തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമത്തില്‍പ്പെടുത്തി പുറത്താക്കാനുള്ള മാണി ഗ്രൂപ്പിന്റെ നീക്കങ്ങളെ വെല്ലുവിളിച്ച് പി.സി. ജോര്‍ജ്ജ്. തനിക്ക് മാണി ഗ്രൂപ്പിന്റെയോ, യുഡിഎഫിന്റെയോ വിപ്പ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ് സ്പീക്കര്‍ എന്‍. ശക്തന് കത്ത് നല്കി. തനിക്ക് യുഡിഎഫിലോ കേരള കോണ്‍ഗ്രസി(എം)ലോ ഒന്നും പറയാന്‍ അവകാശമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വോട്ടുചെയ്യാനും ബാദ്ധ്യതയില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
താന്‍ യുഡിഎഫിലുള്ള ഒരു പാര്‍ട്ടിയിലേയും അംഗമല്ലെന്നും തന്റെ മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാനുള്ള അധികാരം നല്‍കണമെന്നുമാണ് ജോര്‍ജിന്റെ ആവശ്യം.
കഴിഞ്ഞദിവസം കൊച്ചയില്‍ ചേര്‍ന്ന മാണി ഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റിയോഗം പാര്‍ട്ടിയില്‍ നിന്നുള്ള ജോര്‍ജിന്റെ സസ്പെന്ഷന് അംഗീകരിക്കുകയും കൂടുതല്‍ നടപടികളെക്കുറിച്ച് പരിശോധിക്കാനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ പാര്‍ട്ടി ഉന്നതാധികാരസമിതി വിളിച്ച് അനന്തരനടപടികളിലേക്ക് നീങ്ങാന്‍ മാണി വിഭാഗം തയാറെടുക്കുകയാണ്.
ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ഈ മാസം 3നാണ് ജോര്‍ജ് സ്പീക്കര്‍ക്ക് കത്തുനല്‍കിയിരിക്കുന്നത്. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയതിന് ശേഷം ടി.എസ്. ജോണിന്റെ നേതൃത്വത്തിലുണ്ടാക്കിയ സെക്യുലര്‍ പാര്‍ട്ടിയുടെ ഭാഗമായിരുന്നു താനെന്ന് ജോര്‍ജ് കത്തില്‍ സൂചിപ്പിക്കുന്നു. ചീഫ് വിപ്പ് സ്ഥാനം തിരിച്ചെടുത്തതിന് ശേഷം കേരള കോണ്‍ഗ്രസ്(എം)ന്റെ പ്രാഥമിക അംഗത്വത്തില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പാര്ട്ടിയോഗങ്ങളോ, നിയമസഭാകക്ഷിയോഗമോ തന്നെ അറിയിക്കുന്നില്ല.
മുതിര്‍ന്ന ഒരു നിയമസഭാസാമാജികനായിട്ടുപോലും തന്റെ അഭിപ്രായങ്ങളോ, നിര്‍ദ്ദേശങ്ങളോ ഒന്നും തന്നെ പ്രകടിപ്പിക്കാനുള്ള സാഹചര്യമില്ല. ഇതോടെ എല്ലാ അര്‍ത്ഥത്തിലും തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സ്ഥിതിയാണ്. അങ്ങനെയിരിക്കുമ്പോഴും യുഡിഎഫിന്റെ ഘടകകക്ഷിയായ ഈ പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്യേണ്ടിവരികയാണ്. തനിക്ക് പാര്‍ട്ടിയിലും മുന്നണിയിലും ഒന്നും പറയാനുള്ള അവകാശമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി വോട്ടുചെയ്യാനുള്ള ബാദ്ധ്യതയും തനിക്കില്ലെന്ന് ജോര്‍ജ് കത്തില്‍ വ്യക്തമാക്കുന്നു. കൂറുമാറ്റ നിരോധന നിയമം ഉയര്‍ത്തിക്കാട്ടി തടയാതെ തനിക്ക് മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാനുള്ള അനുവാദം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.
ജോര്‍ജിന്റെ കത്ത് പുറത്തുവന്നതോടെ പാര്‍ട്ടിയും ജോര്‍ജും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്. ഈ കത്ത് തന്നെ ജോര്‍ജിനെതിരെയുള്ള ആയുധമാക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം. താന്‍ യുഡിഎഫുമായി ബന്ധമുളള ഒരു പാര്‍ട്ടിയിലുമില്ലെന്ന് ജോര്‍ജ് പറയുന്നത് തന്നെ അദ്ദേഹം കേരള കോണ്‍ഗ്രസി(എം)ല്‍ നിന്നും രാജിവച്ചുവെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നാണ് അവരുടെ വാദം. അവസരം മുതലെടുത്ത് ജോര്‍ജ്ജിനെ പുറത്താക്കണമെന്ന് ജേക്കബ് വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: