തിരുവനന്തപുരം: മകന് ഗണേഷ്കുമാറിനെതിരെ കുത്തും മുനയും ഉള്ള വാക്കുകളുമായി ആര്.ബാലകൃഷ്ണപിള്ള. അച്യുതാനന്ദനെ ഗണേഷ്കുമാര് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി എന്ന നിലയില്‍ അഞ്ച് കാര്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും പിള്ള പറഞ്ഞു.
കോര്പ്പറേഷന് ബോര്‍ഡ് സ്ഥാനങ്ങളിലേക്ക് കേരളാകോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി ആരെയും നിയോഗിച്ചിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പേരുകളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് അറിവൊന്നുമില്ലെന്നും പിള്ള വ്യക്തമാക്കി. ഗണേഷ്കുമാര് നല്‍കിയവരുടെ പേരുകളാണ് യുഡിഎഫ് അംഗീകരിച്ചിരിക്കുന്നത്. ഇതിനെക്കറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് പിള്ള മകനെതിരെ പ്രതികരിച്ചത്.
ഗണേഷ്കുമാര് അഞ്ച് സര്‍ക്കാര്‍ കാറുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാനായിരുന്നേല്‍ ഉപയോഗിക്കില്ലെന്നായിരുന്നു മറുപടി. മന്ത്രിയായിരുന്നപ്പോള്‍ സ്വന്തം കാറിലായിരുന്നു യാത്രയെന്നും പിള്ള പറഞ്ഞു. മന്ത്രിയും പാര്‍ട്ടിയും തമ്മില്‍ ആശയ വിനിമയം ഇല്ല എന്ന ചോദ്യത്തിന് “മന്ത്രിക്ക് സമയം കിട്ടുന്നില്ല. ഒത്തിരി വകുപ്പുകളല്ലേ കൈവശമുള്ളത്” എന്ന ആക്ഷേപകരമായ മറുപടിയായിരുന്നു പിള്ളയുടേത്.
“88 വയസ്സുകാരനോട് പറയാവുന്ന ഭാഷയായിരുന്നില്ല ഗണേഷ്കുമാര് ഉപയോഗിച്ചത്.” പത്തനാപുരത്ത് അച്യുതാനന്ദനെതിരെ നടത്തിയ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പിള്ള പറഞ്ഞു.
ജയിലില്‍ തനിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രത്യേകമായി ഒന്നും തന്നിരുന്നില്ലെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. ഇടതു സര്‍ക്കാര്‍ തന്ന ആനുകൂല്യങ്ങളാണ് ജയിലില്‍ ഉണ്ടായിരുന്നത്. എ ക്ലാസ് സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സൗജന്യങ്ങളൊന്നും അനുഭവിച്ചിട്ടില്ല. എസിയും ടിവിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അത് ആവശ്യപ്പെട്ടതുമില്ല. ശിക്ഷാ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടില്ല. താന്‍ മൂലം സര്‍ക്കാരിന് ഒരു അസൗകര്യവും ഉണ്ടാകാന്‍ പാടില്ലെന്ന് ആഗ്രഹിച്ചിരുന്നു. എട്ടു മാസവും 17 ദിവസവും തടവ് ശിക്ഷ അനുഭവിച്ചു. 75 ദിവസത്തെ പരോള്‍ ജയില്‍ നിയമത്തില്‍ ഉള്ളതാണ്. ആശുപത്രി തടവ് തന്നെയാണ്. ചികിത്സയ്ക്ക് ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. താന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ മറ്റു രണ്ടു പേര് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സന്തോഷ് മാധവന് അമൃത ആശുപത്രിയില്‍ ചികിത്സ നടത്തിയെന്നു പിള്ള വ്യക്തമാക്കി. ജയില്‍ നിയമം അനുസരിച്ച് നിരവധി ഇളവുകളുണ്ട്. എട്ടു മാസം കിടക്കേണ്ടതിനു പകരം 17 ദിവസം അധികം ജയിലില്‍ കിടന്നു. 14 വയസുമുതല്‍ ജയിലില്‍ കിടക്കുന്ന ആളാണു താന്‍.
ജയിലില്‍ വച്ചു ഫോണ്‍ ഉപയോഗിച്ചിട്ടില്ല. വാളകത്തെ അധ്യാപകനുമായി പ്രശ്നമൊന്നുമില്ല. വാളകം ആക്രമണം സിബിഐക്കു വിട്ടതില്‍ സന്തോഷം. അധ്യാപകനും ബന്ധുക്കള്‍ക്കും ജോലി കൊടുത്തിട്ടുണ്ട്. അവരുമായി പ്രശ്നമൊന്നുമില്ല. സ്കൂളുമായും പ്രശ്നങ്ങളൊന്നുമില്ല. താന്‍ ജനിച്ച വാളകം ഇപ്പോഴാണ് പ്രസിദ്ധമായത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റേത് ഇതുവരെ അഴിമതിരഹിത ഭരണമാണ്. നാളത്തെ കാര്യം അറിയില്ലെന്നും പിള്ള പറഞ്ഞു.ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്ന സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേത്.
തന്റെ മോചനത്തിന്റെ പേരില്‍ ഇടതുപക്ഷം അനാവശ്യ സമരങ്ങളാണ് നടത്തുന്നതെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: