കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ 100 കോടി രൂപ ദുബായിലേക്ക് കടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പണം കടത്തിയതിന് തെളിവുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
അതിനിടെ നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസ് ലോറന്‍സിനെ കോടതി റിമാന്‍ഡുചെയ്തു. ഒരുദിവസത്തേക്കാണ് റിമാന്‍ഡ്. സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ സിബിഐയുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.
കുവൈത്ത് നഴ്സിങ് തട്ടിപ്പ് ഉള്‍പ്പെടെ നാല് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസുകളിലെ ഒന്നാം പ്രതിയാണ് ഇയാള്‍. തട്ടിപ്പിനു കൂട്ടു നിന്നതിന് അല്സറഫയില്നിന്ന് ഇയാള്‍ മൂന്നുലക്ഷം രൂപ വാങ്ങിയതായി ഇവിടുത്തെ ജീവനക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. സമാനമായ തട്ടിപ്പു നടത്തിയ കൊച്ചിയിലെതന്നെ മാത്യു ഇന്റര്‍നാഷണല്‍, ജെ.കെ. ഇന്റര്‍നാഷണല്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ചങ്ങനാശേരിയിലെ പാന്‍ ഏഷ്യന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളെ വഴിവിട്ടു സഹായിച്ചതായാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: