തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ ആദ്യത്തെ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്ക്. തിരുവനന്തപുരം കവടിയാര്‍ ജവഹര്‍നഗര്‍ മാനര്‍ 7 എയില്‍ അര്ജുന് 578.42 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിരുന്നു അര്ജുന്.
കോഴിക്കോട് അവിട്ടനല്ലൂര്‍ പാത്രിയാട്ട് ഹൗസില്‍ അമീര്‍ ഹുസൈന് രണ്ടാം റാങ്കും കോഴിക്കോട് പെരുമണ്ണയില്‍ ശ്രീലകം വീട്ടില്‍ പി. ശ്രീരാഗ് മൂന്നാം റാങ്കും നേടി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം കൊച്ചുവീട്ടില്‍ ജി.കെ.നിഥിന് നാലാം റാങ്കിനും കണ്ണൂര്‍ ചമ്പാട് സരയു ഹൗസില്‍ ശ്രീഹരി അഞ്ചാം റാങ്കിനും അര്‍ഹരായി.
ആര്‍ക്കിടെക്ചര്‍ പ്രവേശന പരീക്ഷയില്‍ പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ ലിസാ തെരേസയ്ക്കാണ് ഒന്നാം റാങ്ക്. അങ്കമാലി കിടങ്ങൂര്‍ മാന്‍സം ഹൗസില്‍ എം.ആര്. അഭിഷേക് രണ്ടാം റാങ്കും മലപ്പുറം തേഞ്ഞിപ്പലം വൈകുണ്ഠത്തില്‍ ദേവി രാജ് മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്കും പ്രവേശന പരീഷയ്ക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തില്‍ ക്രമീകരിച്ചാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. രാജ്യത്തിനകത്തും പുറത്തുമായി 1,11,109 വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷയെഴുതിയതില്‍ 75,258 പേര് യോഗ്യത നേടി.
ഇന്നലെ വൈകിട്ട് മുതല്‍ പ്രവേശനത്തിനുള്ള ഓപ്ഷന് ക്ഷണിച്ചു തുടങ്ങി. 25ന് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. പുതിയ ഫീസ് നിരക്ക് നിശ്ചയിച്ചിട്ടില്ല. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം റദ്ദുചെയ്തെങ്കിലും സംസ്ഥാന മെഡിക്കല്‍ പ്രവേശന തീയതിയില്‍ മാറ്റമുണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് ശരത്തിന്
മുഹമ്മ: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് കഞ്ഞിക്കുഴി സ്വദേശി ശരത്തിന്.
ജനറല്‍ വിഭാഗത്തില്‍ 73-ാം റാങ്ക് കരസ്ഥമാക്കിയ ശരത്തിന് ആലപ്പുഴ ജില്ലയില്‍ ഒന്നാം റാങ്കും സ്വന്തം. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാര്‍ഡ് ഗായത്രിയില്‍ ബാബുരാജിന്റെയും സലിലയുടെയും മകനാണ്. ബാബുരാജ് ഫെഡറല്‍ ബാങ്ക് തങ്കി ശാഖയില്‍ അസിസ്റ്റന്റ് മാനേജരും സലില വളവനാട് ഗവ. പിജെ എല്‍പി സ്കൂള്‍ അധ്യാപികയുമാണ്.
ഐഐടിയില്‍ ചേര്‍ന്ന് പഠിക്കാനാണ് ശരത്തിന് താല്‍പ്പര്യം. മുഹമ്മ കെ ഇ കാര്‍മല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വിപിന്‍ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: