തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരില്‍ നിന്ന് കിട്ടാത്ത നീതി മലയാലപ്പുഴക്കേസില്‍ തനിക്ക് കോടതിയില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ ചീഫ്സെക്രട്ടറി സി.പി. നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് കേസ് കോടതിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത് വന്‍വിവാദമായതോടെയാണ് സി.പി. നായര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
തുടക്കത്തില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ആഭ്യന്തരവകുപ്പാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അറിവോടെയാണ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചതെന്ന് അദ്ദേഹം നിലപാട് മാറ്റി.
ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പുമായി ഭിന്നതയില്ല. ഇനി അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണെന്നും മുഖ്യമന്ത്രി അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് മാനുഷികപരിഗണന വച്ചുകൊണ്ടാണെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേസില്‍ എല്ലാ പാര്‍ട്ടിക്കാരും പ്രതികളാണ്. എന്നാല്‍ ഇതില്‍ പലരും കോടതിയില്‍ ഹാജരാകാന്‍ പറ്റാത്തവിധം രോഗബാധിതരാണ്. അതിനാലാണ് കേസ് പിന്‍വലിക്കുന്ന കാര്യം പരിഗണിച്ചത്. നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. നിയമവിദഗ്ധരുമായി കൂടുതല്‍ ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: