ന്യൂദല്‍ഹി: ആവര്‍ത്തന, പുതുകൃഷിക്ക് റബര്‍കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി പദ്ധതിയില്‍നിന്നും കേരളത്തെ ഒഴിവാക്കിയെന്നത് കള്ളപ്രചാരണം. ഇത്തരത്തില്‍ യാതൊരുതീരുമാനവുമില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രാലയം ‘ജന്മഭൂമി’യെ അറിയിച്ചു. സബ്സിഡി പദ്ധതിയില്‍നിന്നും കേരളത്തെ ഒഴിവാക്കിയിട്ടില്ലെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രവാണിജ്യ മന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും.
സബ്സിഡിയുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ.എം മാണി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് റബര്‍ബോര്‍ഡ് പുറത്തിറക്കിയ കുറിപ്പും വ്യക്തമാക്കുന്നു.
റബര്‍കൃഷി വികസന പദ്ധതി(ആര്‍പിഡി)യില്‍ ഉള്‍പ്പെടുത്തി റബര്‍കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 25,000 രൂപ സബ്സിഡി നല്കുന്ന കേന്ദ്രപദ്ധതിയെച്ചൊല്ലിയാണ് സംസ്ഥാന സര്‍ക്കാരിന്റെ കള്ളപ്രചാരണം.
പരമ്പരാഗതമല്ലാത്ത കൃഷിക്കാര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ക്കും ആദ്യഘട്ടത്തില്‍ സബ്സിഡിക്കായി അപേക്ഷിക്കാം എന്ന് ജൂണ്‍ 9ന് റബര്‍ബോര്‍ഡ് കുറിപ്പിറക്കിയിരുന്നു. മുഴുവന്‍ കര്‍ഷകര്‍ക്കും നല്‍കാനാവശ്യമായ പണം റബര്‍ബോര്‍ഡിന്റെ പക്കല്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ഘട്ടം ഘട്ടമായി അപേക്ഷ സ്വീകരിക്കാനായിരുന്നു ബോര്‍ഡ് തീരുമാനം. 2016 മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കാന്‍ സമയവുമുണ്ട്.
എന്നാല്‍ പരമ്പരാഗത കൃഷിക്കാരല്ലാത്തവര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കും മാത്രമായി പദ്ധതി ചുരുക്കിയെന്നും കേരളത്തെ ഒഴിവാക്കിയെന്നും ആരോപിച്ചാണ് ധനമന്ത്രി കെ.എം മാണിയുടെ നേതൃത്വത്തില്‍ അസത്യപ്രചാരണം അഴിച്ചുവിട്ടത്. ആദ്യഘട്ടത്തിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് റബര്‍ബോര്‍ഡ് വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രചരണം അഴിച്ചുവിടുകയാണ് കെ.എം മാണി. കേരളത്തെ ഒഴിവാക്കി വിജ്ഞാപനം ഇറക്കിയെന്ന് പത്രങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി കേന്ദ്രത്തിന്റെ വ്യാപക അതൃപ്തിക്കു കാരണമായിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ റബര്കര്ഷകര്ക്കുമായി പ്രഖ്യാപിച്ച പദ്ധതി എങ്ങനെ ഒരു സംസ്ഥാനത്തെ മാത്രമായി ഒഴിവാക്കുമെന്നുപോലും മാധ്യമങ്ങള്‍ ആലോചിക്കുന്നില്ലെന്നും വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ റബര്‍ബോര്‍ഡിനായി 220 കോടി അനുവദിച്ചെങ്കിലും നല്‍കിയത് കേവലം 150 കോടി മാത്രമാണ്. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ചതുക ബജറ്റില്‍ വകയിരുത്തുകയാണ് പതിവ്. ഇത്തരത്തില്‍ 2015-16 വര്‍ഷവും 150 കോടി രൂപമാത്രമാണ് ബോര്‍ഡിന് വകയിരുത്തിയത്. ഇതുമൂലം റബര്‍ബോര്‍ഡിന് താല്ക്കാലികമായ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. ഏകദേശം 40 കോടി രൂപയുടെ കുറവാണ് ബോര്‍ഡ് നേരിടേണ്ടിവരുന്നത്. ഇതാണ് ചില പദ്ധതികളുടെ പണം ഘട്ടംഘട്ടമായി നല്‍കേണ്ടിവരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ വ്യാപര പ്രചാരണങ്ങള്‍ നടത്തുമ്പോഴും നികുതിയിനത്തില്‍ റബറില്‍ നിന്നും ലഭിക്കുന്ന തുക റബര്‍കര്‍ഷകര്‍ക്ക് പ്രയോജനകരമായ വിധത്തില്‍ വിനിയോഗിക്കാന്‍ തയ്യാറാവാത്തത് വിരോധാഭാസമാണ്. ഏകദേശം 14,000കോടി രൂപയുടെ വ്യാപാരമാണ് പ്രതിവര്‍ഷം സംസ്ഥാനത്തു റബര്‍മേഖലയില്‍ നടക്കുന്നത്. സംസ്ഥാന വിഹിതമായ അഞ്ച് ശതമാനം നികുതി കണക്കാക്കി ഏകദേശം 700 കോടി രൂപ സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ട്.
ഇതേ സമയം റബര്‍ കയറ്റുമതി ബാധ്യതാ സമയം 36 മാസത്തില്‍ നിന്നും 6മാസമാക്കി കുറച്ചും ഇറക്കുമതിച്ചുങ്കം 20ല്‍ നിന്നും 25ലേക്ക് ഉയര്‍ത്തിയും നിരവധി കര്‍ഷകസൗഹൃദ നടപടികളാണ് കേന്ദ്രവാണിജ്യ മന്ത്രാലയം ഇതിനകം സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: