യറെവന് (അര്‍മേനിയ): ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ തീതുപ്പിയപ്പോള്‍ യൂറോ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് ത്രസിപ്പിക്കുന്ന ജയം. ഇഞ്ചോടിഞ്ച് മല്ലിട്ട അര്‍മേനിയയെ രണ്ടിനു മൂന്നു ഗോളുകള്‍ പകരംവെച്ച് പറങ്കിപ്പട മറികടന്നു. സിആര്‍ 7 മൂന്നു ഗോളുകള്‍ക്കും അവകാശിയായി. 29, 55, 58 മിനിറ്റുകളിലായാണ് ക്രിസ്റ്റിയാനോ ഹാട്രിക്ക് തികച്ചത്. മാര്‍ക്കോസ് പിസെല്ലി (14), ഹെയര്‍ കോയന് (72) എന്നിവര്‍ അര്‍മേനിയയുടെ സ്കോറര്‍മാര്‍. തിയാഗോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ അവസാന അരമണിക്കൂറില്‍ പത്തുപേരുമായി കളിച്ചാണ് പോര്‍ച്ചുഗല്‍ ജയം പിടിച്ചെടുത്തത്. ഇതോടെ ഗ്രൂപ്പ് ഐയില്‍ 12 പോയിന്റോടെ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
അപാരഫോമിലുള്ള ക്രിസ്റ്റിയാനോയുടെ വ്യക്തിഗത മികവ് ഒരിക്കല്‍ക്കൂടി പോര്‍ച്ചുഗലിനെ കാത്തുരക്ഷിച്ചെന്നു പറയാം. പിസെല്ലി സ്ട്രൈക്കില്‍ അര്‍മേനിയ മുന്നില്ക്കയറുമ്പോള് പോര്‍ച്ചുഗല്‍ ഞെട്ടി. എങ്കിലും ക്രിസ്റ്റിയാനോ മത്സരഗതി നിയന്ത്രിച്ചു. പെനാല്‍റ്റി വഴി ടീമിന് തുല്യത കൈവരുത്തിയ ക്രിസ്റ്റ്യാനോ അര്‍മേനിയന്‍ പ്രതിരോധത്തിന്റെ പിടിപ്പുകേട് മുതലാക്കി രണ്ടാം ഗോളും കുറിച്ചു. ഒടുവില്‍ 25 വാര അകലെ നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് ക്രിസ്റ്റിയാനോയുടെ ഹാട്രിക്കും ടീമിന്റെ ജയവും ഉറപ്പിച്ചു. ഇതേ ഗ്രൂപ്പില്‍ ഡെന്മാര്ക്ക് സെര്‍ബിയയെ പരാജയപ്പെടുത്തി (2-0). പത്ത് പോയിന്റുള്ള അവര്‍ രണ്ടാം സ്ഥാനത്ത്.
ഗ്രൂപ്പ് ഡിയില്‍ ജില്ബ്രാട്ടറിനെ 7-0ന് ജര്‍മനി തരിപ്പണമാക്കി. ആന്ദ്ര ഷറിള്‍ (28, 65, 71), മാക്സ് ക്രൂസ് (47, 81) ഇകായ് ഗണ്ഡോഗന് (51), കരീം ബെല്ലാര്ബി (57) എന്നിവര്‍ ജര്‍മനിയുടെ ഗോളടിവീരര്. ഗ്രൂപ്പില്‍ പോളണ്ടിനു (14 പോയിന്റ്) പിന്നില്‍ രണ്ടാമതാണു ലോക ചാമ്പ്യന്മാര് (13).
പ്രതികരിക്കാൻ ഇവിടെ എഴുതുക: