കണ്ണൂര്‍: പാനൂര്‍ കൊളവല്ലൂര്‍ ഈസ്റ്റ്ചെറ്റക്കണ്ടി സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് സഖാക്കള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ പാര്‍ട്ടി യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം. സിപിഐ (എം) 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആരംഭിച്ച ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും മേഖലാ കമ്മിറ്റി അംഗങ്ങളുടേയും റിപ്പോര്‍ട്ടിംഗ് യോഗങ്ങളിലാണ് ബോംബ് നിര്‍മ്മാണത്തിനും അക്രമത്തിനും കൊലപാതകത്തിനും കൂട്ടുനില്‍ക്കുന്ന കണ്ണൂര്‍ ലോബിയില്‍പ്പെട്ട സംസ്ഥാനത്തെ തന്നെ ഉന്നത സിപിഎം നേതാക്കള്‍ക്കെതിരെയും കമ്മറ്റികള്ക്കെതിരേയും രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
ശുചീകരണവും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും കാര്‍ഷിക-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തി ജനങ്ങളിലേക്കിറങ്ങി മുഖംമിനുക്കാന്‍ ആരംഭിച്ച പാര്‍ട്ടിക്ക് കണ്ണൂരിലെ അക്രമ-കൊലപാതക-ബോംബ് രാഷ്ട്രീയം കനത്ത തിരിച്ചടിയായിരിക്കുകയാണെന്നും ഇതിന് വിരാമമിടാന്‍ നേതൃത്വം അടിയന്തിരമായി ശ്രമം ആരംഭിക്കണമെന്നുമാണ് യോഗങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാന ആവശ്യങ്ങള്‍ എന്നറിയുന്നു.
കണ്ണൂരിലെ നേതൃത്വത്തിന്റെ തെറ്റായ നടപടികള്‍ക്ക് അടിയന്തിരമായി കടിഞ്ഞാണിടണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടി കടുത്ത പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടതാണ് സൂചന. അരുവിക്കര തിരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ കണ്ണൂരിലെ സംഭവങ്ങള്‍ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുെമന്നും പല യോഗങ്ങളിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട നേതൃത്വം സംഭവം സംബന്ധിച്ച് പാര്‍ട്ടി മെമ്പര്‍മാരോ അണികളോ പരസ്പരം ചര്‍ച്ച ചെയ്യാനോ സംസാരിക്കാന്‍ പാടില്ലെന്നും പോലീസ് ചോദ്യം ചെയ്താല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പാര്‍ട്ടി യോഗങ്ങളില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അറിയുന്നു. സ്ഫോടനം നടന്ന മേഖലകളിലെ യോഗങ്ങളിലാണ് പ്രധാനമായും ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുളളത്.
സ്ഫോടനം സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ സംഭവം നാട്ടുകാര്‍ മറക്കാതിരിക്കുകയും അതുവഴി പാര്‍ട്ടിക്കെതിരെ നിലവില്‍ ഉയര്‍ന്നിരിക്കുന്ന പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുമോയെന്ന ആശങ്കയിലാണ് ഇത്തരത്തില്‍ ഒരു സ്ഫോടനം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ പാനൂര്‍ ഏരിയാ കമ്മറ്റിയിലെ പ്രമുഖ നേതാക്കള്‍ പിടിയാലാകുമെന്നാണ് സൂചന. സ്ഫോടനത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് നേതാക്കള്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: