കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം ഓസ്ട്രേലിയക്ക്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 392 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ 114 റണ്‍സിന് എറിഞ്ഞിട്ട് 277 റണ്‍സിനാണ് കംഗാരുക്കള്‍ രണ്ടാം ടെസ്റ്റ് സ്വന്തമാക്കിയത്. 29 റണ്‍സ് നേടിയ രാംദിനാണ് വിന്‍ഡീസ് രണ്ടാം ഇന്നിങ്സിലെ ടോപ്സ്കോറര്‍. ജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഓസീസ് തൂത്തുവാരി.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഓസീസ് സ്റ്റീവന്‍ സ്മിത്താണു കളിയിലെ കേമന്‍. ഒരുദിവസത്തിലേറെ കളി ബാക്കിനില്‍ക്കേയാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ 9 വിക്കറ്റിന് വിജയിച്ചിരുന്നു.
സ്കോര്‍: ഓസ്ട്രേലിയ- 399, 212/2 ഡിക്ലയര്‍. വെസ്റ്റ് ഇന്‍ഡീസ്-220, 114 ഓള്‍ഔട്ട്.
നാലാം ദിനം രണ്ടിന് 16 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഡാരന്‍ ബ്രാവോ (11), ഡ്വോറിച്ച് (4), ഹോപ് (16), ബ്ലാക്ക്വുഡ് (0) തുടങ്ങിയവര്‍ ബാറ്റിങ്നിരയില്‍ ദയനീയമായി പരാജയപ്പെട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, രണ്ടെണ്ണം വീതം സ്വന്തമാക്കിയ മിച്ചല്‍ ജോണ്സണ്, നഥാന്‍ ലിയോണ്‍, ഹെയ്സല്‍വുഡ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിങാണ് വിന്‍ഡീസിനെ 114-ല്‍ ഒതുക്കി കംഗാരുക്കള്‍ക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: