കണ്ണൂര്‍ : മാവോയിസ്റ്റ് നേതാവ് രൂപേഷിന് നെടുംപൊയില്‍ ന്യൂഭാരത് സ്റ്റോണ്‍ ക്രഷര്‍ ആക്രമിച്ച സംഭവത്തില്‍ നേരിട്ട് ബന്ധമുളളതായ ദൃശ്യങ്ങള്‍ പുറത്തു വന്നു. തോക്ക് ഉള്‍പ്പെടെയുളള ആയുധങ്ങളുമായി തൊപ്പിയും പാന്റ്സും ധരിച്ച സംഘം ക്രഷറിനകത്തെ സാധനങ്ങള്‍ ഒന്നൊന്നായി അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ രൂപേഷിന്റെ നേതൃത്വത്തിലാണ് നെടുംപൊയിലിലെ ക്വാറി അക്രമം നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
രൂപേഷിന്റെയും സംഘത്തിന്റെയും അക്രമദൃശ്യങ്ങള്‍ ക്രഷര്‍ ഓഫീസില്‍ ഉണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു. അക്രമത്തിനു ശേഷം ക്രഷറിലെ സിസിടിവി ക്യാമറ ഇവര്‍ കൊണ്ടുപോയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെടുത്തിരുന്നു. ഈ ഹാര്‍ഡ് ഡിസ്കിലുണ്ടായിരുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്.
അക്രമവുമായി ബന്ധപ്പെട്ട് രൂപേഷിനെ കഴിഞ്ഞ ദിവസം നെടുംപൊയില്‍ ന്യൂഭാരത് സ്റ്റോണ്‍ ക്രഷറിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ക്രഷര്‍ അടിച്ചുതകര്‍ത്ത് തീയിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തിലുളള പോലീസ് സംഘം രൂപേഷിനെ നെടുംപൊയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ക്രഷറിന് 200 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചെക്യേരി കോളനി വാസികള്‍ക്ക് ക്രഷര്‍ മൂലം ജീവിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനാലാണ് തന്റെ നേതൃത്വത്തില്‍ സ്റ്റോണ്‍ ക്രഷറിന് നേരെ അക്രമം നടത്തിയതെന്ന് രൂപേഷ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടയില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ ഒരു തരത്തിലും സ്റ്റോണ്‍ ക്രഷര്‍ അക്രമത്തിലെ പങ്കു സമ്മതിക്കാതിരുന്ന രൂപേഷ് ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ തന്റെ പങ്ക് സമ്മതിച്ചതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കഴിഞ്ഞ ജനുവരി 2 ന് പുലര്‍ച്ചെയായിരുന്നു അക്രമം നടന്നത്. ക്രഷര്‍ ആക്രമണത്തില്‍ ഓഫീസ് തീയിട്ടു നശിപ്പിക്കുകയും സിസിടിവി ക്യാമറ, കമ്പ്യൂട്ടര്‍ എന്നിവ മോഷ്ടിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് പോലീസില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ രൂപേഷിനെ സ്റ്റോണ്‍ ക്രഷര്‍ അക്രമം അന്വേഷിക്കുന്ന അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: