സ്റ്റേറ്റ് ടെററിസം എന്ന വാക്ക് അന്ന് കേരളത്തില്‍ അത്രയൊന്നും പ്രചാരത്തില്‍ ആയിരുന്നില്ല. എന്നാല്‍ നാസി ജര്‍മനിയിലും ഫാസിസ്റ്റ് ഭരണം നിലനിന്ന ഇറ്റലിയിലും അതിന്റെ ഭീകരവാഴ്ച നേരിട്ടറിഞ്ഞതുകൊണ്ടാകണം യൂറോപ്യന്‍ സാമൂഹ്യശാസ്ത്രജ്ഞരുടെ ഇടയില്‍ ആ പദം അതിനകം നല്ലപോലെ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭരണകൂടഭീകരത അതിലും എത്രയോ മടങ്ങ് ജനവിരുദ്ധമായിരുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലായിരുന്നു.
സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനില്‍ അരങ്ങേറിയ ഭരണകൂട ഭീകരതയാണ് ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രജകളെ കൊന്നൊടുക്കിയത്. സാഹിത്യരംഗം, വിദ്യാഭ്യാസ-ശാസ്ത്ര, സാങ്കേതിക മേഖലകള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേലെല്ലാം സ്റ്റാലിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങളും അടിച്ചമര്‍ത്തലുകളും അരങ്ങേറുകയുണ്ടായി.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സംബന്ധിച്ച് അക്കാലത്ത് മാതൃക സ്റ്റാലിനും സോവിയറ്റ് യൂണിയനുമായിരുന്നു. ലെനിനെ നിഷ്പ്രഭനാക്കി റഷ്യയില്‍ സ്റ്റാലിന് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് വന്നതുപോലെ നെഹ്റുവിന്റെ മകള്‍ എന്ന അനുകൂല ഘടകത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ ഒരു തികഞ്ഞ ഏകാധിപതിയായി ഭരണം നടത്താനാണ് അവര്‍ ഇഷ്ടപ്പെട്ടത്. അക്കാലത്ത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോവിയറ്റ് യൂണിയനിലും സന്ദര്‍ശനം നടത്തവേ ഇക്കാര്യങ്ങള്‍ അവര്‍ പലവട്ടം തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞിരുന്നു.
സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുചേരിയും ഇന്ദിരാഗാന്ധിയില്‍ മറ്റൊരു സ്റ്റാലിനെയാണ് കണ്ടത്. സോഷ്യലിസ്റ്റ് അനുകൂലനിലപാടുകള്‍ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇന്ദിര എക്കാലത്തും തങ്ങള്‍ക്ക് ശക്തയായൊരു സുഹൃത്തായിരിക്കുമെന്നും ഭാവിയില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ഇത് സഹായകരമായിരിക്കുമെന്നും സോവിയറ്റ് ചേരി കണക്ക് കൂട്ടി.
കിഴക്കന്‍ ജര്‍മനിയില്‍ പര്യടനം നടത്തിയ ഇന്ദിരക്ക് അക്കാലത്ത് രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. പ്രസിഡന്റ് എറിക് ഹോണേക്കര്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തി ഇന്ദിരയെ സ്വീകരിച്ചു. ബര്‍ലിനില്‍ ഉത്സവഛായ ഒരുക്കിയാണ് കിഴക്കന്‍ ജര്‍മനി ഇന്ദിരയെ സ്വാഗതം ചെയ്തത്. സോവിയറ്റ് യൂണിയന്റെയും കെജിബിയുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. തന്റെ പ്രസംഗത്തില്‍ ഉടനീളം ഇന്ദിര സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന് ഒരു ലോകശക്തിയായി വളര്‍ന്നതെങ്ങനെ എന്ന് പലവുരു അതിശയോക്തികരമാംവിധം അവതരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഇന്ദിരയെ നല്ലതുപോലെ അറിയാമായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഇതാ ഇന്ത്യയില്‍ ഒരു വനിതാ ഹിറ്റ്ലര്‍ പിറന്നിരിക്കുന്നു എന്ന തലക്കെട്ടിലാണ് ഇന്ത്യന്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പ് ഇന്ത്യന്‍ മാധ്യമങ്ങളെ ചങ്ങലക്കിട്ടെങ്കിലും വിദേശമാധ്യമങ്ങളെ അത് ഒരുതരത്തിലും ബാധിച്ചിരുന്നില്ല. വനിതാ ഹിറ്റ്ലര്‍ എന്ന പ്രയോഗം ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായെങ്കിലും ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ നിലപാടില്‍ നിന്ന് പിന്മാറാന് തയ്യാറായിരുന്നില്ല. ഈ പ്രയോഗം തീര്‍ത്തും അര്‍ത്ഥവത്താണെന്ന് ഇന്ദിരയുടെയും സര്‍ക്കാരിന്റെയും പില്ക്കാല ചെയ്തികള്‍ തെളിയിക്കുകയും ചെയ്തു. 1947 നുശേഷം രാഷ്ട്രീയ സമരങ്ങള്‍ എന്നത് കേരളത്തില്‍ ഒരു തെരുവ് സര്‍ക്കസ് പോലെയോ തെരുവ് നാടകംപോലെയോ ആള്‍ക്കാര്‍ക്ക് ആസ്വദിക്കാനും കൈയടിക്കാനും മാത്രമുള്ളതായിരുന്നു.പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും വെയില്‍കൊണ്ട് വാടുന്നതിന് മുമ്പ് മുദ്രാവാക്യം വിളികള്‍ അവസാനിപ്പിച്ച് വീരോചിതമായി അറസ്റ്റ് വരിക്കുകയും ആയിരുന്നു അതുവരെയുള്ള രീതി.
എന്നാല്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന സമരങ്ങള്‍ ഈ ധാരണ തിരുത്തിക്കുറിച്ചു. അന്നും പതിവുപോലെ ഒരു വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നില്‍ കുറച്ചാളുകള്‍ ഒരു പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. അത് കാണാനും ആസ്വദിക്കാനുമായി സാമാന്യം തരക്കേടില്ലാത്ത ഒരു ജനക്കൂട്ടവും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പതിനഞ്ചില്‍ താഴെ മാത്രം വരുന്ന ആ സമരക്കാരെ നേരിടാന്‍ സായുധരായ നൂറുകണക്കിന് പോലീസുകാരാണ് അണിനിരന്നത്. പതിവുപോലെ പോലീസ് അധികാരികളുടെ സമ്മതം വാങ്ങി അറസ്റ്റ് വരിക്കാന്‍ വേണ്ടി നടത്തിയ ഒരു വെറും പ്രകടനമായിരുന്നില്ല അത്.
അടിയന്തരാവസ്ഥക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവന് ബലി നല്‍കേണ്ടിവരുമെന്ന് അറിഞ്ഞുതന്നെ കേരളത്തില്‍ സമരരംഗത്ത് ഇറങ്ങുകയായിരുന്നു. പ്രകടനം നടത്തിയാല്‍ പിന്നെ ഒരാളും പുറംലോകം കാണില്ലെന്ന പോലീസിന്റെ ഭീഷണി നിലനില്‍ക്കുകയാണ്. ആ പതിനഞ്ചോളംവരുന്ന യുവാക്കള്‍ നിറതോക്കുകളുമായി നിന്ന സായുധസേനക്ക് മുന്നിലേക്ക് തെല്ലും പതറാതെയാണ് ചുവടുവച്ചത്.
ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ഇടിവെട്ടുമാറ് ഉച്ചത്തില്‍ മുഴക്കിക്കൊണ്ടാണ് ആ ധീരകേസരികള്‍ പ്രകടനം ആരംഭിച്ചത്. ഇതോടെ വിശന്ന് വലഞ്ഞ സിംഹം ഇരയുടെ മേല്‍ ചാടി വീഴുന്ന ക്രൗര്യത്തോടെ പോലീസ് സംഘം ആ യുവാക്കളുടെ മേല്‍ ചാടിവീണു. കണ്ടുനിന്ന ജനക്കൂട്ടം ആര്‍ത്തലച്ചുകൊണ്ട് ചിതറിയോടി പോലീസ് ലാത്തികളും ബൂട്ടുകളും ആഞ്ഞ് പതിക്കുമ്പോഴും തെരുവില്‍ വീണുകിടന്നുകൊണ്ട് അവര്‍ ഭാരത് മാതാ കി ജയ് വീണ്ടും മുഴക്കി.
ഇത് പത്ത് പതിനഞ്ചുമിനിറ്റുനേരം നീണ്ടുനിന്നു. പിന്നീട് അവിടെനിന്ന് ഈ പതിനഞ്ച് പേരെയും അബോധാവസ്ഥയിലാണ് പോലീസ് നീക്കം ചെയ്തത്. ആരെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ചാണ് അവര്‍ എല്ലാവരും സമരത്തിന് എത്തിയത്. മാരകമായ പ്രഹരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും ചിലപ്പോള്‍ ജീവന് തന്നെ നഷ്ടമായേക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും മുന്‍കൂട്ടി തീരുമാനിച്ച ലിസ്റ്റില്‍ നിന്ന് ഒരാള്‍പോലും പിന്‍വാങ്ങിയില്ല. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം നൂറുകണക്കിന് സ്വയംസേവകര്‍ ഈ ഭരണകൂട ഭീകരതയെ നേരിടാനുറച്ച് തെരുവില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ ജനകീയ സമരത്തിന്റെ ചൂട് കേരളത്തെ ഗ്രസിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: