുകയാണ്.
അരുവിക്കരയുമായി പൊക്കിള്‍ക്കൊടി ബന്ധം ഇപ്പോള്‍ പറഞ്ഞു നടക്കുന്ന സ്ഥാനാര്‍ത്ഥി തൊളിക്കോട് പഞ്ചായത്തില്‍ മെമ്പറായിരുന്നു. ഓര്‍മ്മിക്കത്തക്ക സംഭാവനയൊന്നും ബന്ധുത്വമുള്ള സ്ഥാനാര്‍ത്ഥി മന്ത്രിയായപ്പോഴും സ്പീക്കറായപ്പോഴും ചെയ്തിട്ടില്ല. വിജയകുമാറിനെ നന്നായി അറിയാവുന്ന നാട്ടുകാരാണ് വോട്ടര്‍ എന്നതാണ് രാജഗോപാലിന് നേട്ടമാകുന്നത്. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വോട്ട് ലഭിക്കുമെന്ന അവസ്ഥയൊക്കെ മാറി മറിഞ്ഞു. ആളും തരവും നോക്കി വോട്ടു ചെയ്യുന്ന സമുന്നത ജനാധിപത്യ പാരമ്പര്യമാണ് അരുവിക്കരയില്‍ രാജഗോപാലിന്റെ വിജയം സുനിശ്ചിതമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: