ഉള്ളൂര്‍: തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍സി ജീവനക്കാര്‍ സമരം തുടങ്ങി. തീയതി 15 ആയിട്ടും സ്റ്റൈപ്പന്റ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ സമരം നടത്തുന്നത്.
സമരത്തിന്റെ ഭാഗമായി ഡ്യൂട്ടി ബഹിഷ്കരണവും സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും നടത്തുന്നുണ്ട്. എമര്‍ജന്‍സി സര്‍വീസിനെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിമാസമുള്ള 15000 രൂപ സ്റ്റൈപ്പന്റ് 10ാം തീയതിക്ക് മുമ്പ് വിതരണം ചെയ്യണമെന്നത് ഹൗസ് സര്ജന്സിക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണ്.
പലതവണ നിവേദനം നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. അതുകൊണ്ടു കൂടിയാണ് നിസ്സഹകരണസമരം നടത്താന്‍ തീരുമാനിച്ചത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍, ഹൗസ് സര്ജന്സിക്കാരുടെ അറ്റന്‍ഡന്‍സ് വിവരങ്ങള്‍ കൃത്യമായി സൂപ്രണ്ട് ഓഫീസില്‍ എത്താത്തതുകൊണ്ടാണ് സ്റ്റൈപ്പന്റ് വിതരണം മുടങ്ങുന്നതെന്ന് സൂപ്രണ്ട് മറുപടി നല്കി. അതാത് വകുപ്പ് തലവന്മാരാണ് ഇവരുടെ ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്.
എല്ലാ വകുപ്പിലെയും വിവരങ്ങള്‍ ഒരുമിച്ച് ലഭിച്ചാല്‍ മാത്രമേ സ്റ്റൈപ്പന്റിനുള്ള തുടര്‍നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്നും സൂപ്രണ്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: