കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒരു വര്‍ഷം അഞ്ഞൂറിലധികം കുട്ടികളെ കടത്തുന്നുണ്ടെന്ന് സിബിഐ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കുട്ടിക്കടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തമ്പ് എന്ന സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കുട്ടികളെ എന്തിനാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് അറിയില്ലെന്നും ഇത് ദുരൂഹമാണെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും കുട്ടികളെ കേരളത്തിലെത്തിക്കുന്നത്. യാതൊരു രേഖകളും ഇല്ലാതെയായിരുന്നു കുട്ടികളെ എത്തിച്ചത്. ഇത്തരത്തില്‍ കേരളത്തിലേക്ക് കൂട്ടത്തോടെ കുട്ടികളെ കടത്തുന്ന ഏജന്റുമാരും പല സംസ്ഥാനങ്ങളിലും സജീവമാണ്. നേരത്തെയും തമ്പ് ഇത്തരം വിഷയങ്ങളില്‍ കോടതിയെ സമീപിച്ചിരുന്നു.
സംഭവം വിവാദമാകുമ്പോള്‍ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കേസുകള്‍ തേയ്ച്ച് മായ്ക്കുകയാണ് പതിവ്. കുട്ടികളുടെ തലയെണ്ണം കാണിച്ച് വിദേശഫണ്ട് തട്ടിയെടുക്കാനുള്ള ഗൂഡോദ്ദേശ്യവും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.
ഇതിനിടെ മരടിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ തുടര്‍നടപടി സംബന്ധിച്ച് നിലപാടറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നിന്നുളള 19 കുട്ടികള്‍ തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഇപ്പോള്‍ സി ഡബ്ല്യുസിയുടെ സംരക്ഷണയിലുളള ഈ കുട്ടികളുടെ തുടര്‍നടപടി സംബന്ധിച്ച് വിശദീകരണം തേടിയത്.
തീരുമാനം കാത്ത് 44 കുട്ടികള്‍
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ യത്തീംഖാനയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് നടപടികള്‍ അനിശ്ചിതത്വത്തിലാക്കിയത്. കഴിഞ്ഞ മാസം 19നാണ് എറണാകുളം നെട്ടൂരിലെ ഖദീജത്തുല്‍ കുബ്ര ഇസ്ലാമിക് കോംപ്ലക്സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 29 ഇതര സംസ്ഥാന കുട്ടികളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ ഹാജരാക്കാന്‍ നിരവധി തവണ സമയം നീട്ടിനല്‍കിയെങ്കിലും യത്തീംഖാന അധികൃതര്‍ക്ക് സാധിച്ചില്ല. ഇതില്‍ 20 കുട്ടികള്‍ നാല് വര്‍ഷത്തിലധികമായി യത്തീംഖാനയിലുള്ളവരാണ്. ഇവര്‍ക്ക് പോലും മതിയായ രേഖകളില്ല. കുട്ടികളെ തിരിച്ചയക്കുകയും യത്തീംഖാനക്കതിരെ കേസെടുക്കുകയും ചെയ്യണമെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തതോടെ സന്നദ്ധ സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിലും സര്‍ക്കാര്‍ യത്തീംഖാനക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ശിശുക്ഷേമസമിതിയെ തള്ളിപ്പറഞ്ഞ സര്‍ക്കാര്‍ സംഭവം കുട്ടിക്കടത്തല്ലെന്ന് നിലപാടെടുത്തു. ഇതിനിടെ ഒരു കുട്ടി ശിശുക്ഷേമ സമിതി പാര്‍പ്പിച്ച അനാഥമന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി.
നെട്ടൂരിലെ യത്തീംഖാനക്ക് പുറമെ ആലുവ ജനസേവ ശിശുഭവനിലാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 16 കുട്ടികളുള്ളത്. ഇവര്‍ തിരിച്ച് നാട്ടിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് അവരുടെ രക്ഷിതാക്കളുമായും ബന്ധപ്പെട്ടുവരികയാണ്. കുട്ടിക്കടത്ത് സംബന്ധിച്ച് നാളെ ഹൈക്കോടതിയില്‍ ഹിയറിംഗ് നടക്കും.
കുട്ടിക്കടത്ത് സംഭവം ഇങ്ങനെ
ഝാര്‍ഖണ്ഡില്‍നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം കഴിഞ്ഞ വര്‍ഷമായിരുന്നു. 485 കുട്ടികളാണ് ഒരു ദിവസം സംസ്ഥാനത്ത് എത്തിയത്. ഇതില്‍ 213 കുട്ടികളെ അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചയക്കുകയും 46 കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്കും മലപ്പുറം വെട്ടത്തൂര്‍ അന്‍വാറുല്‍ഹുദ കോംപ്ലക്സ് യത്തിംഖാനയിലേക്കുമാണ് കുട്ടികളെ എത്തിച്ചത്. മുക്കത്തേക്ക് 455 കുട്ടികളെയും 10 കൈക്കുഞ്ഞുങ്ങളെയും എത്തിച്ചു. വെട്ടത്തൂരിലേക്ക് 123 കുട്ടികളെയും. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് മുതല്‍ 14 വയസ്സുവരെയുള്ള 485 കുട്ടികളുണ്ടായിരുന്നത്. ടിക്കറ്റോ രേഖകളോ ഇല്ലാതെയാണവര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് അനാഥാലയങ്ങളില്‍നിന്നും വ്യാജ രേഖകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: