ആലപ്പുഴ: ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ത്തത് വ്യാപകമായി നടത്തിയ അനധികൃത നിയമനങ്ങള്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4,500 പേരെയാണ് രാഷ്ട്രീയ താത്പര്യങ്ങളും മറ്റു ചില ലക്ഷ്യങ്ങളോടെയും ഇവിടെ നിയമിച്ചത്.
1967 മുതല്‍ 2011 വരെ താല്ക്കാലികമുള്പ്പടെ ആകെ 1,621 ജീവനക്കാര്‍ മാത്രം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് 4,500 ജീവനക്കാരെ നാലു വര്‍ഷത്തിനകം അധികമായി താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചത്.
3,37,05,000 രൂപയാണ് പ്രതിമാസം ഇവര്‍ക്ക് ശമ്പളം നല്കാന് വേണ്ടിവരുന്നത്. വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാരുടെ താത്പര്യപ്രകാരമാണ് വ്യാപകമായി ജീവനക്കാരെ നിയമിച്ചത്. ചില നേതാക്കള്‍ ലക്ഷങ്ങള്‍ വരെ കോഴ വാങ്ങിയാണ് നിയമനങ്ങള്‍ നടത്തിയിരുന്നതെന്നും പരാതികളുയരുന്നു.
സ്ഥാപനം പ്രതിസന്ധിയിലായതോടെ ഇപ്രകാരം നിയമിച്ച പലര്‍ക്കും തൊഴില്‍ ഇല്ലാതാകുകയും വേതനം ലഭിക്കാതെയും വന്നതോടെ ചിലര്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഉത്സവകാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തിയ ഇനത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് 450 കോടി രൂപയാണ്.
ഈ തുക അടിയന്തരമായി അനുവദിക്കുകയും അധികമുള്ള ജീവനക്കാരെ ഒഴിവാക്കുകയും ചെയ്താല്‍ സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള 36 വിദേശമദ്യ വില്‍പ്പനശാലകളും നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തിടെയായി വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇവിടങ്ങളിലെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഐ ഗ്രൂപ്പിന്റെ ആധിപത്യത്തിലുള്ള സ്ഥാപനത്തില്‍ എംഡിയെ ഉപയോഗിച്ച് എ ഗ്രൂപ്പ് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: