സാന്റിയാഗോ: ലയണല്‍ മെസിയിലും കൂട്ടരില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചത് ഇതല്ല. ലാറ്റിനമേരിക്കയിലെ രാജകിരീടം പിടിക്കാനുള്ള പോരാട്ടത്തിന് പ്രൗഢമായൊരു തുടക്കം. അതാണവര്‍ മോഹിച്ചത്. എന്നാല്‍ സ്വന്തം ടീം അതു സമ്മാനിച്ചില്ല. രണ്ടു ഗോളിന്റെ മുന്‍തൂക്കം കളഞ്ഞുകുളിച്ച് പരാഗ്വെയോട് സമനില വഴങ്ങിയ അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോളിന് നിറംമങ്ങിയ ആരംഭം കുറിച്ചു (2-2). ഗ്രൂപ്പ് ബിയിലെ അങ്കത്തില്‍ സെര്‍ജിയോ അഗ്യൂറോയും (29-ാം മിനിറ്റ്) മെസിയും (36) അര്‍ജന്റീനയ്ക്ക് മുന്‍തൂക്കം നല്‍കിയെങ്കിലും നെല്സന് വല്ഡസ് (60), ലൂക്കാസ് ബാരിയോസ് (90) എന്നിവര്‍ ചേര്‍ന്ന് പരാഗ്വെയ്ക്ക് നാടകീയ സമനിലയൊരുക്കി.
കരുതലോടെയാണ് അര്‍ജന്റീന കളി തുടങ്ങിയത്. 18-ാം മിനിറ്റില്‍ മെസി അവരെ മുന്നിലെത്തിച്ചെന്നു തോന്നി. പക്ഷേ, സൂപ്പര്‍ താരത്തിന്റെ ഷോട്ട് വളരെയകന്നുപോയി. പിന്നാലെ അഗ്യൂറോയുടെ ഗോള്‍ മോഹവും പാബ്ലോ അഗ്യുലാര്‍ നുള്ളിക്കളഞ്ഞു. അധികം വൈകാതെ അര്‍ജന്റീന വെടിപൊട്ടിച്ചു. മിഗേല്‍ സമുദിയോയുടെ പിഴച്ച പാസില്‍ ചാടിവീണ അഗ്യൂറോ പരാഗ്വെ ഗോളി ആന്റണി സില്‍വയെ നിഷ്പ്രയാസം കീഴടക്കി (1-0).
ഒന്നാം പകുതിയവസാനിക്കാന്‍ ഒമ്പതു മിനിറ്റുകള്‍ അവശേഷിക്കെ അഗ്യുലാറിന് വീണ്ടും പിഴച്ചു. ഇത്തവണ എയ്ഞ്ചല്‍ ഡി മരിയയെ പരാഗ്വെ താരം ബോക്സിനുള്ളില്‍ വീഴ്ത്തി. പെനാല്‍റ്റി കിക്കെടുത്ത മെസി ഷൂട്ടിങ് പവ്വര്‍ അറിയിച്ചു (2-0).
രണ്ടാം പകുതിയിലും മെസിയും സംഘവും പരാഗ്വെ ഗോള്‍മുഖത്ത് നിരന്തരം ഭീഷണയുയര്‍ത്തി. എന്നാല്‍ കളിയുടെ ഒഴുക്കിനു വിരുദ്ധമായി ഉഗ്രനൊരു ലോങ് റേഞ്ചിലൂടെ വല്ഡസ് പരാഗ്വെയ്ക്കായി ലക്ഷ്യം കണ്ടു (2-1).
ഉണര്‍ന്നെണീറ്റ അര്‍ജന്റീനയ്്ക്ക് ലീഡുയര്‍ത്താനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. ഇതിനിടെ റോക്കി സാന്റാ ക്രൂസിനെ പിന്‍വലിച്ച പരാഗ്വെ ബാരിയോസിനെ കളത്തിലെത്തിച്ചിരുന്നു. അവരുടെ ആ നീക്കം അത്ര ഫലവത്താകുമെന്ന് ആരും കരുതിയില്ല. അവസാന നിമിഷം, സെറ്റ് പീസിനൊടുവില്‍ ബോക്സിനുള്ളില്‍ അപ്രതീക്ഷിതമായി വന്നെത്തിയ പന്ത് ബാരിയോസ് ക്ലോസ് റേഞ്ചിലൂടെ അര്‍ജന്റീനിയന്‍ വലയിലെത്തിച്ചു (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: