കൊച്ചി: അല്‍സറാഫ ഏജന്‍സി നടത്തിയ കൂവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസ് ലോറന്‍സിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ കൊല്ലം സ്വദേശി അഡോള്‍ഫസിനെ സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.റിക്രൂട്ട്മെന്റുകള്‍ക്ക് അനുമതി നല്‍കേണ്ട കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ ഉദ്യോഗസ്ഥനാണ് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്.
അല്‍സറാഫ ഏജന്‍സിയുടെ ഉടമയും മറ്റൊരു പ്രതിയുമായ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗ്ഗീസ് ഒളിവിലാണ്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ റിക്രൂട്ട്മെന്റില്‍ 230 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നഴ്സുമാരില്‍ നിന്നും 19500 രൂപ വാങ്ങുന്നതിനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 20 ലക്ഷത്തോളം രൂപയാണ് ഏജന്‍സി വാങ്ങിയത്. തട്ടിപ്പ് തടയേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തുകയും ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്തതായാണ് സിബിഐയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
അല്‍ സറാഫ ഏജന്‍സിയില്‍ നിന്ന് അഡോള്‍ഫസ് ലോറന്‍സ് പണം കൈപ്പറ്റിയതായി ഏജന്‍സി ജീവനക്കാരന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടും ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ അഡോള്‍ഫസ് തയ്യാറായില്ല. നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അഡോള്‍ഫസിനെ സിബിഐ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല.
സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന ഉതുപ്പ് വര്‍ഗ്ഗീസ് ഇപ്പോള്‍ കൂവൈത്തിലാണ്. ഉതുപ്പ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി തള്ളുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിനെ അറസ്റ്റ് ചെയ്യാത്തത് ഉതുപ്പിന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: