ന്യൂദല്‍ഹി: ‘അള്ളാഹു’ എന്നതു കഴിഞ്ഞാല്‍ ഖുറാനില്‍ ഏറ്റവുമധികം പ്രതിപാദിക്കുന്ന വാക്ക് അറിവ് എന്നര്‍ത്ഥമുള്ള ‘ഇല്മ്’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്ണൂറ് തവണയാണ് അറിവ് എന്ന വാക്ക് ഖുറാനില്‍ പറയുന്നത്. അറിവിന് ഇസ്ലാം മതം എത്രത്തോളം പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പദപ്രയോഗം. മോദി പറഞ്ഞു. ”മുസ്ലിം വിദ്യാഭ്യാസം; അറിവും വിദ്യാഭ്യാസവും; ഭാരത സാഹചര്യങ്ങളിലെ ഇസ്ലാമിക കാഴ്ചപ്പാട്” എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാര്‍ക്ക് രാജ്യങ്ങളിലെയും ഈജിപ്ത്, ഖത്തര്‍, ബഹറിന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെയുംപ്രതിനിധികള് പങ്കെടുത്ത സദസ്സിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഖുറാന് പരിജ്ഞാനം വെളിപ്പെടുത്തിയത്.മുസ്ലിം മതവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയ മോദി സാര്‍ക്ക് രാജ്യങ്ങളെ മികച്ച വിദ്യാഭ്യാസത്തിലൂടെ ശക്തിപ്പെടുത്താമെന്ന് പറഞ്ഞു. ആധുനികത സ്വീകരിച്ചില്ലെങ്കില്‍ പിന്നിലായിപ്പോകുമെന്നും മോദി പറഞ്ഞു. നിരവധി മതങ്ങളെ പിന്തുടരാനും മനസ്സിലാക്കാനും കേള്‍ക്കാനും സാധിച്ചതാണ് ഭാരതത്തില്‍ ജീവിക്കുന്നതിന്റെ മേന്മയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മതക്കാര്‍ തമ്മില്‍ ഇത്രയേറെ പരസ്പര ധാരണയോടെ ജീവിക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ കിട്ടുകയുമില്ല. പരസ്പര സഹകരണത്തോടെ വിവിധ വിശ്വാസക്കാര് ജീവിക്കുന്നതുകൊണ്ടാണ് ഭാരതത്തില്‍ സമാധാനം പുലരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മാരകമായ പോളിയോ രോഗത്തില്‍ നിന്നും മുക്തി നേടിയ രാഷ്ട്രമാണ് ഭാരതം. മുഴുവന്‍ സാര്‍ക്ക് രാഷ്ട്രങ്ങളില്‍ നിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നാണ് ഭാരതത്തിന്റെ ആഗ്രഹം. സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്ക് മാത്രമായി വിക്ഷേപിക്കുന്ന സാര്‍ക്ക് സാറ്റലൈറ്റിന്റെ പ്രയോജനവും മുഴുവന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ലഭ്യമാകും. ഇന്ത്യ ഇസ്സാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന് ഖുറേഷി രചിച്ച ബുക്ക് നമുക്ക് പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജെ.എസ്. രാജ്പുതാണ് എഡിറ്റിങ് നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: