സാന്റിയാഗോ: സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ രണ്ടാം വിജയം സ്വപ്നം കണ്ടിറങ്ങിയ ആതിഥേയരായ ചിലിക്ക് സമനില. ഇന്നലെ കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് എ മത്സരത്തില്‍ മെക്സിക്കോയാണ് ചിലിയെ സമനിലയില്‍ പിടിച്ചുകെട്ടിയത്. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ചിലിക്കുവേണ്ടി ആര്‍ട്ടുറോ വിദാലും മെക്സിക്കോക്ക് വേണ്ടി മാറ്റിസ് വൗസോയും രണ്ട് ഗോളുകള്‍ വീതം നേടി. രണ്ട് തവണ പിന്നിട്ടുനില്‍ക്കുകയും ഒരു തവണ ലീഡ് നേടുകയും ചെയ്തശേഷമാണ് ചിലി കളിയില്‍ സമനിലനേടിയത്.
പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും ഷോട്ടുകളുതിര്‍ത്തതും ആതിഥേയരായ ചിലിയായിരുന്നു. അവര്‍ എതിര് ഗോള്‍മുഖത്തേക്ക് പായിച്ച 18 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം മെക്സിക്കോക്ക് ലക്ഷ്യത്തിലേക്ക് 6 ഷോട്ടുകളാണ് പായിക്കാന്‍ കഴിഞ്ഞത്.
അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഇരുടീമുകളും ആക്രമണങ്ങളുടെ പെരുമഴയാണ് തീര്‍ത്തത്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് മെക്സിക്കോയായിരുന്നു. ഇതിന് മുമ്പ് 14-ാം മിനിറ്റില്‍ മെക്സിക്കോയുടെ റൗള്‍ ജിമെന്സും തൊട്ടുപിന്നാലെ ചിലിയുടെ എഡ്വേര്‍ഡോ വര്‍ഗാസും അവസരങ്ങള്‍ നഷ്ടമാക്കി. 21-ാം മിനിറ്റില്‍ മാറ്റിസ് വൗസോയാണ് ചിലിയുടെ വല ചലിപ്പിച്ചത്. കാര്‍ലോസ് മെഡിനയുടെ പാസില്‍ നിന്ന് വൗസോ ക്ലോസ് റേഞ്ചില്‍ നിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ചിലിയന്‍ വലയില്‍ തറച്ചുകയറിയത്. എന്നാല്‍ മെക്സിക്കോയുടെ ഈ ആഹ്ലാദത്തിന് കഷ്ടിച്ച് ഒരു മിനിറ്റ് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ചാള്‍സ് അരന്‍ഗ്വിസ് എടുത്ത കോര്‍ണറിന് ഉയര്‍ന്നുചാടിയ അര്‍ട്ടൂറോ വിദാല്‍ നല്ലൊരു ഹെഡ്ഡറിലൂടെ മെക്സിക്കന്‍ വലയും കുലുക്കി (1-1).
പിന്നീട് 26-ാം മിനിറ്റില്‍ റൗള്‍ ജിമെനസിന്റെയും തൊട്ടുപിന്നാലെ ജെറാര്‍ഡോ ഫ്ളോറസിന്റെയും ഹെഡ്ഡറുകള്‍ ചിലി ഗോളി കയ്യിലൊതുക്കി ടീമിന്റെ രക്ഷകനായി. 29-ാം മിനിറ്റില്‍ മെക്സിക്കോ കോര്‍ണറിലൂടെ തന്നെ വീണ്ടും ലീഡ് നേടി. അഡ്രിയാന്‍ എടുത്ത കിക്കാണ് റൗള്‍ ജിമെനസ് ഹെഡ്ഡറിലൂടെ ചിലി വല കുലുക്കിയത്. എന്നാല്‍ ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കേ ചിലി വീണ്ടും സമനില പിടിച്ചു.അര്‍ട്ടുറോ വിദാലിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ എഡ്വേര്‍ഡോ വര്‍ഗാസ് മെക്സിക്കന്‍ വലയിലെത്തിച്ചു. പിന്നീട് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് എഡ്വേര്‍ഡോ വര്‍ഗാസിന്റെ പാസില്‍ നിന്ന് ചാള്‍സ് അരാന്‍ഗ്വിസ് വലംകാലുകൊണ്ട് ഷോട്ട് ഉതിര്‍ത്തെങ്കിലും മെക്സിക്കന്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി 2-2ന് കലാശിച്ചു.
രണ്ടാം പകുതി ആരംഭിച്ച് ആദ്യമിനിറ്റില്‍ തന്നെ മെക്സിക്കോക്ക് അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ബോക്സിന് പുറത്തുനിന്ന്് റൗള്‍ ജെമിനസ് പായിച്ച ഷോട്ട് ചിലി ഗോളി കയ്യിലൊതുക്കി. 50-ാം മിനിറ്റില്‍ സൂപ്പര്‍താരം അലക്സി സാഞ്ചസിന്റെയും തൊട്ടുപിന്നാലെ എഡ്വേര്‍ഡോ വര്‍ഗാസിന്റെയും ഷോട്ടുകള്‍ മെക്സിക്കന്‍ ഗോളി രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ചിലി ലീഡ് സ്വന്തമാക്കുകയും ചെയ്തു. അര്‍ട്ടുറോ വിദാലിനെ ബോക്സിനുള്ളില്‍ വച്ച് മെക്സിക്കന്‍ താരം ജെറാര്‍ഡോ ഫ്ളോറസ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ചിലി ലീഡ് നേടിയത്. വിദാലെടുത്ത കിക്ക് മെക്സിക്കന്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി (3-2). എന്നാല്‍ ചിലിയുടെ ലീഡ് അധികസമയം നിന്നില്ല. 66-ാം മിനിറ്റില്‍ മാറ്റിസ് വൗസോയിലുടെ മെക്സിക്കോ തിരിച്ചടിച്ചു.
പിന്നീട് ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ഗ്രൂപ്പില്‍ ചിലിക്കും ബൊളീവിയക്കും നാലും മെക്സിക്കോയ്ക്ക് രണ്ടും പോയിന്റായി. ചിലി ആദ്യമത്സരത്തില്‍ ഇക്വഡോറിനെ 2-0ന് പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിലി ബൊളീവിയയുമായും മെക്സിക്കോ ഇക്വഡോറുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: