കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗത്തിന് മന്ത്രിസ്ഥാനം നല്‍കുന്നത് യുഡിഎഫിന്റെ പരിഗണനയിലില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. പിറവത്ത് അനുകൂലസാഹചര്യമാണുള്ളതെന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം വേണമെന്ന കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്മാന് ജോണിനെല്ലൂരിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, ഇക്കാര്യം പരിഗണനയിലില്ലെന്ന് യുഡിഎഫ്കണ്‍വീനര്‍ വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം ഉണ്ട് എന്നതിന്റെ പേരില്‍ വോട്ട് കൂടുതല്‍ കിട്ടുമെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിവേണമെന്ന് ആവശ്യപ്പെടാന്‍ അവര്‍ക്ക് അധികാരമുണ്ട്. ഇതു സംബന്ധിച്ച് യുഡിഎഫില്‍ യാതൊരു തര്‍ക്കവുമില്ല. പിറവം ഉപതെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ചു യുഡിഎഫിന് യാതൊരു സംശയവുമില്ല.സര്‍ക്കാരിനെതിരെ എല്‍ഡിഎഫും സിപിഎമ്മും നടത്തുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ജനത്തിന് അറിയാം. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ അവരുടെ പ്രസ്താവനകളില്‍ മിതത്വം കാണിക്കണമെന്ന പ്രസ്താവന യുഡിഎഫ് കണ്‍വീനര്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഇരട്ടപ്പദവി സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ അപാകതയൊന്നുമുണ്ടായിട്ടില്ല. പ്രശ്നം നിയമസഭയില്‍ കൊണ്ടുവരാന്തക്ക സാഹചര്യമല്ലായിരുന്നു കഴിഞ്ഞ സമ്മേളനത്തില്‍.
സഭ തുടങ്ങിയ അന്നുമുതല്‍ പ്രശ്നമാണ്. ഇതെല്ലാം ജനം കാണുന്നുണ്ട്. നിയമസഭാനടപടികള്‍ പൂര്‍ണമായി തത്സമയം പ്രക്ഷേപണം ചെയ്യണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: