ന്യൂദല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ മേയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പുതിയ പരീക്ഷ നടത്താനും ജസ്റ്റിസുമാരായ ആര് കെ അഗര്‍വാള്‍, അമിതാഭ് റോയ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് സിബിഎസ്ഇയോട് നിര്‍ദ്ദേശിച്ചു. സിബിഎസ്ഇയുടെ പരീക്ഷാ നടത്തിപ്പിനോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളേജുകളോട് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ടായിരം സീറ്റുകളിലേക്കായി 6.3 ലക്ഷം പേരാണ് മേയ് മൂന്നിന് നടന്ന പരീക്ഷ എഴുതിയത്. ഇതില്‍ 44 വിദ്യാര്‍ത്ഥികളാണ് ക്രമക്കേട് കാണിച്ചത്. ഹരിയാനയിലെ ഒരു സെന്ററിലാണ് ചോര്‍ന്നതായി കണ്ടെത്തിയത്. രൂപ് സിംഗ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയത്. ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വാട്സ് ആപ്പിലൂടെയും എസ്എംഎസിലൂടെയും ഉത്തരങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിംഗിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു. ക്രമക്കേടിലൂടെ ഒരു വിദ്യാര്‍ത്ഥിയെങ്കിലും യോഗ്യത നേടിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷയ്ക്ക് ഒന്നാകെ കളങ്കമാണെന്ന് ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, പരീക്ഷ റദ്ദാക്കുന്നതിനെ സിബിഎസ്ഇയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എതിര്‍ത്തു. 6.3 ലക്ഷം പേര് എഴുതിയ പരീക്ഷയില്‍ 44 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. ഇതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കുന്നത് ശരിയല്ലെന്നായിരുന്നു സിബിഎസ്ഇയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: