ഐക്യരാഷ്ട്രസഭ: യോഗ വിവേചനമുണ്ടാക്കുന്നില്ലെന്നും ശാന്തിയാണ് നല്‍കുന്നതെന്നും ഐക്യരാഷ്ട്രസഭ സെകട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഭാരത സന്ദര്‍ശനവേളയില്‍ ആദ്യ യോഗാസനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മിതമായ തലത്തില്‍ ശാന്തിയാണ് അനുഭവപ്പെട്ടതെന്നും മൂണ്‍ വ്യക്തമാക്കി. ജൂണ്‍ 21ന് നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ ഭാരതം സന്ദര്‍ശിച്ചപ്പോഴുണ്ടായ യോഗ അനുഭവം യുഎന്‍ സെക്രട്ടറി ജനറല്‍ അനുസ്മരിച്ചത്.
എല്ലാജനങ്ങളും പ്രായഭേദമന്യേ ഇതില്‍ പങ്കെടുക്കേണ്ടതാണ്. വൃക്ഷാസനം തുടക്കത്തിലുള്ളതാണ്. പരിചയമാവാന്‍ ഒരുനിമിഷം എടുത്തെങ്കിലും അത് നല്കിയ ശാന്തി വളരെ മനോഹരമായിരുന്നു. ഭാരതത്തിന്റെ പ്രമുഖ നയതന്ത്ര വിദഗ്ധനും മ്യാന്മറിലെ ബാന്‍ കി മൂണിന്റെ ഉപദേശകനുമായ വിജയ് നമ്പ്യാരാണ് യുഎന്‍ സെക്രട്ടറി ജനറലിന് യോഗയുടെ ആദ്യപാഠങ്ങള്‍ അന്താരാഷ്ട്ര യോഗ ദിനത്തിനായി പഠിപ്പിച്ചത്. ഇതിന്റെ ഫോട്ടോയും യുഎന്‍ വക്താവ് ട്വിറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ ബാന്‍ കി മൂണ്‍ പുഞ്ചിരിയോടെ ഷൂസില്ലാതെ ഒറ്റകാലില്‍ നിന്ന് ഒരു കാല് തുടയില്‍ വച്ച് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ‘വൃക്ഷാസനം’ ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. യോഗാസനം പഠിപ്പിക്കുന്ന നമ്പ്യാരെയും ചിത്രത്തില്‍ കാണാം.
ശാരീരികവും മാനസികവുമായ ആരോഗ്യവും ശാന്തിയും യോഗ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. നിരന്തരമായ പരിശീലനത്തിലൂടെ സമഗ്രമായ ഗുണങ്ങളും മൂല്യങ്ങളും ലഭിക്കുന്നതായും ബാന്‍കി മൂണ്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുവാനും സഹജീവികളെ ബഹുമാനിക്കാനും സഹായിക്കുന്നു. യോഗയിലൂടെ വ്യക്തിയുടെ പുരോഗതി മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും ആരോഗ്യവും സമാധാനവും നല്ല ബന്ധങ്ങളും ജീവിതവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗ ദിനം ആചരിക്കണമെന്ന ആശയം ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: