ഇരിങ്ങാലക്കുട: എസ്.ഐ എം.ജെ. ജിജോയുടെ കാറും ബൈക്കും കത്തിച്ചുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് ജനറല്‍ സെക്രട്ടറിയായ ഇ.പി. പ്രദീപിനെയും സജീവപ്രവര്‍ത്തകനും ക്ഷേത്രം ശാന്തിയുമായ രതീഷ് ബാബുവിനെയും പോലീസ് അറസ്റ്റ് ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്.സത്യവാന് പറഞ്ഞു.
സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 300 ല്‍ പരം ഹിന്ദു ഐക്യവേദി നേതാക്കളെയും പ്രവര്‍ത്തകരെയും രാത്രിയും പകലുമായി ചോദ്യം ചെയ്തിട്ടും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. മന:പൂര്‍വ്വം ഐക്യവേദി പ്രവര്‍ത്തകരുടെ മേല്‍ കുറ്റം കെട്ടിവെക്കാനുള്ള പോലീസ് ശ്രമത്തെ എന്തുവില കൊടുത്തും തടയും. പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കേണ്ട കുറ്റത്തിന് ഇല്ലാത്ത മാനം നല്കി 308, 436, 34 തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. എസ്.പിയുടെയും ജില്ലാകളക്ടറുടെയും ഉത്തരവുകളെ മാനിക്കാതെ ഹൈക്കോടതി നിരീക്ഷണത്തിലിരിക്കുന്ന ദേവസ്വം ഭൂമിയിലൂടെ ക്രൈസ്തവര്‍ക്ക് മതാചാരഘോഷയാത്ര നടത്താന്‍ സൗകര്യമൊരുക്കികൊടുക്കുകയാണ് പോലീസ് ചെയ്തത്.
ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്ത ഹിന്ദു സംഘടനാനേതാക്കളെയും ഭക്തജനങ്ങളെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്ദ്ദനത്തിനിരയായവരും ഭക്തജനങ്ങളും കൊടുത്ത പരാതികളില്‍ ഒരു നടപടിയും എടുക്കാത്ത പോലീസ് ക്രൈസ്തവരെ വഴിവിട്ടു സഹായിക്കുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി പി.എ.വര്‍ഗീസ്, എസ്.ഐ. എം.ജെ. ജിജോ, സി.ഐ പീറ്റര്‍ എന്നിവരുടെ പേരില്‍ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി, പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്, ആഭ്യന്തരമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി കൊടുക്കുകയും കേസ്സ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് പോലീസെന്ന് സത്യവാന് പറഞ്ഞു. മൂര്‍ക്കനാട് സംഭവത്തില്‍ തെറ്റുപറ്റിയ ഡിവൈഎസ്പി പി.എ.വര്‍ഗീസിനെ സംരക്ഷിക്കുവാനും പോലീസിന്റെ മുഖം രക്ഷിക്കുവാനുമാണ് ഒരു തെളിവും കൂടാതെയുള്ള നാടകീയമായ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയമായാണ് ഈ കേസ്സ് തെളിയിച്ചതെങ്കില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന മോഷണങ്ങളും സമാനരീതിയിലുള്ള അക്രമങ്ങളും മാറാട് പോലുള്ള തീവ്രവാദകേസ്സുകളിലൊന്നും എന്തുകൊണ്ട് ഈ ശാസ്ത്രീയത ഉപയോഗിക്കുന്നില്ലെന്ന് സത്യവാന് ചോദിച്ചു. അരുവിക്കര ഇലക്ഷന് നടക്കുന്ന ഈ വേളയിലുള്ള അറസ്റ്റ് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള ഗൂഡതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഇരുമുന്നണികളും സഭയും പോലീസിനുമേല്‍ വന്‍സമ്മര്‍ദ്ദമാണ് നടത്തുന്നത്.
കള്ളക്കേസ്സെടുത്ത് പ്രവര്‍ത്തകരെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ നേരിടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര് സത്യവാന്, ജില്ലാ പ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: